അമേരിക്കയുടെ യഥാര്‍ത്ഥ ലക്ഷ്യം ഒടുവില്‍ പുറത്തുവന്നിരിക്കുന്നു. ഇസ്രയേലിനെ രക്ഷിക്കാന്‍, ജനാധിപത്യം സംരക്ഷിക്കാന്‍ എന്നൊക്കെ പറഞ്ഞായിരുന്നു ഇത്രയും കാലം അമേരിക്ക പശ്ചിമേഷ്യയില്‍ ഇടപെട്ടിരുന്നത്. ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്റെ ഉള്ളിലിരുപ്പ് വെളിപ്പെടുത്തി. മറ്റൊന്നുമല്ല – ഹോര്‍മൂസ് കടലിടുക്ക്! ആഗോള എണ്ണവ്യാപാരത്തിന്റെ ട്രാഫിക് റൂം സ്വന്തമാക്കുക.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രസ്താവന ലോകരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഹോര്‍മൂസ് കടലിടുക്കില്‍ ഇനി അമേരിക്കന്‍ സൈന്യത്തിന്റെ കാവലുണ്ടാകും. അവിടെ ആധിപത്യം അമേരിക്കയ്ക്കായിരിക്കും. പക്ഷേ, സൗജന്യമായിരിക്കില്ല ഈ കാവല്‍. അതുവഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക്, ലോകരാജ്യങ്ങള്‍ അമേരിക്കയ്ക്ക് ‘ഫീസ്’ നല്‍കണം! അതായത്, പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ‘ചുങ്കം’ കൊടുക്കണം.
ഇത്രയും കാലം ലോകത്തിന്റെ പൊലീസുകാരനായി ചമഞ്ഞ അമേരിക്ക, ഇനി മുതല്‍ ലോകത്തിന്റെ ‘ചുങ്കം പിരിവുകാരന്‍’ റോളിലേക്ക്. തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്റെ ബുദ്ധിയാണ് അമേരിക്കയ്‌ക്കെന്ന് നേരത്തെ തന്നെ വെളിപ്പെട്ടിട്ടുള്ളതാണ്.
ലോകത്ത് ഉപയോഗിക്കുന്ന എണ്ണയുടെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോര്‍മുസിലൂടെയാണ്. ഇന്ത്യയിലേക്കുള്ള എണ്ണയുടെ വലിയൊരു പങ്കും വരുന്നത് ഇവിടെക്കൂടിയാണ്. ഇത്രയും കാലം ഈ പാതയുടെ നിയന്ത്രണം ഇറാന്റെ കൈകളിലായിരുന്നു.
പ്രശ്‌നങ്ങളുണ്ടെങ്കില്‍ മാത്രമേ പരിഹാരകന് റോളുള്ളു. ഈ പഴയതന്ത്രം തന്നെയാണ് അമേരിക്ക വീണ്ടും വീണ്ടും പുറത്തെടുക്കുന്നത്. പശശ്ചിമേഷ്യയിലെ പ്രശ്‌നത്തിന് ശാശ്വതപരിഹാരം, അതായത് ഇറാന്‍ ഈ മേഖലയില്‍ ഉയര്‍ത്തുന്ന ഭീഷണി അവസാനിപ്പിക്കുക. ഇതിനാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രക്ഷകന്‍ ചമഞ്ഞ് അമേരിക്ക എത്തിയത്. രക്ഷകന്‍ ഇനി കാവല്‍ മാലാഖയാകും, കാവല്‍ മാലാഖ പിന്നെ ചുങ്കം പിരിവുകാരനാകും. പലവേഷത്തിലെത്തിലെത്തി ഒടുവില്‍ ഒറിജിനല്‍ വേഷം പുറത്തെടുത്തിരിക്കുകയാണ്. ലോകത്തിന്റെ എണ്ണ വിപണിയെ പൂര്‍ണ്ണമായും തങ്ങളുടെ കൈപ്പിടിയിലൊതുക്കുകയാണ് ട്രംപിന്റെ ലക്ഷ്യം.
പക്ഷേ, ട്രംപിന്റെ ഈ തന്ത്രം അത്ര എളുപ്പത്തില്‍ വിജയിക്കുമോ? ലോകം ഇത് കയ്യും കെട്ടി നോക്കിനില്‍ക്കുമോ? ഒരിക്കലുമില്ല. ഒന്നാമതായി, ഇറാനെ പൂര്‍ണമായും കീഴ്‌പ്പെടുത്തിയാല്‍ മാത്രമേ ട്രംപിന് തന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കു. നിലവിലെ സാഹചര്യത്തില്‍ അത് അത്ര എളുപ്പമല്ല.
രണ്ടാമതായി, ചൈനയും റഷ്യയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കും. പ്രത്യേകിച്ചും ചൈന. ചൈനയുടെ വ്യവസായങ്ങള്‍ പുകയുന്നത് പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണയിലാണ്. അമേരിക്കയ്ക്ക് പണം കൊടുക്കാന്‍ ചൈന തയ്യാറാകില്ല. ഇത് അമേരിക്കയും ചൈനയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന് കാരണമാകും.
ഇനി, ഒരു വാദത്തിന് ട്രംപിന്റെ പദ്ധതി വിജയിച്ചു എന്ന് കരുതുക. എങ്കില്‍ എന്തായിരിക്കും അവസ്ഥ? ലോകത്ത് എണ്ണവില കുതിച്ചുയരും. കാരണം, കപ്പലുകള്‍ കൊടുക്കുന്ന അധിക ഫീസ് ഒടുവില്‍ വന്ന് ചേരുന്നത് സാധാരണക്കാരന്റെ തലയിലാണ്. ഇന്ത്യയിലുള്‍പ്പെടെ പെട്രോള്‍, ഡീസല്‍ വിലയും, അത് വഴി നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരും. അതായത്, അമേരിക്ക കാശുണ്ടാക്കാന്‍ നോക്കുമ്പോള്‍ ചോരുന്നത് നമ്മുടെയൊക്കെ പോക്കറ്റായിരിക്കും.
സമാധാനം സ്ഥാപിക്കാനെന്ന വ്യാജേന കടന്നുവന്ന്, രാജ്യങ്ങളെ തമ്മിലടിപ്പിച്ച്, ഒടുവില്‍ അവിടുത്തെ സമ്പത്ത് മുഴുവന്‍ ഊറ്റിയെടുക്കുന്ന പഴയ കോളനിവല്‍ക്കരണ തന്ത്രമാണിത്. ബ്രിട്ടീഷുകാര്‍ പണ്ട് ചെയ്തതിന്റെ ഒരു മോഡേണ്‍ പതിപ്പ്!
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകം മുഴുവന്‍ തങ്ങളുടെ കാല്‍ക്കീഴിലാക്കാന്‍ ഒരു രാജ്യത്തിന് പറ്റുമോ എന്നത് കണ്ടറിയണം.
ഹോര്‍മൂസ് കടലിടുക്കിലെ ഈ കളി വെറുമൊരു അധികാരക്കളി മാത്രമല്ല, നമ്മളോരോരുത്തരുടെയും ജീവിതത്തെ ബാധിക്കുന്ന സാമ്പത്തിക യുദ്ധമാണ്. ട്രംപിന്റെ ഈ ‘ചുങ്കം പിരിവ്’ തന്ത്രം ലോകത്തെ എങ്ങോട്ടേക്കായിരിക്കും നയിക്കുക.


