
തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലെ എസ്എഫ്‌ഐ അക്രമത്തേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണൂരില്‍ നടന്ന ആക്രമണത്തെയും ന്യായീകരിച്ച് നിയമസഭില്‍ മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ തണലിലാണ് എസ്എഫ്‌ഐ ക്കാര്‍ അക്രമം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
എസ്എഫ്ഐ അതിക്രമം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടിയും പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും രൂക്ഷമായ വാക്‌പോരിലാണ് കലാശിച്ചത്. എസ്എഫ്‌ഐ ഇടിമുറിയിലൂടെ വളര്‍ന്നുവന്ന പ്രസ്ഥാനമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധീരജിന്റെ കൊലപാതകം ഇരന്നുവാങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. എസ്എഫ്ഐക്കാര്‍ ആയതുകൊണ്ടു മാത്രം 35 പേരാണ് കൊല്ലപ്പെട്ടതെന്നും കെഎസ്യുവിന് ഈ പാരമ്പര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. എകെജി സെന്റര്‍ആക്രമണവും ഗാന്ധി പ്രതിമ തകര്‍ത്തതും ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതി തന്നെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഘാംഗമാണെന്നും പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം എന്ന് പറഞ്ഞതുകൊണ്ടാണ് തങ്ങള്‍ തെരഞ്ഞെടുപ്പില്‍ തോറ്റുവെന്നാണ് പറയുന്നത്. എന്നാല്‍ വാഹനത്തിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റുന്നത് രക്ഷാപ്രവര്‍ത്തനം തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബസിന് മുന്നില്‍ ചാടിയവരെ രക്ഷിച്ചതിന് രക്ഷാപ്രവര്‍ത്തനം എന്നല്ലാതെ മറ്റെന്തു പറയണമെന്നും ചോദിച്ചു. ഞാന്‍ കണ്ടകാര്യം അന്നും ഇന്നും നാളെയും എന്നും പറയുമെന്നും മുഖ്യമന്ത്രി പറഞ്ഞൂ. ബസിന് മുന്നില്‍ ചാടിയവരെ പിടിച്ചുമാറ്റിയാല്‍ എങ്ങിനെ കുറ്റമാകുമെന്നും അതുകഴിഞ്ഞ് അവിടെ നടക്കുന്ന കാര്യം താന്‍ അറിയുന്നില്ലല്ലോ എന്നും പറഞ്ഞു.
ന്യായീകരണത്തില്‍ സന്തോഷമെന്ന് തിരിച്ചടിച്ച പ്രതിപക്ഷ നേതാവ് നിങ്ങള്‍ തിരുത്തില്ല എന്ന തെളിഞ്ഞെന്നും നെറികെട്ട രാഷ്ട്രീയ ഇങ്കുബേറ്ററില്‍ പിറന്ന ഗുണ്ടാപ്പട നിങ്ങളേയും കൊണ്ടേ പോകു എന്നും പറഞ്ഞു. ഫാസിസ്റ്റ് കഴുകകൂട്ടങ്ങള്‍ എന്നാണ് എസ്എഫ്ഐ യെ ജനയുഗം വിശേഷിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രിന്‍സിപ്പലിന്റെ രണ്ടു കാലും കൊത്തുമെന്നാണ് എസ്എഫ്ഐ ഏരിയാകമ്മറ്റിയംഗം പറഞ്ഞത്. മുഖ്യമന്ത്രി മഹാരാജാവല്ലെന്ന് ജനങ്ങള്‍ ഇനിയും ഓര്‍മ്മപ്പെടുത്തുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.