ഒരു സാധാരണ പൗരന്‍ മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ ഒരു പരാതി അയച്ചാല്‍ എന്താണ് സംഭവിക്കുക. ഓഫീസുകളിലും ബാങ്കുകളിലും കയറിയിറങ്ങുമ്പോള്‍ നിതി നിഷേധം അനുഭവപ്പെടുക ഇന്നത്തെകാലത്ത സാധാരണമാണ്ം. നീതിതേടി കോടതികളെ സമീപിക്കുകയെന്നത് സാധാരണക്കാരന് അത്രഎളുപ്പമല്ല. അങ്ങനെവരുമ്പോള്‍ മുഖ്യമന്ത്രിക്ക് അല്ലെങ്കില്‍ പ്രധാനമന്ത്രിക്ക് പരാതി കൊടുക്കാം, പെട്ടെന്ന് കാര്യം നടക്കുമല്ലോയെന്നേ ആരു വിചാരിക്കൂ. അത് സ്വാഭാവികം.
ഡിജിറ്റല്‍ യുഗത്തില്‍ പരാതി പരിഹാരത്തിനുള്ള സംവിധാനങ്ങളും ഏറെ മുന്നോട്ടുപോയി. മുഖ്യമന്തിയുടെ ഓഫീസിലേക്കും പ്രധാനമന്ത്രിയുടെഓഫീസിലേക്കും പരാതികള്‍ അയയ്ക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഏതാണ്ട് സമാനമാണ്.
നമുക്ക് ഒരു ഓഫീസില്‍ നിന്നും നീതി നിഷേധം അനുഭവപ്പെട്ടാല്‍ മുഖ്യമന്തിക്ക്. സിഎംഒ കേരള വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത് പരാതി അയയ്ക്കാം. ഉടനടി പരിഹാരം എന്നതായിരിക്കും നമ്മുടെ പ്രതീക്ഷ. സംഭവിക്കുന്നത് ഏതാണ്ട് ഇങ്ങനെ. ഏത് ഓഫീസിന് അല്ലെങ്കില്‍ സംവിധാനത്തിനെതിരെയാണോ പരാതി അതിന്റെ വകുപ്പു സെക്രട്ടറിക്കു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പരാതി നടപടിക്കായി പോകും. പരാതിക്കാരന് എസ്എംസിലൂടെ വിവരങ്ങള്‍ അപഡേറ്റ് ചെയ്തുകൊണ്ടിരിക്കും.. ഇപ്പം നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലായിരിക്കും പരാതിക്കാരന്‍. പരാതി ഹയരാര്‍ക്കിയനുസരിച്ച് ഇങ്ങനെ താഴേക്ക് പോകും. അവസാനം ആര്‍ക്കെതിരെയാണോ പരാതി കൊടുത്തത് ആ ഓഫീസിലേക്ക്, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മേശപ്പെുറത്തേക്ക് പരാതിയെത്തും. പിന്നെ വരുന്നത് ഒരു മെയിലായിരിക്കും പിന്നാലെ എസ്എംഎസും. അതിലിങ്ങനെ കാണും: താങ്കളുടെ പരാതി ഇന്നദിവസം തീര്‍പ്പാക്കിയിരിക്കുന്നു, പരാതി പരിഹരിച്ചതിന്റെ കോപ്പി താങ്കളുടെ മെയിലിലേക്കു വരും. അടുത്തദിവസം വീണ്ടുമൊരു മെയില്‍ വരും. താങ്കളുടെ പരാതി പരിഹരിച്ചിരിക്കുന്നു, അതില്‍ താങ്കള്‍ സംതൃപ്തനാണോ…അതെ…അല്ല.. ചെക്‌ബോക്‌സ് ക്ലിക്ക് ചെയ്യുക.
തീര്‍ന്നു. ആര് പരാതി തീര്‍പ്പാക്കി. എങ്ങനെ തീര്‍പ്പാക്കി… ഒരു വിവരവുമില്ല. പരാതിക്കാരന്‍ ശശിയായി എന്നു പറഞ്ഞാല്‍ അത് ക്ലീഷേയായിപ്പോകും.
ഇനി പ്രധാനമന്ത്രിക്കാണു പരാതി നല്‍കുന്നതെങ്കില്‍ രീതികളൊക്കെ ഇതിനു സമാനമാണ്. പബ്ലിക് ഗ്രീവന്‍സസ് വെബ്‌സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്ത് പരാതി സമര്‍പ്പിക്കുന്നു. പിറ്റേന്നുതന്നെ പരാതി ബന്ധപ്പെട്ട വകുപ്പിന്റെ കേന്ദ്രമന്താലയത്തിലെ സെക്രട്ടറിയുടെ കൈയിലേക്കു പോകുന്നു. പരാതിക്കാരന്‍ ആനന്ദപുളകിതനാകും. എത്ര പെട്ടെന്നാണ് നടപടി. അതും ഏറ്റവും ഉന്നതഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍. ഇവിടെയും ഹയരാര്‍ക്കിയനുസരിച്ച് താഴോട്ടു പരാതി നീങ്ങാന്‍ തുടങ്ങും. ഇതെല്ലാം നമുക്ക് വെബ്‌സൈറ്റിലൂടെ അറിയാം. ഓരോ ദിവസവും ആരുടെ കസ്റ്റഡിയിലാണ് പരാതി ചെന്നിരിക്കുന്നതെന്ന്.
പരാതി അവസാനം ഇവിടെയും ആര്‍ക്കെതിരെയാണോ കൊടുത്തത് അവരുടെ കൈകളിലെത്തും. അവിടെ നിന്നും ഒരു മെയില്‍ പരാതിക്കാരന് ലഭിക്കും. ഇന്നയിന്ന കാരണങ്ങളാലാണ് നിങ്ങള്‍ക്കനുകൂലമല്ലാത്ത നടപടിയുണ്ടായത് എന്ന വിശദീകരണമായിരിക്കും കത്തില്‍. ഈ കത്തിന്റെ കോപ്പി പരാതിപരിഹാര സൈറ്റിലും വരും. പ്രശ്‌നം സോള്‍വു ചെയ്തതായും പ്രഖ്യാപിക്കും. വീണ്ടും നേരത്തെ പറഞ്ഞ ശശി ക്ലീഷേ ആവര്‍ത്തിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിലേതിനു വിരുദ്ധമായി പ്രധാനമന്ത്രിയുടെ ഓഫാസിലൊരു മാറ്റമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും പരാതി പരിഹരിച്ചതില്‍ തൃപ്തനാണോയെന്നു ചോദിച്ച് ഇമെയിലാണ് വരുന്നതെങ്കില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍വിളിയാണ്. ദോഷം പറയരുതല്ലോ ഇംഗ്ലീഷിലും ഹിന്ദിയിലുമൊന്നുമല്ല. അതത് പ്രാദേശികഭാഷയില്‍ തന്നെയായിരിക്കും സംസാരം. തൃപത്‌നല്ലെങ്കില്‍ അപ്പലേറ്റ് അതോറിറ്റിയ്ക്ക് പരാതി നല്‍കാനായിരിക്കും നിര്‍ദേശം.
വീണ്ടും ഇതെല്ലാം കാണിച്ച് പരാതി നല്‍കുന്നു. പരാതി മുകളില്‍ നിന്നും താഴേക്ക് വീണ്ടും വരുന്നു. ആര്‍ക്കെതിരെയാണോ പരാതി നല്‍കിയത് അയാള്‍ വീണ്ടും വിശദികരണം പരാതിക്കാരന് മെയില്‍ അയയ്ക്കുന്നു. പരാതിക്കാരനുമായി സംസാരിച്ചെന്നും അയാളെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയെന്നുമുള്ള വിശദീകരണം പരാതിപരിഹാര സൈറ്റിലും വരുന്നതോടെ സംഭവം നിത്യമായിട്ടും ക്ലോസ്ഡ്.
ഏതെങ്കിലുമൊരുഉദ്യോഗസ്ഥന്‍ തനിക്കുതെറ്റുപറ്റി, ഇതാ ഞാന്‍ തിരുത്തുന്നു എന്നുപറയുമോ. സ്വന്തം പ്രവര്‍ത്തിയെ ന്യായീകരിച്ച് രക്ഷപ്പെടാനേ എല്ലാവരും ശ്രമിക്കൂ. അതിനുള്ള അവസരമൊരുക്കുന്നുവെന്നതില്‍ കവിഞ്ഞ് ഒന്നുമില്ല ഈ പരാതിപരിഹാരസംവിധാനങ്ങള്‍ക്ക്. ഒരു ഉദ്യോഗസ്ഥനും തന്റെ സഹപ്രവര്‍ത്തകനെതിരെ ഒരു നടപടിക്കു കാരണക്കാരനാകില്ല. അവരെല്ലാം ഒക്കചങ്ങാതിമാരാണ്. മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ പദവിയിലിരിക്കുന്ന ഒരാള്‍ക്കും ഈ കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ പറ്റില്ല.
മതമോ രാഷ്ട്രീയമോ അല്ല ഉദ്യോഗസ്ഥലോബിയാണ് നമ്മുടെ നാടിനു ഭീഷണി. അവരുടെ കാല്‍ച്ചുവട്ടില്‍ ചവുട്ടിയരയക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് സാധാരണ പൗരന്മാര്‍.
