കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പുതിയൊരു വിവാദം പുകയുകയാണ്. വിഷയം ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റവും നിയമനവുമൊക്കെയാണ്. കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ യു. ഖേല്‍ക്കറെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നു.
കേവലം ഒരു സാധാരണ ഉദ്യോഗസ്ഥ നിയമനമായി ഇതിനെ കാണാനാവില്ല. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം അവധി ദിവസമായ ഞായറാഴ്ച തന്നെയാണ് ഖേല്‍ക്കര്‍ ഈ പദവിയിലേക്ക് ചുമതലയേല്‍ക്കുന്നത്.
ഇതോടെ പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. ഈ നിയമനം വെറുമൊരു അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജയിപ്പിച്ചതിന് മുഖ്യമന്ത്രി നല്‍കിയ ഉപകാരസ്മരണയാണ് ഈ കസേരയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഈ വാദങ്ങളെ പൂര്‍ണമായി തള്ളിക്കളയുന്നു. തികച്ചും കാര്യശേഷിയുള്ള, അനുഭവസമ്പന്നനായ ഒരു ഉദ്യോഗസ്ഥനെ മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കൊണ്ടുവന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
ആരാണ് ഈ ഖേല്‍ക്കര്‍?
വിവാദം കൊഴുക്കുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്ന ചോദ്യമാണ്, ആരാണ് ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍? നമുക്കതൊന്ന് പരിശോധിക്കാം.
2003 ബാച്ചിലെ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍.
കര്‍ണാടക സ്വദേശിയായ ഇദ്ദേഹം ഒരു മെഡിക്കല്‍ ബിരുദധാരി കൂടിയാണ്, അതായത് ഒരു എംബിബിഎസ് ഡോക്ടര്‍.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിന്റെ ഭരണരംഗത്ത് പല സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
2012 ല്‍ കണ്ണൂര്‍ ജില്ലാ കളക്ടറായിരുന്ന സമയത്ത്, മികച്ച കളക്ടര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍, ഐടി വകുപ്പ് സെക്രട്ടറി, ജിഎസ്ടി കമ്മീഷണര്‍ തുടങ്ങിയ തന്ത്രപ്രധാനമായ തസ്തികകളില്‍ അദ്ദേഹം തന്റെ കാര്യപ്രാപ്തി തെളിയിച്ചിട്ടുണ്ട്.
2024 ഡിസംബര്‍ മുതല്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.
ചുരുക്കത്തില്‍, ഭരണരംഗത്ത് വലിയ പരിചയസമ്പത്തുള്ള, ഫയലുകള്‍ വേഗത്തില്‍ നീക്കാന്‍ അറിയാവുന്ന ഒരു ഉദ്യോഗസ്ഥനാണ് രത്തന്‍ ഖേല്‍ക്കര്‍. അതുകൊണ്ട് തന്നെയാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രി സതീശന്‍ തന്റെ ഓഫിസിനെ നയിക്കാന്‍ ഖേല്‍ക്കറെ നേരിട്ട് തിരഞ്ഞെടുത്തത്.
ഇതിലെ രാഷ്ട്രീയം എന്ത്? ഇത് എന്തുകൊണ്ട് ചര്‍ച്ചയാകുന്നു?
അപ്പോള്‍ ചോദ്യം ഇതാണ്: ഇത്രയും യോഗ്യതയുള്ള ഒരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയതില്‍ എന്താണ് തെറ്റ്? ഇവിടെയാണ് രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നത്.
നമുക്ക് കുറച്ചു പിന്നിലേക്ക് പോകാം. പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നതിന് പിന്നാലെ അവിടുത്തെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയാക്കി നിയമിച്ചിരുന്നു. അതുപോലെ തെരഞ്ഞെടുപ്പ് നിരീക്ഷകനായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായും മാറ്റി.
അന്ന് ഇതിനെതിരെ ഏറ്റവും ശക്തമായി രംഗത്തുവന്നത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു. ‘മോഷണം കൂടും തോറും പ്രതിഫലവും കൂടും’ എന്നായിരുന്നു രാഹുലിന്റെ കടുത്ത വിമര്‍ശനം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷതയെ ഭരണകൂടം വിലയ്‌ക്കെടുക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസിന്റെ വാദം.
അതേ വിമര്‍ശനം ഇപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന് നേരെ തിരിയുകയാണ്. ബംഗാളില്‍ ബിജെപി ചെയ്തത് തെറ്റ്, എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ചെയ്യുമ്പോള്‍ അത് ശരി! ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം. കോണ്‍ഗ്രസിന്റെത് ‘സ്വന്തം കാര്യമെങ്കില്‍ ആഹാ… മറ്റുള്ളവരുടെ കാര്യമാണെങ്കില്‍ ഓഹോ…’ എന്ന സമീപനമാണെന്ന് പിരഹസിക്കപ്പെടുന്നത് സ്വാഭാവികമെന്നേ പറയാനാവൂ.
തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ, ആ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥനെ ഭരണത്തലവന്റെ ഏറ്റവും അടുത്ത കസേരയിലേക്ക് മാറ്റുന്നത് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നാണ് വിമര്‍ശകരുടെ പക്ഷം.
രാഷ്ട്രീയ ധാര്‍മ്മികത
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലേക്ക് ഇരുപതോളം പേരെ നിയമിച്ച കൂട്ടത്തിലാണ് ഏറ്റവും പ്രധാനപ്പെട്ട ഈ സെക്രട്ടറി പദവിയിലേക്ക് രത്തന്‍ ഖേല്‍ക്കര്‍ എത്തുന്നത്. ഭരണത്തില്‍ വേഗതയും സുതാര്യതയും കൊണ്ടുവരാന്‍ ഖേല്‍ക്കറെപ്പോലൊരു ഉദ്യോഗസ്ഥന്‍ വേണമെന്നാണ് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും യുഡിഎഫിന്റെയും ഉറച്ച തീരുമാനം.
എന്നാല്‍ ഈ നിയമനം ഉയര്‍ത്തുന്ന രാഷ്ട്രീയ ധാര്‍മ്മികതയുടെ ചോദ്യങ്ങള്‍ക്ക് കോണ്‍ഗ്രസിന് മറുപടി പറയേണ്ടി വരും. മുന്‍പ് തങ്ങള്‍ ഉന്നയിച്ച തത്വങ്ങള്‍ സ്വന്തം കാര്യത്തില്‍ മറന്നുപോയോ എന്ന ചോദ്യം വരും ദിവസങ്ങളിലും കേരള രാഷ്ട്രീയത്തില്‍ സജീവമായി നിലനില്‍ക്കും.


