ഒരു നിമിഷം ആലോചിച്ചു നോക്കൂ. സ്വിച്ചിട്ടാല്‍ ഫാന്‍ കറങ്ങാത്ത, ഫോണ്‍ ചാര്‍ജ് ചെയ്യാനാകാത്ത, രാത്രികളില്‍ ഇരുട്ടില്‍ മുങ്ങുന്ന ഒരു കേരളം. നമ്മള് അതിലേക്കാണ് അടുത്തുകൊണ്ടിരിക്കുന്നത്.
മഴയില്ല. ഡാമുകളില്‍ വെള്ളമില്ല. കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് പോവുകയാണ്. ‘മഴ പെയ്യും, ഡാം നിറയും, കറന്റ് അടിക്കാം…’ വര്‍ഷങ്ങളായി നമ്മള് വിശ്വസിച്ച ഈ ഫോര്‍മുല ഇനി നടക്കില്ലെന്നതാണ് ഇപ്പോഴത്തെ യാഥാര്‍ത്ഥ്യം.
ഇത്തവണ കാലവര്‍ഷം നമ്മെ ചതിച്ചു. ഡാമുകളില്‍ ആവശ്യത്തിന് വെള്ളമില്ല. പക്ഷേ, നമ്മുടെ പ്രതിദിന വൈദ്യുതി ഉപയോഗം റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. എല്ലാവര്ക്കും എസി വേണം, ഫ്രിഡ്ജ് വേണം, ചാര്‍ജിങ് പോയിന്റുകള്‍ വേണം. ഉപയോഗം കൂടുമ്പോള്‍ ഉല്പാദനം താഴേക്ക് പോകുന്നു.
വൈദ്യുതി മന്ത്രി തന്നെ പരസ്യമായി സമ്മതിക്കുന്നു: ‘ഉപയോഗം ക്രമാതീതമായി കൂടുകയാണ്. മഴ പെയ്യുമെന്ന് കരുതി ഏപ്രില്‍, മെയ് മാസങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കടം വാങ്ങിയ വൈദ്യുതിയുണ്ട്. അത് ഇപ്പോള്‍ തിരിച്ചു കൊടുക്കേണ്ട സമയമായി. പക്ഷേ, കയ്യില്‍ കറന്റുമില്ല, ഡാമില്‍ വെള്ളവുമില്ല.’
ഇപ്പോള്‍ പലയിടത്തും പ്രഖ്യാപിക്കാത്ത ലോഡ്ഷെഡിങ് ആണ്. വോള്‍ട്ടേജ് ക്ഷാമം വേറെ. വ്യവസായങ്ങള്‍ പ്രതിസന്ധിയിലാണ്.
ഈ പ്രതിസന്ധി ഇന്ന് പെട്ടെന്ന് ഉണ്ടായതാണോ? അല്ല. ഇവിടെയാണ് നമ്മള് കെഎസ്ഇബിയുടെ പ്ലാനിങ് പരാജയം ചര്‍ച്ച ചെയ്യേണ്ടത്. ഒരു വലിയ പ്രതിസന്ധി മുന്നില്‍ കാണാന്‍ വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞില്ല. അതല്ലെങ്കില്‍ അവര്‍ അതിന് ശ്രമിച്ചില്ല.
മഴ പെയ്താല്‍ മാത്രം കറന്റ് തരാം എന്ന് പറയുന്ന ഒരു ബോര്‍ഡ് നമുക്കെന്തിനാണ്? കാലാവസ്ഥ മാറുകയാണ്. ആഗോളതാപനം കാരണം മഴയുടെ പാറ്റേണ്‍ മാറി. ഒന്നുകില്‍ പെയ്യാത്ത അവസ്ഥ, അല്ലെങ്കില്‍ പ്രളയം. ഇതിനെ നേരിടാന്‍ കൃത്യമായ ഒരു പ്ലാന്‍ ‘ബി’ കെഎസ്ഇബിയുടെ കയ്യിലുണ്ടായിരുന്നില്ല.
മഴയും കാത്ത് മാനത്തേക്ക് നോക്കിയിരിക്കുന്ന ഈ രീതി ഇനി ഒട്ടും സുരക്ഷിതമല്ല. കാരണം, വെളിച്ചമില്ലെങ്കില്‍ കേരളത്തിന്റെ സാമ്പത്തിക അടിത്തറ തകരും.
നമ്മുടെ ഡാമുകളില്‍ നിന്ന് പരമാവധി ഉല്പാദിപ്പിക്കാന് കഴിയുന്നത് മൊത്തം ആവശ്യത്തിന്റെ ഏതാണ്ട് 30 ശതമാനം വൈദ്യുതി മാത്രമാണ്. ബാക്കി 70 ശതമാനവും നമ്മള് പുറത്തുനിന്ന് വന്‍വില കൊടുത്ത് വാങ്ങുകയാണ്.
ഇപ്പോള്‍ ഡാമില്‍ വെള്ളം കൂടി ഇല്ലാതായതോടെ, പുറത്തുനിന്ന് വാങ്ങുന്നതിന്റെ അളവ് കൂടും. കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിക്ക് വില കൂടുതലാണ്. ഫലം എന്താണെന്നോ? സാധാരണക്കാരന്റെ പോക്കറ്റ് കീറും. സര്‍ചാര്‍ജ് എന്ന പേരില്‍ വലിയ തുക നമ്മുടെ ബില്ലില്‍ വരും. അതായത്, ബോര്‍ഡിന്റെ പ്ലാനിങ് ഇല്ലായ്മയ്ക്ക് പിഴയൊടുക്കേണ്ടത് നമ്മള് ഉപഭോക്താക്കളാണ്.
ഇനി നമ്മള് ചിന്തിക്കേണ്ടത് നാളെയെക്കുറിച്ചാണ്. മഴയെ മാത്രം ആശ്രയിച്ച് എത്രനാള്‍ മുന്നോട്ട് പോകും? മാനത്തേക്ക് നോക്കിയിരുന്നാല്‍ ഇനിയുള്ള കാലം കേരളം ഇരുട്ടിലാകും. നമുക്ക് ബദല്‍ മാര്‍ഗങ്ങള്‍ വേണം. വെള്ളത്തില്‍ നിന്നല്ലാതെയുള്ള വൈദ്യുതി ഉല്പാദനത്തിലേക്ക് നമ്മള് മാറിയേ തീരൂ.
കേരളത്തിന് ഏറ്റവും അനുയോജ്യമായ ചില ബദലുകള്‍ നോക്കാം:
സോളാര്‍ ഊര്‍ജ്ജം : കേരളത്തില്‍ വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസവും നല്ല വെയില് കിട്ടാറുണ്ട്. വീടുകളുടെ മുകളിലും ഓഫീസുകളിലും റൂഫ് ടോപ്പ് സോളാര്‍ വ്യാപകമാക്കണം. വെറുതെ കിടക്കുന്ന തണ്ണീര്‍ത്തടങ്ങളിലോ ഡാമുകളുടെ ഉപരിതലത്തിലോ ‘ഫ്ലോട്ടിങ് സോളാര്‍’ പാനലുകള്‍ സ്ഥാപിക്കാം.
കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം : ഇടുക്കിയിലെ രാമക്കല്‍മേട് പോലെയുള്ള പ്രദേശങ്ങള്‍, കാറ്റ് ശക്തമായ തീരദേശങ്ങള്‍ എന്നിവിടങ്ങളില്‍ വലിയ കാറ്റാടിപ്പാടങ്ങള്‍ വരണം. നമ്മള് വിചാരിക്കുന്നതിലും വലിയ സാധ്യത ഇതിനുണ്ട്.
മാലിന്യത്തില്‍ നിന്ന് വൈദ്യുതി : കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മാലിന്യമാണ്. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാലിന്യ സംസ്കരണ പ്ലാന്റുകളില്‍ നിന്ന് വൈദ്യുതി നിര്‍മ്മിച്ചാല്‍ രണ്ട് പ്രശ്നങ്ങള്‍ക്ക് ഒന്നിച്ച് പരിഹാരമാകും.
പല വിദേശ രാജ്യങ്ങളും, ഇന്ത്യയിലെ തന്നെ മറ്റു ചില സംസ്ഥാനങ്ങളും കല്‍ക്കരിയും വെള്ളവും ഉപേക്ഷിച്ച് ഗ്രീന്‍ എനര്‍ജിയിലേക്ക് മാറിക്കഴിഞ്ഞു. ഗുജറാത്തും തമിഴ്നാടും സോളാറിലും വിന്‍ഡ് എനര്‍ജിയിലും ബഹുദൂരം മുന്നിലാണ്.
നമ്മള് എന്തുകൊണ്ട് മടിക്കുന്നു? ഭൂമി ലഭ്യത കുറവാണെന്നത് ഒരു കാരണമാണ്. പക്ഷേ, കെട്ടിടങ്ങളുടെ മുകള്ഭാഗം മാത്രം ഉപയോഗിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ. സോളാര്‍ വെക്കാന്‍ വരുന്ന സാധാരണക്കാരെ ചുവപ്പുനാടയില്‍ കുടുക്കാതെ സഹായിക്കാന്‍ കെഎസ്ഇബി തയ്യാറാകണം. സോളാര്‍ വെക്കുന്നവര്‍ക്ക് കൃത്യമായ സബ്സിഡിയും വേഗത്തിലുള്ള കണക്ഷനും ഉറപ്പാക്കണം.
പ്രതിസന്ധിയെ നേരിടാനുള്ള മന്ത്രിയുടെയും ബോര്‍ഡിന്റെയും ഏകമാര്‍ഗം ലോഡ്ഷെഡിംഗാണ്. താല്‍ക്കാലികമായി കറന്റ് കട്ട് ഏര്‍പ്പെടുത്താം. പക്ഷേ അത് ശാശ്വത പരിഹാരമല്ല.
നമുക്ക് വേണ്ടത് ഒരു ദീര്‍ഘകാല പദ്ധതിയാണ്. മഴ പെയ്താല്‍ മാത്രം വെളിച്ചം എന്ന അവസ്ഥയില്‍ നിന്ന്, സ്വന്തമായി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്ന ഒരു സ്വയംപര്യാപ്ത കേരളം. അതിനായി സര്‍ക്കാരും ബോര്‍ഡും ജനങ്ങളും ഒരുമിച്ച് നില്‍ക്കണം.


