
മുംബൈ: നവിമുംബൈ കൊലക്കേസില്‍ പ്രതിയായ ദാവൂദ് ഷെയ്ഖ് പോലീസിന്റെ പിടിയിലായത് കൃത്യം നടന്ന് അഞ്ചു ദിവസങ്ങള്‍ക്കുശേഷം. ശനിയാഴ്ചയാണ് 20 വയസുകാരിയായ യശശ്രീ ഷിന്‍ഡെയുടെ മൃതദേഹം നവി മുംബൈയിലെ ഉറാന്‍ പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ഗുല്‍ബര്‍ഗ ജില്ലയിലെ മലമുകളില്‍നിന്നാണു ദാവൂദ് ഷെയ്ഖിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിനുശേഷം അയാള്‍ ഉറാനില്‍നിന്ന് പന്‍വേലിലേക്ക് ട്രെയിന്‍ മാര്‍ഗം പോയി. എ.ടി.എമ്മില്‍നിന്നു പണം പിന്‍വലിച്ച ശേഷം കര്‍ണാടകയിലേക്കു ബസില്‍ പോയി. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്തശേഷം കര്‍ണാടകയിലെ മുത്തശിക്ക് കൈമാറി. തുടര്‍ന്ന് സമീപമുള്ള മലകളില്‍ മാറി മാറി ഒളിക്കുകയായിരുന്നു ദാവൂദ്.
കൊലപാതകത്തിന് അഞ്ച് ദിവസം മുമ്പ്, ജൂലൈ 20 ന്, 2019 ലെ പോക്സോ കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാത്തതിനു ദാവൂദിനെതിരേ പന്‍വേല്‍ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യശശ്രീയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ദാവൂദ് ഷെയ്ഖിനെതിരേ 2019 ലാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അയാള്‍ ഒന്നര മാസത്തോളം ജയിലിലായിരുന്നു. പിന്നീട് യശശ്രീയെ വിവാഹം ചെയ്ത്് കര്‍ണാടകയിലേക്ക് താമസം മാറ്റാനായിരുന്നു ദാവൂദിന്റെ നീക്കം. അക്കാര്യം യശശ്രീയെ അറിയിച്ചെങ്കിലും അവര്‍ നിരസിച്ചു. പിന്നീട് സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച് അവരെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ തുടങ്ങി. ജൂലൈ 22നു കര്‍ണാടക വിട്ട ദാവൂദ് 23നാണു നവി മുംബൈയിലെത്തിയത്. പിറ്റേന്ന് തന്നെ കൂടിക്കാഴ്ചയ്ക്ക് യശശ്രീയെ നിര്‍ബന്ധിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു. 25ന് സ്വകാര്യ ഫോട്ടോകളിലൊന്ന് ദാവൂദ് ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്ത ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
ഒടുവില്‍ ദാവൂദിനെ യശശ്രീ ജൂയ് നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപം കാണാന്‍ തയാറായി. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ദാവൂദ് യശശ്രീയെ കൊലപ്പെടുത്തുകയായിരുന്നു. നവി മുംബൈയിലെ ഉറാന് പ്രദേശത്തെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണു യശശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.