
മഴക്കാലമാകുമ്പോള്‍ സുപരിചിതമാകുന്ന വാക്കുകളാണ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍. കാലാവസ്ഥാ മുന്നറിയിപ്പുകളില്‍ അലേര്‍ട്ടുകള്‍ ഇങ്ങനെ കളര്‍ കോഡുകള്‍ തിരിച്ചാണ് പറയുന്നത്. അപകടസൂചനകളുടെ ഗൗരവം അനുസരിച്ചാണ് ഈ തരംതിരിക്കല്‍. മഴ, മഞ്ഞുവീഴ്ച, ഇടിമിന്നല്‍, ചുഴലിക്കാറ്റ്, ആലിപ്പഴം, പൊടിക്കാറ്റ്, ചൂട് തരംഗങ്ങള്‍, തിരമാലകള്‍ എന്നിങ്ങനെയുള്ള പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിലാണ് ഈ അലേര്‍ട്ടുകള്‍. കേരളത്തില്‍ മഴയും തുടര്‍ന്നുണ്ടാകുന്ന ഉരുള്‍ പൊട്ടല്‍, പ്രളയം എന്നിവയാണ് പ്രധാന വെല്ലുവിളികള്‍.
നേരിയതോതിലുണ്ടാവുന്ന മഴയ്ക്ക് പച്ച മുന്നറിയിപ്പാണ് നല്‍കുന്നത്. 15.6 മില്ലീ മീറ്റര്‍ മുതല്‍ 64.4 മില്ലീമീറ്റര്‍വരെയുണ്ടാകുന്ന മഴ ഈ വിഭാഗത്തിലാണ് വരുന്നത്.
ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളപ്പോഴാണ് മഞ്ഞ മുന്നറിയിപ്പ് നല്‍കുന്നത്. 64.5 മില്ലീ മീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെയുള്ളപ്പോഴാണ് ഈ മുന്നറിയിപ്പ്. യെല്ലോ അലര്‍ട്ട് നല്‍കി കഴിഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ എപ്പോഴും ഇത് സംബന്ധിച്ച് അവര്‍ ജാഗരൂകരായിരിക്കണം.
115.6 മില്ലീമീറ്റര്‍മുതല്‍ 204.4 മില്ലീമീറ്റര്‍വരെയുള്ള ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോള്‍ ഓറഞ്ച് അലര്‍ട്ട് നല്‍കും. ജാഗ്രത പാലിക്കാനുള്ളതാണ് ഈ മുന്നറിയിപ്പ്. ഈ മേഖലകളില്‍ ജനങ്ങള്‍ പൂര്‍ണ ജാഗ്രത പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കാറുണ്ട്.
204.4 മില്ലീ മീറ്ററിനുമുകളില്‍ അതിശക്തമോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് ചുവപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ മുന്നറിയിപ്പുള്ളപ്പോള്‍ ജനങ്ങളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഒടുവിലായാണു റെഡ് അലര്‍ട്ട് നല്‍കുക. മണ്ണിടിച്ചലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ ഇടയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഏതൊരു സമയവും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.
മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണമായും നിരോധനമേര്‍പ്പെടുത്തും. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളില്‍ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കില്ല. വഴിയരികിലുള്ള അരുവികളിലോ പുഴകളിലോ ഇറങ്ങരുത്. സഞ്ചാരികളെ ഒഴിവാക്കി ഹില്‍ സ്റ്റേഷനുകളും റിസോര്‍ട്ടുകളും അടക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ജനങ്ങള്‍ ഏത് നിമിഷവും മാറി താമസിക്കാന്‍ സന്നദ്ധരായിരിക്കണം.



