- Keralam

മുണ്ടക്കൈ-ചൂരല്‍മല: ടൗണ്‍ഷിപ്പിന് ഇന്ന് തറക്കല്ലിടും

കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് വൈകിട്ട് നാലുമണിക്ക് തറക്കല്ലിടല്‍ ചടങ്ങ് നടക്കുക.

കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ആദ്യ ടൗണ്‍ഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. കല്‍പ്പറ്റ നഗരത്തിനടുത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് വൈകിട്ട് നാലുമണിക്ക് തറക്കല്ലിടല്‍ ചടങ്ങ് നടക്കുക.

26.56കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെച്ചതോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തോടുകൂടി ഭൂമി ഏറ്റെടുക്കാനുള്ള അടിയന്തര നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഡിസംബറോടെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ തീരുമാനം.

സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ 7 സെന്റ് വീതമുള്ള പ്ലോട്ടുകളില്‍ 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയായി ക്ലസ്റ്ററുകള്‍ തിരിച്ചാണ് വീടുകള്‍ നിര്‍മിക്കുക. വീടുകള്‍ക്കൊപ്പം പൊതു സ്ഥാപനങ്ങള്‍ പ്രത്യേക കെട്ടിടങ്ങള്‍, റോഡ്, അനുബന്ധ സ്ഥാപനങ്ങള്‍, വ്യാപാര- വാണിജ്യ സൗകര്യങ്ങള്‍ എന്നിവയും സജ്ജമാക്കും. ടൗണ്‍ഷിപ്പിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്റര്‍ എന്നിവ നിര്‍മിക്കും. സംഘടനകളും സ്‌പോണ്‍സര്‍മാരും വീടുവച്ച് നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും.

എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിച്ച പന്തലിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. തറക്കല്ലിടല്‍ ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രിയങ്ക ഗാന്ധി എംപി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പങ്കെടുക്കും.

Leave a comment

Your email address will not be published. Required fields are marked *