കേരള രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലേക്കാണോ സഞ്ചരിക്കുന്നത്? കഴിഞ്ഞ അരനൂറ്റാണ്ടുകാലം കേരളം കണ്ടുശീലിച്ച മുന്നണി സമവാക്യങ്ങള്‍ അപ്പാടെ മാറാന്‍ പോകുകയാണോ? അതെ എന്ന ഉത്തരത്തിലേക്കാണ് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. കൃത്യമായി പറഞ്ഞാല്‍, അടുത്ത രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കൂടി കഴിയുന്നതോടെ കേരളത്തില്‍ ഇടതുപക്ഷം എന്ന മൂന്നാം ശക്തി ഇല്ലാതാകും, മത്സരം യു.ഡി.എഫും എന്‍.ഡി.എയും തമ്മില്‍ മാത്രമാകും. ഒറ്റയ്ക്കു നില്‍ക്കാനാകാതെ സി.പി.എമ്മും സി.പി.ഐയും യു.ഡി.എഫിന്റെ ഭാഗമാവും. ഈ മാറ്റത്തിലേക്ക് നയിക്കുന്ന കാരണങ്ങള്‍ എന്തെല്ലാമാണ്?
എന്തുകൊണ്ട് എല്‍ഡിഎഫ് ഇല്ലെന്നാകും?
കേരളം മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. 2021-ല്‍ തുടര്‍ഭരണമെന്ന ചരിത്രം കുറിച്ച ഇടതുപക്ഷത്തിന് പക്ഷെ അടിത്തറ നിലനിര്‍ത്താന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, തൊട്ടുപിന്നാലെ വന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫിന് ഉണ്ടായ വോട്ട് ചോര്‍ച്ച നിസ്സാരമല്ല. യു.ഡി.എഫ് വന്‍ കുതിപ്പ് നടത്തുമ്പോള്‍, മറുവശത്ത് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ കേരളത്തില്‍ നിര്‍ണ്ണായക ശക്തിയായി മാറുകയാണ്. ലോക്‌സഭയില്‍ തൃശൂരില്‍ അക്കൗണ്ട് തുറന്ന ബി.ജെ.പിക്ക് ഇത്തവണ മൂന്നുപേരെ നിയമസഭയിലെത്തിക്കാനും കഴിഞ്ഞു.
ഇവിടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഒരു അപകടം മണക്കുന്നത്. എല്‍.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകള്‍ ഒന്നുകില്‍ യു.ഡി.എഫിലേക്കോ അല്ലെങ്കില്‍ ബി.ജെ.പിയിലേക്കോ ഒഴുകുന്നു. വോട്ട് വിഹിതത്തിലെ ഈ ഇടിവ് രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ ഇടതുപക്ഷത്തെ അപ്രസക്തമാക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ല.
ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്കു പിന്നില്‍
എങ്ങനെയാണ് എല്‍.ഡി.എഫ് തകരുന്നത്? അതിന് പ്രധാന കാരണം തോല്‍വിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ തിരിച്ചറിയാന്‍ സി.പി.എം നേതൃത്വം തയ്യാറാകുന്നില്ല എന്നതാണ്. ജനകീയ വികാരം എതിരായിട്ടും, തിരുത്താന്‍ തയാറാകുന്നില്ല. ഇടതുമുന്നണിയുടെ പരാജയത്തിന്റെ പ്രധാന കാരണക്കാരന്‍ പിണറായി വിജയനായിട്ടും പ്രതിപക്ഷ നേതാവായി പിണറായിയെ തന്നെ കൊണ്ടുവരാനാണ് സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടയുടന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട് സിപിഎം നേതാവ് എംബി രാജേഷ് പറഞ്ഞത് തങ്ങള്‍ ഇനി സമരമുഖത്ത് കാണുമെന്നാണ്. പഴയകാല സമരമുറകളും വാചകക്കസര്‍ത്തുമായി കാലം കഴിക്കാനാണ് നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.
ഭരണപരമായ വീഴ്ചകള്‍ തിരുത്തുന്നതിന് പകരം ഇപ്പോഴും സമരസന്നദ്ധതയെക്കുറിച്ചും പ്രത്യയശാസ്ത്ര വിപ്ലവങ്ങളെക്കുറിച്ചും സംസാരിക്കാനാണ് ഇവര്‍ ഇഷ്ടപ്പെടുന്നത്. ജനങ്ങള്‍ വികസനവും സമാധാനവും ആഗ്രഹിക്കുമ്പോള്‍, പഴയ ‘സമരവീര്യം’ വീണ്ടും പുറത്തെടുക്കാന്‍ മുട്ടിനില്‍ക്കുന്ന ഇത്തരമൊരു നേതൃത്വം പാര്‍ട്ടിയെ നാശത്തിലേക്കാണ് നയിക്കുന്നത്. ഭരണവിരുദ്ധ വികാരം ആളിക്കത്തുമ്പോഴും, അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പ്രത്യയശാസ്ത്രത്തിന്റെ പുകമറ സൃഷ്ടിക്കുന്നതാണ് ഇടതുപക്ഷത്തിന്റെ ശാപം.
ഗുണം ചെയ്യുന്നത് ബിജെപിക്ക്
ഇടതുപക്ഷത്തിന്റെ തകര്‍ച്ച നേരിട്ട് ഗുണം ചെയ്യുന്നത് ബി.ജെ.പിക്കാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തില്‍ എന്‍.ഡി.എയുടെ വോട്ട് വിഹിതം ഗണ്യമായി വര്‍ദ്ധിച്ചു. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന സ്വീകാര്യതയും, ഹൈന്ദവ വോട്ടുകളുടെ കേന്ദ്രീകരണവും കേരളത്തെ ഒരു ത്രികോണ മത്സരത്തില്‍ നിന്നും പതുക്കെ ഒരു ‘ദ്വിമുഖ’ മത്സരത്തിലേക്ക് മാറ്റുകയാണ്.
ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിനേ സാധിക്കൂ എന്ന് മുസ്ലീം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ ചിന്തിച്ചു തുടങ്ങിയാല്‍, ഇടതുപക്ഷത്തിന്റെ പ്രസക്തി അവിടെ അവസാനിക്കുന്നു. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസാണ് മുഖ്യ ശത്രു എന്നതിനാല്‍, കേരളത്തിലെ എല്‍.ഡി.എഫ് അണികള്‍ കൂട്ടത്തോടെ യു.ഡി.എഫിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതരാകും.
സിപിഎം കേരളത്തില്‍ യുഡിഎഫിനോട് കൈകോര്‍ക്കും
സിപിഎം യുഡിഎഫിലേക്കെത്തുമെന്ന് കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ ബംഗാളിലും ത്രിപുരയിലും നമ്മള്‍ കണ്ടത് ഇതാണ്. അവിടെ സി.പി.എമ്മിന്റെ വോട്ടുകള്‍ ബി.ജെ.പിയിലേക്കും കോണ്‍ഗ്രസിലേക്കും പോയി. കേരളത്തില്‍ ബി.ജെ.പിയെ തടയാന്‍ സി.പി.എമ്മിന് കഴിയില്ലെന്ന് ബോധ്യമാകുന്ന നിമിഷം, അണികള്‍ യു.ഡി.എഫിലേക്ക് നീങ്ങും.
അടുത്ത രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിയുന്നതോടെ, സി.പി.എമ്മും സി.പി.ഐയും രാഷ്ട്രീയമായി ഒറ്റപ്പെടും. നിലനില്‍പ്പിനായി അവര്‍ക്ക് യു.ഡി.എഫിനൊപ്പം നില്‍ക്കേണ്ടി വരും. ഇന്ത്യ മുന്നണിയില്‍ ദേശീയതലത്തില്‍ നിലനില്‍ക്കുന്ന സൗഹൃദം കേരളത്തിലും യാഥാര്‍ത്ഥ്യമാകും. അതോടെ, ഇടതുമുന്നണി എന്ന ലേബല്‍ ഇല്ലാതാവുകയും സി.പി.എം യു.ഡി.എഫില്‍ ഒരു ഘടകകക്ഷിയായി മാറുകയും ചെയ്യുന്ന വിചിത്രമായ, എന്നാല്‍ പ്രായോഗികമായ ഒരു കാഴ്ച കേരളം കാണേണ്ടി വരും.
കേരളത്തിലെ ഭാവി രാഷ്ട്രീയം
അങ്ങനെയെങ്കില്‍ കേരളത്തിലെ ഭാവി രാഷ്ട്രീയം എങ്ങനെയായിരിക്കും? അത് കേരളത്തിനു പുറത്തെപോലെ ബി.ജെ.പിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന കളമായി മാറും. വികസനവും ദേശീയതയും ഉയര്‍ത്തി എന്‍.ഡി.എയും, മതേതരത്വവും പരമ്പരാഗത രാഷ്ട്രീയവും ഉയര്‍ത്തി യു.ഡി.എഫും നേര്‍ക്കുനേര്‍ വരും. ഈ പോരാട്ടത്തില്‍ ‘ചുവപ്പിന്’ ഇടമുണ്ടാകില്ല.
തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്ന നേതൃത്വവും, യാഥാര്‍ത്ഥ്യ ബോധമില്ലാത്ത സമര പ്രഖ്യാപനങ്ങളും സി.പി.എമ്മിനെ ഒരു പ്രാദേശിക സംഘമായി ചുരുക്കും. എം.ബി രാജേഷിനെപ്പോലെയുള്ള നേതാക്കള്‍ വീണ്ടും സമരമുഖങ്ങള്‍ തേടുമ്പോള്‍, പണറായിയെയും ഗോവിന്ദനെയും പോലുള്ളവര്‍ നേതൃത്വത്തില്‍ വാഴുമ്പോള്‍ അണികള്‍ സുരക്ഷിതമായ മറ്റ് താവളങ്ങള്‍ തേടിപ്പോയിട്ടുണ്ടാകും.
മാറ്റം അനിവാര്യമാണ്. കേരളം എന്നും മാറ്റങ്ങളെ സ്വാഗതം ചെയ്തിട്ടുള്ള മണ്ണാണ്. എന്‍.ഡി.എ കൂടുതല്‍ ശക്തിയാര്‍ജിക്കുമ്പോള്‍, നിലനില്‍പ്പിനായി ഇടതും വലതും ഒന്നിക്കേണ്ടി വരുന്ന സാഹചര്യം ഒരു രാഷ്ട്രീയ കാവ്യനീതിയാകാം. അടുത്ത രണ്ട് തിരഞ്ഞെടുപ്പുകള്‍ കേരളത്തിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കും എന്നത് ഉറപ്പാണ്. ഇടതുകോട്ടകള്‍ തകരുമോ? അതോ അവര്‍ സ്വയം യു.ഡി.എഫില്‍ അലിഞ്ഞുചേരുമോ? കാത്തിരുന്ന് കാണാം.

