
ഉത്സവങ്ങളുടെ കാലമാണ്. ഇന്നലെയും ഒരു ഉത്സവ ഘോഷയാത്രയില്‍ ട്രാഫിക്കില്‍ പെട്ട് കുറെ നേരം കിടന്നു. വര്‍ണ്ണശബളമായ ഘോഷയാത്ര ആസ്വദിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല. ഉത്സവങ്ങളോ പെരുന്നാളോ ആകട്ടെ അതിന്റെ ഏറ്റവും മനോഹരമായ ഘടകം പ്രദക്ഷിണം അല്ലെങ്കില്‍,എഴുന്നള്ളിപ്പുകള്‍ ആണ്. എന്നാല്‍, ഇന്നത്തെ തലമുറ ഇത്തരം ആഘോഷങ്ങള്‍ എങ്ങനെ ആണ് ആസ്വദിക്കുന്നത് എന്നറിയില്ല.
പാലാ ജൂബിലിയോട് കൂടി ആണ് ഞങ്ങളുടെ മേഖലയില്‍ ഉത്സവ പെരുന്നാള്‍ സീസണ്‍ തുടങ്ങുന്നത്. പിന്നെ പൈക ജൂബിലി. ഇടയ്ക്കു കിഴപറയാര്‍ പള്ളിയില്‍ പെരുന്നാള്‍, ളാലം, മുരിക്കുംപുഴ അമ്പലങ്ങളില്‍ ഉത്സവം, പിന്നെ ഭരണങ്ങാനം പള്ളി പെരുന്നാളും ശ്രീകൃഷ്ണ സാമി ക്ഷേത്രം ഉത്സവവും ഒന്നിച്ചു വരും. ഇതിനിടയ്ക്ക് ഇടവക തിരുന്നാള്‍. ഇടവേളകളില്ലാത്ത തിരക്കിട്ട പരിപാടികളാണ് പിന്നീട് അങ്ങോട്ട്. രാവിലെ പത്രത്തില്‍ ഇന്നത്തെ പരിപാടി നോക്കും. ഗാനമേള, ബാലെ, നാടകം എവിടെയൊക്കെ ഉണ്ടോ അങ്ങോട്ട് വിടും. ആലപ്പുഴ ബ്ലൂ ഡയമണ്ട്, കൊച്ചിന്‍ കലാഭവന്‍, ഏഞ്ചല്‍ വോയ്സ്, പത്തനംതിട്ട സാരംഗ്, പാലാ സൂപ്പര്‍ ബീറ്റ്സ് തുടങ്ങിയ ഗാനമേളക്കാര്‍. കൊച്ചിന്‍ നാടകവേദി, കൊല്ലം അസീസി, ആലപ്പി തീയറ്റേഴ്‌സ്, കോട്ടയം നാഷണല്‍ തീയേറ്റേഴ്‌സ്, വൈക്കം മാളവിക, ഓച്ചിറ നാടക വേദി, കാളിദാസ കലാകേന്ദ്രം, പൂഞ്ഞാര്‍ നവധാര, തുടങ്ങിയ നാടക സമിതികള്‍. പൂഞ്ഞാര്‍ നൃത്തഭവന്‍, ഇന്ത്യന്‍ ഡാന്‍സ് എന്‍സെംബിള്‍ തുടങ്ങി ബാലെ. എല്ലാ പരിപാടികളിലും അറ്റന്‍ഡന്‍സ് വയ്ക്കും. ഇന്നത്തെ പോലെ മെഗാ ഷോ ഒന്നും അന്ന് ഉണ്ടായിരുന്നില്ല. പാചക ഇന്ധനം, വെള്ളം , മൃഗ സംരക്ഷണം , നാണ്യ വിള ശേഖരണം, വാണിജ്യം തുടങ്ങി സകല ഗാര്‍ഹിക ജീവിതാവശ്യങ്ങളും ചുമതലകളും ഇതിനിടയില്‍ നിര്‍വഹിച്ചിക്കണം. അതിനിടയില്‍ തിരക്കിട്ടു ഉറക്കവും കഴിഞ്ഞുവേണം പള്ളി, അമ്പല പറമ്പുകളിലേയ്ക്ക് യാത്ര ചെയ്യാന്‍ .
പെരുന്നാളിനും ഉത്സവങ്ങള്‍ക്കും മേലെ സദാചാര വാദികള്‍ കോടതി മുഖാന്തിരം നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതില്‍ എനിക്ക് വല്ലാതെ അസ്വസ്ഥതയാണ്. ചരിത്രം, വിശ്വാസം, പാരമ്പര്യം, പൗരാണികത, ആഘോഷങ്ങള്‍, ആചാരങ്ങള്‍ ഇവയ്ക്കു നേരെ ഉള്ള നീതിരഹിതമായ അക്രമം ആയി മാത്രമേ എനിക്ക് ഇതൊക്കെ കാണാന്‍ കഴിയുന്നുള്ളൂ. ഞാന്‍ ഇത് പറഞ്ഞിട്ട് കോടതി അലക്ഷ്യം ആണ് എന്ന് പറഞ്ഞു വാറണ്ടും ആയിട്ട് ആരും പിന്നാലെ വന്നേക്കരുത് പറഞ്ഞേക്കാം. ഇതൊക്കെ പറയാന്‍ എനിക്കുള്ള അവകാശം, ഉത്സവ പറമ്പുകളില്‍ ജീവിതം കണ്ടെത്തുന്ന കലാകാരന്മാര്‍, വാണിഭ കച്ചവടക്കാര്‍, അലങ്കാര തൊഴിലാളികള്‍, അതിന്റെ വാണിജ്യ മൂല്യം തുടങ്ങിയകാര്യങ്ങളോടുള്ള സാമൂഹ്യബോധം മാത്രമല്ല. പ്രായം കൂടുംതോറും മനസിലേയ്ക്ക് ഓടിയെത്തുന്ന ബാല്യകാല സ്മരണകള്‍, അവയോടുള്ള ഭ്രാന്തമായ പ്രണയം അതൊക്കെയാണ്. ന്യു ജന്‍ സദാചാര ജഡ്ജിമാര്‍ക്കറിയില്ലല്ലോ അതിന്റെ ഒക്കെ മഹത്വം. നോസ്റ്റാള്‍ജിയയ്ക്കോ, സന്തോഷങ്ങള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍, ഓര്‍മ്മകള്‍ ഇവയ്ക്കൊന്നും പരിധി നിശ്ചയിക്കാന്‍ ഒരു കോടതിക്കും പറ്റില്ലല്ലോ .
അതൊക്കെപോട്ടെ, കാര്യത്തിലേക്ക് വരാം. ബസില്‍ ഇരുന്നുകൊണ്ട് എഴുന്നള്ളിപ്പ് ഘോഷയാത്ര ആസ്വദിച്ച് അത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി ഞാന്‍ ഇരുന്നു. ലൈവ് ബാലെ ഫ്‌ളോട്ടുകള്‍ ലോറിയില്‍ സെറ്റ് ചെയ്തിരിക്കുന്നു. എത്രയോ ഉത്സവപ്പറമ്പുകളില്‍ വലിയ സ്റ്റേജില്‍ കണ്ടിരുന്ന രംഗങ്ങള്‍ ഈ ക്യാപ്‌സ്യൂള്‍ ലോറി സ്റ്റേജില്‍ കണ്ടപ്പോള്‍ അത് വല്ലാത്ത അനുഭവം ആയി. കാവടി തലയില്‍ വച്ച് നര്‍ത്തകര്‍ കറങ്ങിയാടുന്നു, മയിലാട്ടം, കൂടാതെ പൂമ്പാറ്റകളെ പോലെ വേഷം കെട്ടിയ ആട്ടക്കാര്‍. കഥകളി വേഷക്കാര്‍ നൃത്ത ചുവടുകളോടെ നിരന്നു നീങ്ങുന്നു. അങ്ങ് താഴെ കാണിക്ക മണ്ഡപത്തില്‍ പറയെടുക്കുന്നു. ജങ്ഷന്‍ മുതല്‍ കാണിക്ക മണ്ഡപം വരെയും വീഥികള്‍ പുഷ്പാലംകൃതമാക്കിയിരിക്കുന്നു. മൂന്നു നിരയായി കത്തിച്ചു വച്ച നിലവിളക്കുകള്‍. അതിന്റെ സൈഡില്‍ സ്ത്രീകള്‍ താലപ്പൊലികളേന്തി നിരന്നു നില്‍ക്കുന്നു. ഏറ്ററ്വും അറ്റത്താണ് ഭഗവാന്‍, ആനയുടെ പുറത്തിരുന്നു നിറപറ സ്വീകരിക്കുന്നത്. ആനയുടെ മുന്നില്‍ രണ്ടു തീവെട്ടികള്‍ തീ പന്തങ്ങള്‍ ജ്വലിപ്പിച്ചു നീട്ടി പിടിച്ചിരിക്കുന്നു. ഓര്‍മ്മകള്‍ ബാല്യത്തിലേക്ക് ഊളിയിട്ടു. ഉത്സവങ്ങളില്‍ കലാ പരിപാടികള്‍ പോലെ പ്രാധാന്യം എഴുന്നള്ളിപ്പ്, ആറാട്ട്, താലപ്പൊലി, പുലരും വരെയും നീളുന്ന പറയെടുപ്പ് തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഉത്സവങ്ങള്‍ക്ക് ചെണ്ട, കുഴല്‍, ഇലത്താളം ഒക്കെ ആയിരുന്നു പ്രധാന ആകര്‍ഷണം. ഇന്നത്തെ ബാന്റ് പോലെ അത്ര കളര്‍ ഫുള്‍ അല്ലായിരുന്നു. എങ്കിലും ക്‌ളാരനെറ്റ് ആയിരുന്നു താരം. ക്‌ളാരനെറ്റില്‍ സിനിമ പാട്ടു വായിക്കും അത് കൊണ്ട് ഞങ്ങള്‍ കുട്ടികള്‍ അവരെ ചുറ്റിപറ്റി നില്‍ക്കും.
പണ്ട് ഞങ്ങളുടെ ഇടവക അമ്പലത്തില്‍ ഉത്സവവുമായി ബന്ധപ്പെട്ട പറഞ്ഞു കേട്ട കഥയുണ്ട്. ആറാട്ട് എഴുന്നള്ളിപ്പ് കഴിഞ്ഞു ദേവി ക്ഷേത്ര മുറ്റത്തു എത്തുമ്പോള്‍ താലപ്പൊലിയും ചെണ്ടമേളവും കൊണ്ട് എതിരേല്‍ക്കും. ആനയുടെ മുന്നില്‍ കുത്തു വിളക്ക് പിടിച്ചു ഒരാള്‍ ഉണ്ടാകും , അതിനു മുന്നില്‍ രണ്ടു സൈഡിലും തീവെട്ടി അല്‍പ്പം ചായ്ച്ചു പിടിച്ചു രണ്ടു പേര്. ഇരുമ്പില്‍ തീര്‍ത്ത അറ്റത്തു വളയം അതില്‍ പന്തം. ഒരു തീവെട്ടിയില്‍ കുറെ പന്തങ്ങള്‍ ഉണ്ടാകും. ഇടയ്ക്കിടയ്ക്ക് തീവെട്ടി താഴ്ത്തി അതില്‍ എണ്ണ ഒഴിച്ച് കൊടുക്കും. ഇതായിരുന്നു എതിരേല്പിന്റെ മുന്‍നിര ചിത്രം.
നാട്ടില്‍ പണിക്കാരായ ആണുങ്ങള്‍ക്ക് ഉത്സവവും പെരുന്നാളും ഒന്നും വിഷയം അല്ല. പക്ഷെ ഭാര്യമാര്‍ക്കും മക്കള്‍ക്കും വിഷയം ആയിരുന്നു. പെരുന്നാളും ഉത്സവവും ആണ് അന്നത്തെ അവരുടെ ഏക വിനോദം, ആഘോഷം. ഇന്നത്തെ പോലെ ടീ വി സിനിമ മൊബൈല്‍ പരിപാടി ഒന്നും അന്നില്ല. ഇടവക പെരുന്നാള്‍, ഉത്സവം അത്രേ ഉള്ളു. സന്ധ്യ ആകുമ്പോള്‍ സ്ത്രീകളും കുട്ടികളും അമ്പല പറമ്പില്‍ എത്തും. പണിയും കുളിയും കഴിഞ്ഞു ഷാപ്പില്‍ പോയി രണ്ടു കുപ്പി കള്ളും ഒരു ഗുണ്ടും അടിച്ചു ആണുങ്ങളും നേരെ അങ്ങോട്ടെത്തും. എല്ലാ പരിപാടികളും കഴിഞ്ഞു കൊടിമരം, സ്റ്റേജിന്റെ മുന്നില്‍, ആല്‍ത്തറ എന്നിവിടങ്ങളില്‍ മുന്‍ നിശ്ചയ പ്രകാരം അവര്‍ കൂട്ടിമുട്ടുകയും ഉഴുന്നാട, കപ്പവട ഈന്തപ്പഴം, കടല കുപ്പിവള, കൊട്ട, വട്ടി, പരമ്പ് പായ തുടങ്ങിയ വച്ച്‌വാണിഭ സാധനങ്ങളും ചേര്‍ത്ത് പിടിച്ചു വീട്ടിലേയ്ക്കു മടങ്ങുകയുംചെയ്യും. ഭാര്യയേയും മക്കളെയും കാത്തു നില്‍ക്കുന്നതായിരുന്നു ഭര്‍ത്താക്കന്മാരുടെ അക്കാലത്തെ ഏറ്റവും ബോറന്‍ ഇടപാട്
ഒരിക്കല്‍ ഉത്സവത്തിനു ശങ്കരന്‍ ചേട്ടന്‍ മൂന്നു കുപ്പി കള്ളും ഒരു ഗുണ്ടും അടിച്ചു മുന്‍ നിശ്ചയ പ്രകാരം ഭാര്യയെയും മക്കളെയും കൂട്ടാന്‍ അമ്പലത്തില്‍ ഉത്സവത്തിന് പോയി. അങ്ങനെ ഭാര്യയെ കൂട്ടാനുള്ള ഉത്തരവാദിത്തവും പേറി ശങ്കരന്‍ ചേട്ടന്‍ ഉത്സവപ്പറമ്പില്‍ എത്തി. എത്തിയ പാടെ എഴുന്നള്ളത്തിനു വന്നു നെറ്റിപ്പട്ടം ചാര്‍ത്തി അണിഞ്ഞൊരുങ്ങി നിക്കുന്ന ആനയെ ഒന്ന് അടുത്ത് കാണുവാന്‍ തീരുമാനിച്ചു ശങ്കരന്‍ അങ്ങോട്ട് വിട്ടു. അവിടെ ആകട്ടെ സംഘാടകര്‍ ഒരു മനപ്രയാസത്തില്‍ നില്‍ക്കുവായിരുന്നു. തീവെട്ടി പിടിക്കാം എന്ന് ഏറ്റിരുന്ന തങ്കപ്പനും ഗോപാലന്‍ ചേട്ടനും ഷാപ്പില്‍ നിന്നെത്തിയിട്ടില്ല. അവര്‍ മെല്ലെ ശങ്കരനോട് സങ്കടം ഉണര്‍ത്തിച്ചു. മൂന്നു കുപ്പിയുടെയും ഗുണ്ടിന്റെയും ഹാങ് ഓവറില്‍, തങ്കപ്പനും ഗോപാലനും വരുന്നത് വരെ തീവെട്ടിയുടെ ഡ്രൈവിങ് ശങ്കരന്‍ ഏറ്റു. താലപ്പൊലിയും ചെണ്ട മേളവും കുഴല്‍വിളിയും തകര്‍ത്തു മുന്നേറുന്നു. ഒരു വശത്തു ഗരുഡന്‍ പറവ നിന്ന് തകര്‍ക്കുന്നു. കുറെ പേര് അവിടെ കൂടിയിട്ടുണ്ട്.. കുട്ടികള്‍ ബാലെ നടക്കുന്ന സ്റ്റേജിനു പിന്നില്‍ നടന്മാരെയും നടികളെയും കാണാന്‍ ഒളിഞ്ഞു നോക്കാന്‍ നില്‍ക്കുന്നു. ഇടയ്ക്കിടെ കതിനാ വെടി പൊട്ടുന്നുണ്ട് . എഴുന്നള്ളിപ്പ് മൈതാനമധ്യത്തില്‍ എത്തി. തീവെട്ടി പല തവണ താഴ്ത്തി എണ്ണ പകര്‍ന്നു വീണ്ടും ഉയര്‍ന്നു. തീവെട്ടി ഏന്തി ആനയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ശങ്കരനെ നോക്കി ഭാര്യ അഭിമാനം കൊണ്ടു. ശങ്കരന്‍ ആകട്ടെ ഇടം കയ്യില്‍ കെട്ടിയ ചെയിന്‍വാച്ചു വലം കയ്യില്‍ കെട്ടാതിരുന്നതില്‍ നിരാശനായി.
ഏതാണ്ട് 50 കിലോ എങ്കിലും തൂക്കം വരുന്ന ഐറ്റം ആണ് തീവെട്ടി. ഏതാണ്ട് രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് ആറാട്ടെഴുന്നള്ളിപ്പും താല പൊലിയും. സമയം നീളും തോറും ശങ്കരന്‍ അസ്വസ്ഥനായി തുടങ്ങി തങ്കപ്പനെയും ഗോപാലനെയും തേടി ശങ്കരന്റെ കണ്ണുകള്‍ അലഞ്ഞു. അവരാകട്ടെ ഷാപ്പില്‍ നിന്ന് ഗുണ്ട് കടയിലേയ്ക്കും അവിടെ നിന്നും ചായക്കടയിലേയ്ക്കും പിന്നേം ഷാപ്പിലേയ്ക്കും യാത്ര ചെയ്തു കൊണ്ടിരിക്കുകയാണ്. ഇടയ്ക്കു അമ്പലത്തില്‍ നിന്നുയരുന്ന ചെണ്ട മേളത്തിന് താളം പിടിക്കുന്നുമുണ്ട്. ഇതിനിടയില്‍ തങ്ങളില്‍ നിഷിപ്തമായിരുന്ന തീവെട്ടിയുടെ ഉത്തരവാദിത്തം അവര്‍ മറന്നുപോയി. അര മണിക്കൂര്‍ മാത്രം ഡ്രൈവിങ് സീറ്റില്‍ കരാര്‍ എടുത്ത ശങ്കരന്‍ മടുത്തു ഊപ്പാടെത്തി, കുടിച്ച കള്ളും ഗുണ്ടും ആവിയായി. ചെണ്ടയുടെ മേളപെരുക്കവും ക്‌ളാരനെറ്റും നല്‍കിയ ഉന്മേഷം കുറഞ്ഞു വന്നു. അസ്വസ്ഥനായ ശങ്കരന്റെ കണ്ണുകള്‍ തങ്കപ്പനെയും ഗോപാലനെയും തിരയുന്നതിനൊപ്പം സംഘാടകരെയും തിരയാന്‍ തുടങ്ങി. ശങ്കരന്റെ കണ്ണുകള്‍ തങ്ങള്‍ക്കു നേരെ കറങ്ങി വരുമ്പോള്‍ സംഘാടകര്‍ മുഖം ആനപ്പുറത്തു ഇരിക്കുന്ന ദേവിയുടെയും താലപ്പൊലിക്കാരുടെയും നേരെ തിരിക്കും. ഇടയ്ക്കു ഗരുഡന്‍ പറവക്കാരുടെ നേരെ കൈപൊക്കി ഏതാണ്ടൊക്കെ കാണിക്കും. ആനയുടെ സൈഡില്‍ വന്നു ആനപ്പുറത്തു തിടമ്പ് പിടിച്ചിരിക്കുന്ന തിരുമേനിയോട് ഏതാണ്ടൊക്കെ ചോദിക്കും. തിരുമേനി ആനപുറത്തു ഇരിക്കുന്നതിന്റെ അഹങ്കാരത്തില്‍ അവിടെ ഇരുന്നു കൊണ്ട് ഏതാണ്ടൊക്കെ നിര്‍ദേശങ്ങള്‍ നല്‍കും. ഭഗവതി ഇപ്പോള്‍ പുള്ളിയുടെ കയ്യില്‍ ആണല്ലോ..
ഇതിനിടയില്‍ ദാഹിച്ചു തൊണ്ടവരണ്ട ശങ്കരന്റെ നെഞ്ചിടിപ്പ് കൂട്ടി കൊണ്ട് മുള്ളാനുംമുട്ടി. അത് സഹിക്കാം. ശങ്കരന്റെ അരയിലെ മുണ്ട് മെല്ലെ അയഞ്ഞു തുടങ്ങി. അക്കാലങ്ങളില്‍ ജെട്ടി ഒന്നും പ്രചാരത്തില്‍ ഇല്ലായിരുന്നു. കോണകം ആയിരുന്നു. കഷ്ടകാലത്തിനു ശങ്കരന്‍ അന്ന് കോണകം എടുത്തും ഇല്ല. ശങ്കരന്‍ ചുറ്റിലും നിന്നവരെ കണ്ണ് കാണിച്ചു തല കൊണ്ട് ആട്ടി വിളിച്ചു. ആരും മയന്റ് ചെയ്തില്ല. അതിനിടയില്‍ താലപ്പൊലി മുന്നോട്ടു നീങ്ങികൊണ്ടിരുന്നു. കുത്തു വിളക്കും മുന്നോട്ടു നീങ്ങി ആനക്കാരന്‍ ആനയെ മുന്നോട്ടു നീക്കി തീവെട്ടി പിടിച്ച ശങ്കരന്‍ അനങ്ങിയില്ല. ആനക്കാരന്‍ ശങ്കരനോട് മുന്നോട്ടു നീങ്ങാന്‍ ആവശ്യപ്പെട്ടു. ശങ്കരന്റെ ഉള്ളില്‍ നിന്നുയര്‍ന്ന പുളിച്ച മറുപടി ചെണ്ടമേളത്തിലും കുഴല്‍ വിളിയിലും മുങ്ങി പോയി. ആന പുറത്തിരുന്നു തിരുമേനിയും ശങ്കരനെ നോക്കി എന്തോ ആജ്ഞാപിച്ചു. ശങ്കരന്‍ കണ്ണുരുട്ടി തിരുമേനിയെ ഭീക്ഷിണിപെടുത്തി.
ഇതിനിടയില്‍ ശങ്കരന്‍ ഇടഞ്ഞേക്കും എന്ന് ഭയന്ന് പകരം സംവിധാനം സംഘാടകര്‍ നോക്കുന്നുണ്ടായിരുന്നു. തീവെട്ടി കേസ് ആയതു കൊണ്ട് പലരും വലിയുകയാണ്. അയഞ്ഞ മുണ്ടു രക്ഷിക്കാന്‍ ശങ്കരന്‍ കാലുകള്‍ അല്‍പ്പം ഒന്ന് അകത്തി നോക്കി. അതും പണിയായി. ഒരു കതിനാ വെടി കൂടി പൊട്ടി. അതിന്റെ പ്രകമ്പനത്തില്‍ ശങ്കരന്റെ മുണ്ട് ഊരി നിലത്തേക്ക് പോയി. കയ്യില്‍ നിന്ന് തീവെട്ടി തന്റേതല്ലാത്ത കാരണത്താല്‍ ആനയുടെ ദേഹത്തേയ്ക്ക് മനഃപൂര്‍വ്വം അല്ലാതെ ചാഞ്ഞു. ശങ്കരന്‍ ഇരുന്നു മുണ്ടുമായി ഉയര്‍ന്നുപക്ഷെ എന്താണ് സംഭവിക്കുന്നത് എന്ന് ശങ്കരന് പോലും മനസിലായില്ല. ഉയര്‍ന്ന അലര്‍ച്ച ആനയുടെ ചിഹ്നം വിളി ആയിരുന്നിരിക്കാം. പൊടി ഉയര്‍ന്നു. കുത്തുവിളക്കുകാരനും സഹ തീവെട്ടി വാഹകനും നിലം തൊടാതെ പറന്നു. ഭക്തജനങ്ങള്‍ എങ്ങോട്ടെന്നില്ലാതെ ചിതറി ഓടി. ചിലര്‍ അമ്പല കുളത്തില്‍ ചാടി മറ്റു ചിലര്‍ മരങ്ങളില്‍ വലിഞ്ഞു കയറി ചെണ്ടമേളക്കാര്‍ ചെണ്ട വലിച്ചെറിഞ്ഞു എങ്ങോട്ടോ പാഞ്ഞു. ക്‌ളാരനെറ്റ്കാര്‍ കൊഴലും കൊണ്ട് കിഴപറയാറിലേയ്ക്ക് എങ്ങിനെയോ പോയി. താലപ്പൊലി എന്തിയ മഹിളകള്‍ വയലിലെ കിളികളെ പോലെ പറന്നു. അവരുടെ കയ്യില്‍ നിന്ന് തെറിച്ചു വീണ താലങ്ങളുടെ ചില്‍ ചിലോ ശബ്ദം അന്തരീക്ഷത്തില്‍ അലയടിച്ചു. ചിലര്‍ ഓടി ശ്രീകോവിലില്‍ കയറി അഭയം പ്രാപിച്ചു.. അവര്‍ക്കു മുന്നേ ആന ശ്രീകോവിലിനു മുന്നില്‍ എത്തി. ആനപ്പുറത്തിരുന്ന തിരുമേനി തിടമ്പ് മാറോടു ചേര്‍ത്ത് പിടിച്ചു ആനപ്പുറത്തു കമിഴ്ന്നു കിടന്നു. ശ്രീകോവിലിനു മുന്നിലെത്തിയ ആന അമ്പലത്തിനു ചുറ്റിലും ഓടിനടന്നു. അതിനിടയില്‍ മുകളില്‍ ഇരുന്ന തിരുമേനി സാഹസികമായി അമ്പലത്തിന്റെ കോടി കഴുക്കോലില്‍ പിടി മുറുക്കി . ആന തിരുമേനിയുടെ തൃക്കാലുകള്‍ക്കിടയിലൂടെ ഇടത്തോട്ട് തിരിഞ്ഞു അമ്പല പറമ്പിലൂടെ ഓടി റോഡില്‍ ഇറങ്ങി. അപ്പോഴും ഒരു കയ്യില്‍ ഭഗവതിയും ഒരു കൈ കൊടികഴുക്കോലിലുമായി തിരുമേനി തൂങ്ങി ആടുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ പറയുന്നത് കൊടികഴുക്കോലില്‍ പിടി മുറുക്കിയിട്ടു രണ്ടു കാലും പിണച്ചു ആനയുടെ കഴുത്തില്‍ പിടിച്ചു ആന അവിടെ നിന്ന് മുന്‍കാലുയര്‍ത്തി കൊടുത്തു തിരുമേനിയെ താഴെ ഇറക്കിയിട്ടാണ് ഓടിയത് എന്നും, കഴുക്കോലില്‍ തൂങ്ങി കിടന്ന തിരുമേനിയെ ഒരു മേശ വലിച്ചിട്ടു അതില്‍ കയറി കൈ കൊടുത്തു താഴെ ഇറക്കുകയായിരുന്നു എന്ന് നാട്ടുകാരും .പറയുന്നു.. എന്തായാലും ഇരുട്ടിനെ കീറി മുറിച്ചു ഏതാണ്ട് ദിക്കും വഴിയും അറിയാവുന്നതു കൊണ്ട് ആന ഓടി മീനച്ചിലാറിലെ കൂറ്റനാല്‍ കടവില്‍ എത്തി വെള്ളം കോരി ഒഴിച്ച് ദേഹം തണുപ്പിച്ചു. ആന കൂറ്റനാല്‍ കടവില്‍ ലാന്‍ഡ് ചെയ്ത വിവരം അറിയാത്തതു കൊണ്ട് ആനക്കാരും ഉടമയും ആനയെ തപ്പി നടന്നു. ഭാഗത ജനങ്ങള്‍ ജീവനും കൊണ്ട് വീടുകളിലേക്ക് ഓടി. വിരണ്ട ആന എവിടെങ്കിലും ഒളിച്ചു നില്‍ക്കുന്നുണ്ടാകും ഇനി നടന്നു പോയി അതിന്റെ മുന്നില്‍ പെട്ട്ചവിട്ടു കൊണ്ട് ചാകേണ്ടി വന്നെങ്കിലോ എന്ന് ഭയന്ന ഭക്ത ജനങ്ങളില്‍ ചിലര്‍ അമ്പല പറമ്പില്‍ തന്നെ പെട്രോ മാക്‌സ് വെട്ടത്തില്‍ സമയം കളഞ്ഞു. ഇടയ്‌ക്കെല്ലാം തലയുയര്‍ത്തി ആന വരുന്നുണ്ടോ എന്ന് കറങ്ങി നോക്കി കൊണ്ടിരുന്നു. ആന വടക്കോട്ടു ഓടിയത് കൊണ്ട് തെക്കു പടിഞ്ഞാറ് ഭാഗക്കാര്‍ അതിവേഗം ഭാര്യയേയും മക്കളെയും ആയി വീട്ടിലേയ്ക്കു ഓടുന്നത് പോലെ നടന്നു. വെട്ടം കണ്ടു ആന വന്നെങ്കിലോ എന്ന് ഭയന്നവര്‍ വെട്ടം ഇല്ലാതെ ആണ് പോയത്. കിഴക്കേ ഭാഗത്തുള്ളവര്‍ വയല് മുറിച്ചു കടന്നു പോയി ആന വയലില്‍ ഇറങ്ങില്ല അഥവാ ഇറങ്ങിയാല്‍ അവിടെ പെട്ട് പോകും എന്നുറപ്പിച്ചു സമാധാനത്തോടെ തിരിഞ്ഞു നോക്കി കൊണ്ട് വലിച്ചു വിട്ടു. ആനയെ പേടിച്ചു വച്ച്‌വാണിഭക്കാര്‍ സ്ഥലം വിട്ടതിനാല്‍ ഉടമയില്ലാത്ത വാണിഭ കടയിലെ ഉഴുന്നാടകളില്‍ ചിലതു ഭക്തര്‍ തണുപ്പും പേടിയും മാറ്റാന്‍ അകത്താക്കി കൊണ്ടിരുന്നു. പക്ഷെ കടും കാപ്പി കടയിട്ട സേവിയര്‍ ചേട്ടന് മാത്രം ഒരു കുലുക്കവും ഇല്ലായിരുന്നു. ആനയല്ല അതിലും കൂടിയത് വന്നാലും ആയുധമായി കയ്യില്‍ ചൂട് വെള്ളവും തീയും ഉള്ളത് കൊണ്ട് അങ്ങേരു നിര്‍ഭയം കടയില്‍ തുടര്‍ന്ന്. ഭക്ത ജനങ്ങള്‍ ജീവനും കൊണ്ട് ഓടിയത് മൂലം ഉണ്ടാക്കിയ പരിവടയും ബോണ്ടായും മിച്ചം വന്നതില്‍ നോക്കി നെടുവീര്‍പ്പിട്ടു. ബാക്കിവന്ന കതിന പൊട്ടിക്കാന്‍ പറ്റാതെ വെടിക്കാരന്‍ മാധവനും നിരാശനായി .
നേരം വെളുത്തു വള്ളക്കാരന്‍ വര്‍ക്കി ചേട്ടന്‍ വരും വരെയും ആന ആരാലും അറിയപ്പെടാതെ കൂറ്റനാല്‍ കടവില്‍ തുടര്‍ന്നു. രാവിലെ 6 മണിയോടെ ഭക്തജനങ്ങള്‍ മിക്കവാറും വീടുകളില്‍ തിരിച്ചെത്തി. എന്നിട്ടും ആറോളം പേരെ കാണാതെ അന്നത്തെ രക്ഷാപ്രവര്‍ത്തകര്‍ തിരഞ്ഞു നടന്നു. അമ്പല പറമ്പില്‍ നിന്നും വയലിലേയ്ക് ചാഞ്ഞു നിന്ന ആഞ്ഞിലി മരത്തിന്റെ മുകളില്‍ നിന്ന് അവര്‍ കുറുക്കനെ പോലെ കൂവി കൊണ്ടിരുന്നു. ബഹളത്തിനിടയില്‍ എങ്ങിനെയാണ് അവര്‍ അതിനു മുകളില്‍ കയറിയതെന്ന് അവര്‍ക്കും നാട്ടുകാര്‍ക്കും ഇപ്പോഴും അറിയില്ല. ഓടി ആണോ വലിഞ്ഞാണോ കേറിയത് എന്നറിയില്ല. അവര്‍ക്കു ഇറങ്ങാന്‍ പറ്റുന്നില്ല. അമ്പലക്കുളത്തിനോട് ചേര്‍ന്ന് വയലിലേയ്ക്ക് ചാഞ്ഞു ആയിരുന്നു വലിയ ആ ആഞ്ഞിലി മരം. ഇവന്മാര്‍ എങ്ങനെ അതിന്റെ മോളില്‍ കേറി എന്ന് താഴെ നിന്നവര്‍ തലയില്‍ കൈവച്ചു ചോദിച്ചു.. മുകളില്‍ ഇരുന്നു അവന്മാരും താടിക്ക് കൈകൊടുത്തു കൊണ്ട് അത് തന്നെ ചോദിച്ചു. താഴോട്ട് ഇറങ്ങി വാടാ, താഴ്‌ത്തെ കമ്പില്‍ ചവിട്ടു പിടിച്ചിറങ്ങ് എന്നൊക്കെ ചില കാരണവന്മാര്‍ ആജ്ഞാപിച്ചു കൊണ്ടിരുന്നു. ഇതിന്റെ നെഞ്ചത്തോട്ടു കേറാതെ കണ്ടത്തിലേയ്ക്ക് ചാടി ഓടാന്‍ മേലാരുന്നോടാ എന്നൊക്കെ വേറെ ചിലര്‍ ആക്രോശിച്ചു. അവസാനം ചെത്തുകാരന്‍ കുഞ്ഞുമോന്‍ ഷാപ്പിന്റെ പിന്നില്‍ വച്ചിരുന്ന രണ്ട് ഏണി കൂട്ടി കെട്ടി അവരെ താഴെ ഇറക്കി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.