എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യമൊരുക്കിയില്ല; കുടുംബത്തിനു നേരേ ആക്രമണം

തിരുവനന്തപുരം: എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗര്‍ഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. തിരുവനന്തപുരം കാട്ടാക്കടയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ജി സ്റ്റീഫന്‍ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് ഗുരുതര ആരോപണം. കാര്‍ അടിച്ചുതകര്‍ത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം.

എംഎല്‍എക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമെതിരെ കാട്ടാക്കട സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. എംഎല്‍എയുടെ കാറിന് കടന്നുപോകാന്‍ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് എട്ട് മാസം ഗര്‍ഭിണിയായ യുവതിയടക്കമുള്ള കുടുംബത്തിനെ ഒരു സംഘം ആക്രമിച്ചു എന്നാണ് പരാതി.

കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു. സംഘര്‍ഷത്തിനിടെ തങ്ങളുടെ മാല പൊട്ടിച്ചെടുത്തെന്നും ഇവര്‍ പറഞ്ഞു. ബിനീഷിന്റെ മൂക്കിനും കൈക്കും നെഞ്ചിനും പരിക്കുണ്ട്.

അതേസമയം, ജി. സ്റ്റീഫന്‍ എംഎല്‍എ ആരോപണം നിഷേധിച്ചു. തന്റെ കാര്‍ കടന്നുപോകുന്നതിന് വഴിയൊരുക്കാന്‍് ആവശ്യപ്പെട്ടിട്ടില്ല. സംഭവ സമയത്ത് താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആയിരുന്നുവെന്നും ആരാണ് കുടുംബത്തെ ആക്രമിച്ചതെന്ന് അറിയില്ലെന്നും സ്റ്റീഫന്‍ പറഞ്ഞു.

Leave A Reply

Please enter your comment!
Please enter your name here