- Crime

ബിജു കൊല്ലപ്പെട്ടത് മൂന്നാമത്തെ ക്വട്ടേഷനില്‍; പണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു

തട്ടിക്കൊണ്ടുപോകുന്നതിനിടെ ബഹളംവെച്ച ബിജുവിന്റെ കഴുത്തിലും മറ്റും ഗുണ്ടകള്‍ ചവിട്ടിപ്പിടിച്ചതോടെ കൊല്ലപ്പെടുകയായിരുന്നു.

തൊടുപുഴ: കലയന്താനിയില്‍ ബിസിനസ് പങ്കാളിയെ കൊന്ന് മാന്‍ഹോളില്‍ താഴ്ത്തിയത് മൂന്നാമത്തെ ക്വട്ടേഷനില്‍. ആദ്യ രണ്ടു ക്വട്ടേഷനുകളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിയായ ദേവമാതാ കാറ്ററിങ് ഉടമ ജോമോന്‍ മൂന്നാമത്തെ ക്വട്ടേഷന്‍നല്‍കിയത്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുപ്രസിദ്ധ ഗുണ്ടക്കടക്കം രണ്ട് പേര്‍ക്ക് നേരത്തേ ക്വട്ടേഷന്‍ നല്‍കിയിരുന്നു. എന്നാല്‍, ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോകാന്‍ സാധിച്ചില്ല. ഒടുവില്‍ മൂന്നാമത്തെ ക്വട്ടേഷനാണ് എറണാകുളത്തുനിന്നുള്ള ഗുണ്ടാസംഘത്തിന് നല്‍കിയത്.

കലയന്താനിയിലാണ് ജോമോന്‍, ദേവമാതാ കാറ്ററിങ് എന്ന സ്ഥാപനം നടത്തിയിരുന്നത്. വാഹനം നന്നാക്കാനും മറ്റുമായി വര്‍ക്ക്‌ഷോപ്പില്‍ ചെന്നപ്പോഴാണ് ബിജുവുമായി സൗഹൃദം ശക്തമായത്. ഇതോടെ ഇരുവരും ഒന്നിച്ച് ആംബുലന്‍സ് സര്‍വീസും കാറ്ററിങ് വര്‍ക്കുകളും നടത്താന്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ കുഴപ്പമില്ലാതെ പോയ കച്ചവടത്തില്‍ കുറച്ചുകഴിഞ്ഞപ്പോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതായി സുഹൃത്തുക്കളും നാട്ടുകാരും പറയുന്നു.

ഇതോടെ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. എന്നാല്‍, ജോമോന് അര്‍ഹമായ വാഹനങ്ങളോ വസ്തുക്കളോ പണമോ ബിജു നല്‍കിയില്ലെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് ഒന്നിലധികം തവണ പോലീസ് സ്റ്റേഷനുകളില്‍ ഒത്തുതീര്‍പ്പുണ്ടായെങ്കിലും വ്യവസ്ഥകള്‍ പാലിക്കാന്‍ ബിജു തയ്യാറായില്ലെന്നാണ് ജോമോന്റെ സുഹൃത്തുക്കള്‍ പറയുന്നത്.

ഇതിനിടെ ജോമോന്റെ കാറ്ററിങ് ബിസിനസ് നഷ്ടത്തിലായി. ഭാര്യയ്ക്ക് രോഗവും പിടിപെട്ടു. തുടര്‍ന്നാണ് ക്വട്ടേഷന്‍ കൊടുത്ത് പണം വാങ്ങാന്‍ ശ്രമിച്ചത്. എന്നാല്‍, തട്ടിക്കൊണ്ടുപോകുന്നതിനിടെ ബഹളംവെച്ച ബിജുവിന്റെ കഴുത്തിലും മറ്റും ഗുണ്ടകള്‍ ചവിട്ടിപ്പിടിച്ചതോടെ കൊല്ലപ്പെടുകയായിരുന്നു.

എല്ലാ ദിവസവും പതിവു പോലെ രാവിലെ സ്‌കൂട്ടറില്‍ യാത്രചെയ്യുന്ന ബിജു ജോസഫിന്റെ കാര്യങ്ങള്‍ ബിസിനസ് പങ്കാളിയായ ജോമോന് വ്യക്തമായി അറിയാമായിരുന്നു. രാവിലെ റോഡില്‍ ആള്‍ത്തിരക്കില്ലാത്ത സമയമായതിനാല്‍ സ്‌കൂട്ടറിലെത്തിയ ബിജുവിനെ കാറിലെത്തിയ സംഘം തടഞ്ഞ് വാഹനത്തിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഈ സമയം ബിജുവിന്റെ ചെരിപ്പ് റോഡില്‍ വീണു. ഉച്ചത്തില്‍ കരഞ്ഞ ബിജുവിനെ തലയ്ക്കടി കൊടുത്തശേഷം സീറ്റിനടിയിലേക്ക് കിടത്തി കാലുകൊണ്ട് കഴുത്തില്‍ ക്വട്ടേഷന്‍ സംഘം ചിവിട്ടിപ്പിടിച്ചു. വെട്ടിമറ്റത്തെ കേറ്ററിങ്ങിന്റെ ഗോഡൗണിലേക്ക് പോകാനായിരുന്നു ഇവരുടെ ശ്രമം. ഇവിടെയെത്തുന്നതിന് മുമ്പ് ബിജുവിന് ജീവനില്ലെന്നറിഞ്ഞതോടെ കലയന്താനി ചിലവിലെ ഗോഡൗണിലേക്ക് മാറ്റുകയായിരുന്നു.

അഞ്ച് അടിയോളം താഴ്ചയുള്ള മാന്‍ ഹോളിലിറങ്ങി മുന്നടിയോളം കുഴിയെടുത്ത് അതിനുള്ളില്‍ മൃതദേഹം തള്ളിക്കയറ്റി. തുടര്‍ന്ന് മൃതദേഹത്തിന് മുകളില്‍ മണ്ണ് ഇട്ടതിനുശേഷം കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടുകയായിരുന്നു. രണ്ടുദിവസത്തെ പഴക്കംകാരണം ചീര്‍ത്ത മൃതശരീരം പുറത്തെടുക്കാന്‍ തൊഴിലാളികള്‍ക്കായില്ല. തുടര്‍ന്ന് അഗ്നിരക്ഷാവിഭാഗം സ്ഥലത്തെത്തി, മാന്‍ ഹോളിലിറങ്ങി കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് പൊളിച്ച് മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മാന്‍ഹോള്‍ പുറത്തേക്ക് പോകുന്ന വശത്തെ കെട്ടിടത്തിന്റെ ഒരുഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചുനീക്കി നാല് തൊഴിലാളികള്‍ മാന്‍ഹോളിലൂടെ ഉള്ളില്‍ കടന്ന് മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു.

ചുങ്കം മുളയിങ്കല്‍ ബിജു ജോസഫ് (50) ആണ് കൊല്ലപ്പെട്ടത്. ബിസിനസ് പങ്കാളിയായ, ദേവമാതാ കേറ്ററിങ് സ്ഥാപനം ഉടമ കലയന്താനി തേക്കുംകാട്ടില്‍ ജോമോന്‍ ജോസഫ് (51), ക്വട്ടേഷന്‍ സംഘത്തിലെ എറണാകുളം ഇടമനക്കാട് പള്ളത്ത് മുഹമ്മദ് അസ്ലം (36), കണ്ണൂര്‍ ചെറുപുഴ കളരിക്കല്‍ ജോമിന്‍ കുര്യന്‍ (25) എന്നിവരെ ശനിയാഴ്ച പോലീസ് അറസ്റ്റുചെയ്തു. കേസില്‍ നേരിട്ട് ഇടപെട്ട കാപ്പാക്കേസ് പ്രതി ആഷിക് ജോണ്‍സനെ(24) പോലീസ് നേരത്തേ അറസ്റ്റുചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *