ഇന്നലെ മേപ്പാടി, നാളെ? വയനാടിനെ തുരക്കുന്ന തുരങ്കപ്പാത; ദുരന്തം വിളിപ്പാടകലെ

Date:

മുണ്ടക്കൈയും ചൂരല്‍മലയും തകര്‍ന്നടിഞ്ഞതിന്റെ ആഘാതം മാറും മുന്‍പേ, ഇതാ തൊട്ടടുത്ത് മേപ്പാടിയില്‍ വീണ്ടുമൊരു ദുരന്തം. ഇതിന് പ്രകൃതിയെ പഴിച്ചിട്ട് കാര്യമില്ല, മനുഷ്യന്‍ വരുത്തിവെച്ച ദുരന്തമാണ്. വയനാട് ഓരോ ദിവസവും ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നത്.
ഈ മണ്ണില്‍, ദുരന്തത്തിന്റെ പ്രഭവകേന്ദ്രത്തിന് തൊട്ടടുത്ത് മറ്റൊന്ന് സംഭവിക്കാന്‍ പോകുന്നു.
നമ്മള്‍ സംസാരിക്കുന്നത് ‘ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി’ ഇരട്ട തുരങ്കപ്പാതയെക്കുറിച്ചാണ്.
കഴിഞ്ഞ ദിവസം ദുരന്തുണ്ടായ മേപ്പാടിയിലേക്കാണ് ഈ തുരങ്കം ചെന്നവസാനിക്കുന്നത്! ഇതിനായി മലയിടിച്ച് നീക്കിയിട്ട മണ്ണിടിഞ്ഞായിരുന്നു കഴിഞ്ഞ ദിവസത്തെ ദുരന്തം.
തുടര്‍ച്ചയായി മലയിടിഞ്ഞിട്ടും, പ്രകൃതി ശക്തമായ മുന്നറിയിപ്പുകള്‍ തന്നിട്ടും ഈ തുരങ്കത്തിനായി ആര്‍ക്കാണ് ഇത്ര വാശി?
ആരുടെ താല്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്?
വയനാടിന്റെ നെഞ്ച് തുരക്കുന്ന തുരങ്കനിര്‍മാണത്തിന്റെ ഉള്ളറകള്‍ പരിശോധിക്കാം.
എന്താണ് ഈ പദ്ധതി?
താമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഇരട്ട തുരങ്കപ്പാത.
കോഴിക്കോട്ടെ ആനക്കാംപൊയിലില്‍ തുടങ്ങി വയനാട്ടിലെ കള്ളാടി വഴി മേപ്പാടിയില്‍ അവസാനിക്കുന്നു.
നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇത് കേരളത്തിലെ ഏറ്റവും നീളമേറിയ റോഡ് തുരങ്കമാകും.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ അടിപ്പാത!
ആകെ നീളം 8.7 കിലോമീറ്റര്‍. ഇതില്‍ 7 കിലോമീറ്ററും കടന്നുപോകുന്നത് അതീവ പരിസ്ഥിതി ലോലമായ വനഭൂമിയുടെ അടിയിലൂടെയാണ്.
യാത്രക്കാരുടെ ഭാഗത്തുനിന്ന് നോക്കിയാല്‍ ഇതൊരു സ്വപ്‌നപദ്ധതിയാണ്.
താമരശ്ശേരി ചുരത്തിലെ ഹെയര്‍പിന്‍ വളവുകളും മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കും ഇനി വേണ്ട.
കോഴിക്കോട് നിന്ന് വയനാട്ടിലെത്താന്‍ ഒന്നര മണിക്കൂറോളം സമയലാഭം!
പദ്ധതിയുടെ ആകെ ചെലവ് ഏകദേശം 2000 കോടി രൂപയ്ക്ക് മുകളിലാണ്.
കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണച്ചുമതല.
‘കിഫ്ബി’ (KIIFB) വഴിയാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്.
കേള്‍ക്കാന്‍ നല്ല രസമുണ്ട്, യാത്രാസമയം ലാഭിക്കാം, ടൂറിസം വളരും.
പക്ഷേ, ഈ തിടുക്കത്തിന് പിന്നാലെ വരാന്‍ പോകുന്ന ദുരന്തങ്ങള്‍ കാണാതെ പോകരുത്.
ഇടതുമുന്നണി സര്‍ക്കാരിന്റെ ഏറ്റവും വലിയ ‘പ്രസ്റ്റീജ് പദ്ധതി’കളില്‍ ഒന്നായിരുന്നു തുരങ്കപാത. ‘ഞങ്ങള്‍ വികസനം കൊണ്ടുവരും’ എന്ന് ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കാനുള്ള രാഷ്ട്രീയ ആയുധം.
സര്‍ക്കാരിന്റെ രണ്ടാം വട്ട പ്രകടനപത്രികയിലെ വിപ്ലവകരമായ വാഗ്ദാനം.
മലബാറിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട്, എന്ത് വിലകൊടുത്തും ഈ പദ്ധതി നടപ്പാക്കുമെന്നായിരുന്നു നിലപാട്.
അന്ന് പ്രതിപക്ഷമായിരുന്ന യുഡിഎഫിന് ഇതിനെ പൂര്‍ണ്ണമായി എതിര്‍ക്കാന്‍ കഴിയില്ലായിരുന്നു.
കാരണം, വയനാട്ടിലെ ജനങ്ങള്‍ക്ക് ചുരം ബദല്‍ പാത വേണം. അത് വോട്ടാണ്.
അതുകൊണ്ട് ‘പദ്ധതി വേണം, എന്നാല്‍ പരിസ്ഥിതി പഠനം നടത്തണം’ എന്നായിരുന്നു യുഡിഎഫിന്റെ നിലപാട്. വികസനത്തിന്റെ ക്രെഡിറ്റ് ഒരുകൂട്ടര്‍ക്കു മാത്രമായി പോകരുത് എന്നതിലാണ് ഇരുപക്ഷത്തിന്റെയും മത്സരം.
എന്നാല്‍, ഇവിടുത്തെ യഥാര്‍ത്ഥ ദുരന്തസാധ്യതകളെ ഇരുകൂട്ടരും വോട്ടുകള്‍ക്ക് വേണ്ടി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
ഇപ്പോള്‍ തുരങ്കപാത നിര്‍മാണം താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്റ് പാരിസ്ഥിതിക അനുമതി നല്‍കിയപ്പോള്‍ മുന്നോട്ടുവെച്ച കര്‍ശന നിബന്ധനകളും മാര്‍ഗനിര്‍ദേശങ്ങളും കരാര്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് സൂക്ഷ്മപരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു. ഈ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകുകയും വയനാട്ടിലെ മണ്ണിന്റെ ഘടനയെക്കുറിച്ച് കൃത്യമായ പഠനം നടത്തുകയും ചെയ്തതിന് ശേഷം മാത്രമേ തുരങ്കപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഇനി പുനരാരംഭിക്കുകയുള്ളൂവെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
അതിതീവ്ര പരിസ്ഥിതി ലോല പ്രദേശമാണിത്. ഇവിടെ എങ്ങനെ തുരങ്കനിര്‍മാണത്തിന് അനുമതി കിട്ടി?
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കടുത്ത നിബന്ധനകള്‍ തുടക്കത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി.
ഒടുവില്‍ വനഭൂമി വിട്ടുനല്‍കുന്നതിനായുള്ള ‘സ്റ്റേജ് 1’ അനുമതി നേടിയെടുത്തു.
പകരമായി മറ്റൊരിടത്ത് വനം വെച്ചുപിടിപ്പിക്കാം എന്ന വ്യവസ്ഥയില്‍!
പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്, അതിന് സര്‍ക്കാരിന്റെ പക്കല്‍ മറുപടിയില്ല.
ഈ വലിയ തുരങ്കം നിര്‍മ്മിക്കുമ്പോള്‍ ലക്ഷക്കണക്കിന് ടണ്‍ കരിമ്പാറയും മണ്ണും പുറത്തെടുക്കണം.
ഇത് എവിടെ കൊണ്ടുപോയി തള്ളും? ഈ ചോദ്യത്തിന് മറുപടി തേടാഞ്ഞതും അതില്‍ കാണിച്ച അലംഭാവവുമായിരുന്നു കഴിഞ്ഞ ദിവസത്തെ ദുരന്തം.
അതുപോലെ തന്നെ തുരങ്കം നിര്‍മ്മിക്കാന്‍ നടത്തുന്ന സ്‌ഫോടനങ്ങള്‍ ഭൂഗര്‍ഭ ജലസ്രോതസ്സുകളെ എങ്ങനെ ബാധിക്കും?
കാടിനടിയിലെ ഉറവകള്‍ വറ്റിയാല്‍ വയനാട് എന്നെന്നേക്കുമായി വരണ്ടുപോകില്ലേ?
ഇനി നമുക്ക് ഏറ്റവും പ്രധാനപ്പെട്ട ചോദ്യത്തിലേക്ക് വരാം.
കഴിഞ്ഞ ദിവസം മേപ്പാടിയില്‍ മണ്ണിടിഞ്ഞു. മുന്‍പ് ചൂരല്‍മലയിലും മുണ്ടക്കൈയിലും വന്‍ ദുരന്തമുണ്ടായി.
ഈ പ്രദേശങ്ങളെല്ലാം ഭൂമിശാസ്ത്രപരമായി ഒരേ മലനിരകളുടെ ഭാഗമാണ്.
വെറും ഏതാനും കിലോമീറ്ററുകള്‍ മാത്രം വ്യത്യാസം!
ഒരു വന്‍ ദുരന്തം നേരിട്ടിട്ടും, വീണ്ടും പ്രകൃതി താക്കീത് നല്‍കിയിട്ടും, സര്‍ക്കാര്‍ എന്തുകൊണ്ട് ഈ തുരങ്കപദ്ധതി പുനഃപരിശോധിക്കുന്നില്ല?
ശാസ്ത്രജ്ഞര്‍ വ്യക്തമായി പറയുന്നുണ്ട്: വയനാടന്‍ മലനിരകള്‍ ‘ഫ്രാഗ്മെന്റഡ്’ ആണ്.
അതായത്, പെട്ടെന്ന് തകരുന്ന ഘടനയുള്ള മണ്ണും പാറയുമാണ് ഇവിടെ.
ഇങ്ങനെയുള്ള ഒരു മലയുടെ അടിവാരത്തില്‍ കൂറ്റന്‍ യന്ത്രങ്ങള്‍ വെച്ച് തുരക്കുമ്പോള്‍, സ്‌ഫോടനങ്ങള്‍ നടത്തുമ്പോള്‍ പാറകള്‍ക്കിടയിലെ വിള്ളലുകള്‍ വര്‍ദ്ധിക്കും.
മഴക്കാലത്ത് ഈ വിള്ളലുകളിലേക്ക് വെള്ളം ഇറങ്ങി, മുകളിലെ മലകള്‍ ഒന്നാകെ താഴേക്ക് പതിക്കും.
ഇന്നലെ മേപ്പാടിയിലുണ്ടായതിനേക്കാള്‍ നൂറിരട്ടി വലിയ ദുരന്തമാകും അത് സൃഷ്ടിക്കുക.
എന്നിട്ടും ഈ വിനാശകരമായ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആര്‍ക്കാണ് ഇത്ര വാശി?
നാളെ ഈ തുരങ്കപ്പാത യാഥാര്‍ത്ഥ്യമായി എന്ന് കരുതുക.
അതിലൂടെ നൂറുകണക്കിന് വാഹനങ്ങള്‍ പോയ്‌ക്കൊണ്ടിരിക്കുമ്പോള്‍, മുകളിലെ മലനിരകളില്‍ മണ്ണിടിഞ്ഞാല്‍ എന്താകും അവസ്ഥ?
ഭൂമിയുടെ അടിയില്‍, കിലോമീറ്ററുകള്‍ നീളമുള്ള ഒരു ഇരുണ്ട തുരങ്കത്തിനുള്ളില്‍ മനുഷ്യര്‍ കുടുങ്ങിപ്പോയാല്‍ അവരെ ആര് രക്ഷിക്കും?
വികസനം വേണം, പക്ഷേ അത് മനുഷ്യന്റെ ശവക്കുഴികള്‍ തോണ്ടിയാകരുത്.
കോര്‍പ്പറേറ്റുകളുടെ ലാഭത്തിന് വേണ്ടിയോ, ഭരണാധികാരികളുടെ വാശിക്ക് വേണ്ടിയോ നമ്മള്‍ വയനാടിനെ പൂര്‍ണ്ണമായി ബലികൊടുക്കണോ?
മേപ്പാടി തന്നത് പ്രകൃതിയുടെ അവസാനത്തെ താക്കീതാണ്.
കണ്ണടച്ച് ഇരുട്ടാക്കിയാല്‍ നാളെ വലിയ വില നല്‍കേണ്ടി വരും.
തീരുമാനിക്കേണ്ടത് നമ്മളാണ്.
താമരശ്ശേരി ചുരത്തിന് ബദലായി കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ‘ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി’ ഇരട്ട തുരങ്കപ്പാത വയനാടിന് വരുത്തിവെക്കാന്‍ പോകുന്നത് വന്‍ വിനാശം.
അതീവ പരിസ്ഥിതി ലോല പ്രദേശമായ വയനാടന്‍ മലനിരകളെ തുരന്ന് 2000 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതി മരണക്കെണിയാകുമോ?

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

റംബുട്ടാന്‍ മധുരത്തിന് പിന്നിലെ കയ്ക്കുന്ന യാഥാര്‍ത്ഥ്യം!

കിലോയ്ക്ക് മുന്നൂറും നാനൂറും രൂപ കൊടുത്ത് നമ്മള്‍ വാങ്ങി കഴിച്ച റംബുട്ടാന്‍....

സിജെപി സമരത്തിന്റെ ചുക്കാന്‍ അഭിജിത്തില്‍ നിന്നും സോനം വാങ്ചുക്കിലേക്കെത്തുമ്പോള്‍

രാജ്യതലസ്ഥാനം വീണ്ടുമൊരു വന്‍ സമരത്തിലേക്ക് നീങ്ങുകയാണോ? ജന്തര്‍മന്തറില്‍ ദിവസങ്ങളായി തമ്പടിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി...

അയോധ്യയിലെ കോടികളുടെ തട്ടിപ്പ്; കാവല്‍ക്കാര്‍ കൊള്ളക്കാരായപ്പോള്‍

തീര്‍ത്ഥാടകരുടെ കണ്ണീരും പ്രാര്‍ത്ഥനയും കലര്‍ന്ന നാണയത്തുട്ടുകള്‍. വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍ നിന്ന്,...

ഇറ്റലിയുടെ ‘അയണ്‍ ലേഡി’ ഇന്ത്യക്കാരുടെ പ്രിയങ്കരിയായതെങ്ങനെ?

ഇന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിദേശ നേതാവ് ആരാണ്?...