മരണം 300 കടന്നു;ക്യാമ്പുകളില്‍ 9328പേര്‍; നാലാംദിവസം നാലുപേരെ ജീവനോടെ കണ്ടെത്തി

വയനാട്: മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ മരണം 300 കടന്നു. ഇന്ന് 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹം തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 86 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്.

നാലാം ദിനവും തെരച്ചില്‍ തുടരുകയാണ്. കരസേന തീര്‍ത്ത ബെയ്ലി പാലം സജ്ജമായതോടെ ഇന്ന് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു. പടവെട്ടിക്കുന്നില്‍ വീട്ടില്‍ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന നാല് പേരെ സൈന്യവും ഫയര്‍ഫോഴ്സും ചേര്‍ന്ന് കണ്ടെത്തി രക്ഷിച്ചു. ജോണ്‍, ജോമോള്‍ ജോണ്‍, ഏബ്രഹാം ജോണ്‍, ക്രിസ്റ്റീന്‍ ജോണ്‍ എന്നിവര്‍ക്കാണു രക്ഷാപ്രവര്‍ത്തകര്‍ ആശ്വാസമായത്. തിരച്ചിലിനിടെ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ വീട്ടില്‍ കുടുങ്ങുകയായിരുന്നെന്നു രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികള്‍ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്.

ഉരുള്‍പൊട്ടല്‍ തുടങ്ങിയ ഇടം മുതല്‍ കോഴിക്കോട് ജില്ല വരെ ജലം ഒഴുകി ഇറങ്ങിയ സ്ഥലത്ത് മുഴുവന്‍ പൊലീസ് തിരച്ചില്‍ നടത്തും. ഓരോ പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാകും പരിശോധനയെന്ന് എഡിജിപി അജിത് കുമാര്‍ പറഞ്ഞു.

Leave A Reply

Please enter your comment!
Please enter your name here