റംബുട്ടാന്‍ മധുരത്തിന് പിന്നിലെ കയ്ക്കുന്ന യാഥാര്‍ത്ഥ്യം!

Date:

കിലോയ്ക്ക് മുന്നൂറും നാനൂറും രൂപ കൊടുത്ത് നമ്മള്‍ വാങ്ങി കഴിച്ച റംബുട്ടാന്‍. വിപണിയിലെ ആ പഴയ ‘രാജാവ്’ ഇന്ന് കണ്ണീരിലാണ്!

റബ്ബര്‍ വെട്ടിമാറ്റി, ലക്ഷങ്ങള്‍ മുടക്കി റംബുട്ടാന്‍ നട്ട കോട്ടയത്തെയും പത്തനംതിട്ടയിലെയും കര്‍ഷകര്‍ ഇന്ന് തലയില്‍ കൈവെച്ചിരിക്കുകയാണ്. വിപണിയില്‍ വില കുത്തനെ ഇടിഞ്ഞു. വാങ്ങാന്‍ ആളില്ല. മരത്തില്‍ കിടന്ന് പഴങ്ങള്‍ ചീഞ്ഞുപോവുന്നു.

ഒരു കിലോ റംബുട്ടാന് ഇന്ന് കര്‍ഷകന് കിട്ടുന്നത് വെറും 100 രൂപയില്‍ താഴെ! പക്ഷേ, ഇത് വെറുമൊരു വിലയിടിവ് മാത്രമല്ല. ഇതിന് പിന്നില്‍ വലിയൊരു സോഷ്യല്‍ മീഡിയ ചതിയുണ്ട്, വിപണിയിലെ കുത്തകകളുടെ കളികളുണ്ട്, കൃത്യമായ ആസൂത്രണമില്ലായ്മയുണ്ട്.

എന്താണ് യഥാര്‍ത്ഥത്തില്‍ റംബുട്ടാന്‍ വിപണിയില്‍ സംഭവിക്കുന്നത്?

മധ്യതിരുവിതാംകൂറിന്റെ, പ്രത്യേകിച്ച് കോട്ടയത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് റബ്ബര്‍ കൃഷിയായിരുന്നു. എന്നാല്‍ റബ്ബറിന് വിലയിടിഞ്ഞപ്പോള്‍ കര്‍ഷകര്‍ പുതിയ വഴികള്‍ തേടി. അങ്ങനെയാണ് വിദേശിയായ റംബുട്ടാന്‍ കേരളത്തിലെ മണ്ണിലേക്ക് എത്തുന്നത്.

ആദ്യവര്‍ഷങ്ങളില്‍ കര്‍ഷകര്‍ക്ക് വലിയ ലാഭമാണ് ഈ പഴം നല്‍കിയത്. ഒരു കിലോയ്ക്ക് 300 മുതല്‍ 350 രൂപ വരെ വിപണിയില്‍ വിലയുണ്ടായിരുന്നു. റബ്ബറിനേക്കാള്‍ കുറഞ്ഞ അധ്വാനം, ഉയര്‍ന്ന ആദായം. ഇതോടെ പ്രവാസി മലയാളികളും സാധാരണ കര്‍ഷകരും ഒരുപോലെ റംബുട്ടാനിലേക്ക് തിരിഞ്ഞു. ലക്ഷങ്ങള്‍ ലോണെടുത്തും സ്വര്‍ണം പണയം വെച്ചും തോട്ടങ്ങള്‍ വെച്ചുപിടിപ്പിച്ചു.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന ഈ വരുമാനത്തെ വിശ്വസിച്ചാണ് പല കുടുംബങ്ങളും കഴിഞ്ഞിരുന്നത്. എന്നാല്‍ ഈ വര്‍ഷം എല്ലാം മാറിമറിഞ്ഞു.

ഇത്തവണ വിളവെടുപ്പ് സീസണായ ജൂണ്‍ മാസത്തിലേക്ക് കടന്നപ്പോള്‍ കര്‍ഷകരെ കാത്തിരുന്നത് വലിയൊരു ആഘാതമായിരുന്നു. വില കുത്തനെ ഇടിഞ്ഞു. 150 രൂപയില്‍ താഴെയായി വിപണി വില. കര്‍ഷകന്റെ കയ്യില്‍ കിട്ടുന്നത് നൂറില്‍ താഴെ മാത്രം!

ഒരു കിലോ റംബുട്ടാന്‍ ഉത്പാദിപ്പിക്കാന്‍, അതായത് വളം, കീടനാശിനി, മരങ്ങള്‍ പ്ലാസ്റ്റിക് വലയിട്ട് കെട്ടാനുള്ള കൂലി എന്നിവയെല്ലാം കൂട്ടുമ്പോള്‍ കുറഞ്ഞത് 180 രൂപയെങ്കിലും കിട്ടിയാലേ കര്‍ഷകന് നഷ്ടമില്ലാതെ മുന്നോട്ട് പോകാനാകൂ. അപ്പോഴാണ് ഈ 100 രൂപയുടെ ഇടിവ്!

ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്:
ഒന്ന്: കൃഷിവീസ്തൃതിയിലെ വര്‍ദ്ധനവ്
ആദ്യകാലങ്ങളില്‍ കുറച്ചുപേര്‍ മാത്രം ചെയ്തിരുന്ന കൃഷി, ഇന്ന് വ്യാപകമായി. ഉത്പാദനം ആവശ്യത്തിലധികം കൂടി. എന്നാല്‍ അതിനനുസരിച്ചുള്ള സംഭരണ സംവിധാനങ്ങളോ കയറ്റുമതിയോ ഇവിടെയുണ്ടായില്ല.
രണ്ട്: വ്യാപാരികളുടെ പിന്‍മാറ്റം
സാധാരണയായി സീസണ്‍ തുടങ്ങുന്നതിന് മുന്‍പ് തമിഴ്‌നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യാപാരികളെത്തി അഡ്വാന്‍സ് തുക നല്‍കി മരങ്ങള്‍ മൊത്തമായി ഉറപ്പിക്കാറാണ് പതിവ്. അവര്‍ തന്നെ വന്ന് വലയിട്ട് പഴങ്ങള്‍ സംരക്ഷിക്കും. എന്നാല്‍ ഇത്തവണ കച്ചവടക്കാര്‍ എത്തിയില്ല.

എന്നാല്‍ ഈ വിലയിടിവിന് പിന്നില്‍ പ്രകൃതിയോ ഉത്പാദനക്കൂടുതലോ മാത്രമല്ല കാരണം. അതിനേക്കാള്‍ ഭീകരമായ മറ്റൊരു ചതിയുണ്ട്. അത് സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്ന വ്യാജപ്രചാരണങ്ങളാണ്!

പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍, റംബുട്ടാന്‍ സീസണ്‍ ആകുന്നതോടെ ചില വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും വ്യാജ സന്ദേശങ്ങള്‍ പറന്നുനടക്കാന്‍ തുടങ്ങും. ‘റംബുട്ടാന്‍ കഴിച്ചാല്‍ നിപ വരും’, ‘വവ്വാലുകള്‍ കടിച്ച പഴങ്ങളാണിവ’ എന്ന രീതിയിലാണ് പ്രചാരണം.

നമുക്കറിയാം, മുന്‍പ് നിപ ബാധയുണ്ടായ സമയത്ത് വവ്വാലുകള്‍ കടിക്കുന്ന പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ റംബുട്ടാന്‍ കഴിക്കുന്നത് കൊണ്ട് നിപ വരും എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പിന്നീട് ശാസ്ത്രീയ പരിശോധനകളില്‍ റംബുട്ടാനും നിപയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കപ്പെട്ടതുമാണ്.

എന്നിട്ടും, ബോധപൂര്‍വ്വം ചിലര്‍ സീസണില്‍ ഇത്തരം പഴയ വാര്‍ത്തകളും വ്യാജ സന്ദേശങ്ങളും വീണ്ടും കുത്തിപ്പൊക്കുന്നു. ഇത് ജനങ്ങളില്‍ ഭയമുണ്ടാക്കി. ഫലമോ? മലബാര്‍ വിപണിയില്‍ റംബുട്ടാന്റെ ഡിമാന്‍ഡ് പാടെ ഇടിഞ്ഞു. വന്‍കിട വ്യാപാരികള്‍ പഴങ്ങള്‍ ശേഖരിക്കാന്‍ മടിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്.

വലിയ തോട്ടങ്ങളില്‍ വിളവെടുത്ത ടണ്‍ കണക്കിന് പഴങ്ങളാണ് വാങ്ങാന്‍ ആളില്ലാതെ കിടക്കുന്നത്. ചെറുകിട കര്‍ഷകര്‍ എന്തുചെയ്യും? അവര്‍ സ്വന്തം നിലയ്ക്ക് ലോറിയിലും വണ്ടികളിലും കയറ്റി റോഡരികില്‍ എത്തിച്ച് വിളിച്ച് പറഞ്ഞ് വില്‍ക്കുകയാണ്. അവിടെപ്പോലും പരമാവധി കിട്ടുന്നത് 160 രൂപ മാത്രം.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന വരുമാനമാണ് പലര്‍ക്കും ഇതിലൂടെ ഇല്ലാതായത്. പക്ഷികളും അണ്ണാനും തിന്നാതിരിക്കാന്‍ വലിയ വില കൊടുത്ത് പ്ലാസ്റ്റിക് വല വാങ്ങി മരങ്ങള്‍ മൂടിയ കര്‍ഷകന്റെ അധ്വാനമാണ് ഇന്ന് മരത്തില്‍ കിടന്ന് തന്നെ നശിക്കുന്നത്.

റംബുട്ടാന്‍ കര്‍ഷകരുടെ ഈ പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരമെന്താണ്?

കേവലം പഴം എന്ന രീതിയില്‍ മാത്രം വില്‍ക്കാതെ, ഇതിന്റെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള സംവിധാനങ്ങള്‍ ഇവിടെ ഉണ്ടാകണം. റംബുട്ടാന്‍ ജാം, പള്‍പ്പ്, സ്‌ക്വാഷ്, വൈന്‍ എന്നിവ നിര്‍മ്മിക്കുന്ന ചെറുകിട ഫാക്ടറികള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ആരംഭിക്കണം.

അതിലുപരി, വിപണിയിലെ തളര്‍ച്ച മാറ്റാന്‍ കൃഷിവകുപ്പ് നേരിട്ട് ഇടപെട്ട് ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തണം. വിദേശ വിപണിയിലേക്ക് റംബുട്ടാന്‍ കയറ്റി അയക്കാനുള്ള റൂട്ട് മാപ്പുകള്‍ സര്‍ക്കാര്‍ തയ്യാറാക്കണം.

റബ്ബര്‍ ഉപേക്ഷിച്ച് റംബുട്ടാനിലേക്ക് മാറിയ കര്‍ഷകനെ ചതിച്ചത് വിപണിയല്ല, നമ്മുടെ വിപണന തന്ത്രങ്ങളുടെ പരാജയമാണ്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇന്നലെ മേപ്പാടി, നാളെ? വയനാടിനെ തുരക്കുന്ന തുരങ്കപ്പാത; ദുരന്തം വിളിപ്പാടകലെ

മുണ്ടക്കൈയും ചൂരല്‍മലയും തകര്‍ന്നടിഞ്ഞതിന്റെ ആഘാതം മാറും മുന്‍പേ, ഇതാ തൊട്ടടുത്ത് മേപ്പാടിയില്‍...

സിജെപി സമരത്തിന്റെ ചുക്കാന്‍ അഭിജിത്തില്‍ നിന്നും സോനം വാങ്ചുക്കിലേക്കെത്തുമ്പോള്‍

രാജ്യതലസ്ഥാനം വീണ്ടുമൊരു വന്‍ സമരത്തിലേക്ക് നീങ്ങുകയാണോ? ജന്തര്‍മന്തറില്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി...

അയോധ്യയിലെ കോടികളുടെ തട്ടിപ്പ്; കാവല്‍ക്കാര്‍ കൊള്ളക്കാരായപ്പോള്‍

തീര്‍ത്ഥാടകരുടെ കണ്ണീരും പ്രാര്‍ത്ഥനയും കലര്‍ന്ന നാണയത്തുട്ടുകള്‍. വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ നിന്ന്,...

ഇറ്റലിയുടെ ‘അയണ്‍ ലേഡി’ ഇന്ത്യക്കാരുടെ പ്രിയങ്കരിയായതെങ്ങനെ?

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിദേശ നേതാവ് ആരാണ്?...