ലോകം ശ്വാസമടക്കിപ്പിടിച്ച് നില്‍ക്കുകയാണ്. പശ്ചിമേഷ്യയില്‍ നിന്ന് വരുന്നത് ഒട്ടും ശുഭകരമായ വാര്‍ത്തകളല്ല. സമാധാന ചര്‍ച്ചകള്‍ക്കുള്ള എല്ലാ സാധ്യതകളും ഇപ്പോള്‍ അടഞ്ഞിരിക്കുന്നു. വരും മണിക്കൂറുകളില്‍ എന്തുസംഭവിക്കും? കടുത്ത യുദ്ധഭീതിയിലാണ് ലോകം.
‘ചര്‍ച്ചയ്ക്ക് വന്നില്ലെങ്കില്‍ ഇറാനെ തകര്‍ക്കും.’ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ വാക്കുകളില്‍ കടുത്ത മുന്നറിയിപ്പുണ്ട്. എന്നാല്‍ ഇറാന്‍ വഴങ്ങാന്‍ തയ്യാറല്ല. ‘ചര്‍ച്ചയ്ക്കില്ല, ആക്രമിച്ചാല്‍ കടുത്ത തിരിച്ചടിയുണ്ടാകും.’ ഇറാനും തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു.
വരുന്ന മണിക്കൂറുകളില്‍ യുദ്ധം ഏതുവഴിക്കും തിരിയാം. അമേരിക്കന്‍ ഭരണകൂടം തങ്ങളുടെ അടുത്ത നീക്കങ്ങളെക്കുറിച്ചുള്ള കടുത്ത ആലോചനകളിലാണ്. എന്നാല്‍, ഒരു കരയുദ്ധത്തിലേക്ക് നേരിട്ട് ഇറങ്ങാന്‍ അമേരിക്കയ്ക്ക് മടിയുണ്ട്. കാരണം, ഇറാന്റെ ഭാഗത്തുനിന്നുള്ള തിരിച്ചടി ശക്തമായിരിക്കുമെന്ന് അവര്‍ക്കറിയാം.
മറുഭാഗത്ത് ഇറാന്റെ കണക്കുകൂട്ടലുകള്‍ മറ്റൊന്നാണ്. ഒരു കരയുദ്ധമുണ്ടായാല്‍ അമേരിക്കന്‍ സേനയ്ക്ക് നേരെ കടുത്ത ആക്രമണം നടത്താം എന്ന് അവര്‍ കരുതുന്നു. അത് വഴി യുദ്ധത്തില്‍ മേല്‍ക്കൈ നേടാമെന്നാണ് ഇറാന്റെ പ്ലാന്‍.
അമേരിക്ക ലക്ഷ്യമിടുന്നത് കൃത്യമായ ഇറാന്റെ ചില തന്ത്രപ്രധാന കേന്ദ്രങ്ങളാണ്. അതില്‍ ആദ്യത്തേത് ഖാര്‍ഗ് ദ്വീപ് ആണ്. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമാണിത്. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുക വഴി ഇറാന്റെ സാമ്പത്തിക നട്ടെല്ല് തകര്‍ക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
രണ്ടാമതായി, ഇറാന്റെ ആണവകേന്ദ്രങ്ങളാണ്. അമേരിക്ക എന്നും ഭയപ്പെടുന്നത് ഇറാന്റെ ആണവ ശക്തിയെയാണ്. ഈ യുദ്ധത്തിലൂടെ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും തകര്‍ക്കാന്‍ അവര്‍ പദ്ധതിയിടുന്നു.
മൂന്നാമത്തേത്, ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പല്‍പ്പാതയായ ഹോര്‍മുസ് കടലിടുക്ക് ആണ്. ലോകത്തെ എണ്ണ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്നത് ഇതിലൂടെയാണ്.
ഈ മൂന്ന് കാര്യങ്ങളാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങള്‍:
ഇറാന്റെ എണ്ണ കയറ്റുമതി തടയുക.
ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുക.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിക്കുക.
ഇത്രയും കാര്യങ്ങള്‍ സാധിച്ചാല്‍, ലോക സമ്പദ്വ്യവസ്ഥയുടെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയുടെ കൈകളിലെത്തും. അതിനുശേഷം യുദ്ധം തങ്ങള്‍ വിചാരിക്കുന്ന സമയത്ത് ഏകപക്ഷീയമായി നിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിയും.
പക്ഷേ, ഇവിടെയാണ് വലിയൊരു ചോദ്യം ഉയരുന്നത്. ലോകത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കയുടെ കൈകളില്‍ എത്താന്‍ റഷ്യയും ചൈനയും സമ്മതിക്കുമോ? ഒരിക്കലുമില്ല. റഷ്യയും ചൈനയും ഇറാനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. അമേരിക്കയുടെ ഈ ഏകപക്ഷീയ നീക്കത്തെ അവര്‍ ശക്തമായി എതിര്‍ക്കും. അത് ഈ യുദ്ധത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.
അമേരിക്ക ആക്രമണം കടുപ്പിച്ചാല്‍ ഇറാന്‍ എങ്ങനെയായിരിക്കും തിരിച്ചടിക്കുക? അത് പ്രവചിക്കുക അസാധ്യമാണ്. ഇറാന്‍ നേരിട്ട് മാത്രമല്ല ആക്രമിക്കുക. തങ്ങളുടെ അധീനതയിലുള്ള വലിയൊരു സായുധ ശൃംഖലയെ അവര്‍ രംഗത്തിറക്കും.
ലെബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതികള്‍ തുടങ്ങിയ പ്രോക്‌സി ഗ്രൂപ്പുകളെ ഇറാന്‍ അമേരിക്കയ്ക്ക് എതിരെ തിരിച്ചുവിടും. ഇത് കൂടാതെ, അമേരിക്കയുമായി സൗഹൃദമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്കും ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചേക്കാം. ഗള്‍ഫ് മേഖലയിലെ എണ്ണപ്പാടങ്ങളും കപ്പലുകളും ആക്രമിക്കപ്പെടാം.
കൂടുതല്‍ രാജ്യങ്ങള്‍ ഈ യുദ്ധത്തില്‍ കക്ഷി ചേര്‍ന്നാല്‍ എന്താകും അവസ്ഥ? ലോകമഹായുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങും. യുദ്ധം ഏതുവഴിക്ക് തിരിയുമെന്ന് ആര്‍ക്കും പറയാനാവില്ല.
ഈ യുദ്ധം പശ്ചിമേഷ്യയില്‍ ഒതുങ്ങിനില്‍ക്കില്ല. അതിന്റെ ആഘാതം നമ്മളോരോരുത്തരുടെയും വീടുകലിലെത്തും. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കപ്പെട്ടാല്‍ ലോകത്തെ എണ്ണവില കുതിച്ചുയരും. പെട്രോളിനും ഡീസലിനും സ്വര്‍ണ്ണത്തിനും വിലക്കയറ്റമുണ്ടാകും. നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയാകും. ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം വരും.
സമാധാന ചര്‍ച്ചകള്‍ക്കുള്ള എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്. ഇനിയൊരു തിരിച്ചുപോക്ക് സാധ്യമാണോ? ലോകം വിനാശകരമായ ഒരു യുദ്ധത്തിലേക്ക് വീഴുമോ? വരും മണിക്കൂറുകള്‍ നിര്‍ണ്ണായകമാണ്.


