ലോകം പേടിച്ച ആ വാര്‍ത്ത ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധം ഇനി കേവലം രണ്ട് രാജ്യങ്ങള്‍ തമ്മില്‍ മാത്രമല്ല. അത് നിയന്ത്രണാതീതമായി പടരുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ലോകത്തിന്റെ സാമ്പത്തിക നാഡിയായ ചെങ്കടല്‍ പാത പൂര്‍ണ്ണമായി അടച്ചുപൂട്ടാന്‍ ഇറാന്‍ ഉത്തരവിട്ടു കഴിഞ്ഞു എന്നാണ്.
തങ്ങളുടെ ഊര്‍ജ്ജമേഖലകളെയും പാലങ്ങളെയും അമേരിക്ക തൊട്ടാല്‍, ലോകത്തെ മുഴുവന്‍ പട്ടിണിക്കിടുന്ന രീതിയിലുള്ള തിരിച്ചടി നല്‍കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. അതിനായി ഇറാന്‍ കളത്തിലിറക്കുന്നത് യെമനിലെ ഹൂതി വിമതരെയാണ്. ഹൂതികള്‍ ചെങ്കടല്‍ ഉപരോധിക്കാന്‍ സര്‍വ്വ സജ്ജരായിക്കഴിഞ്ഞു. യെമനിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കിന് സമീപം അവര്‍ ഡ്രോണുകളും മിസൈലുകളും വിന്യസിച്ചതായാണ് വിവരങ്ങള്‍. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ നേരിട്ട് യെമനില്‍ എത്തിക്കഴിഞ്ഞു.
കാര്യങ്ങള്‍ അവിടെയും തീരുന്നില്ല. ഇത്രയും കാലം ശാന്തമായിരുന്ന സൗദി അറേബ്യയുടെ അതിര്‍ത്തിയും ഇപ്പോള്‍ പുകയുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സന വിമാനത്താവളത്തിലും സൗദിയിലെ അബഹ വിമാനത്താവളത്തിലും മാറിമാറി മിസൈലുകള്‍ പതിക്കുന്നു. 2022-ല്‍ ഉണ്ടാക്കിയ താല്‍ക്കാലിക സമാധാനം തകര്‍ത്ത് ഹൂതികള്‍ സൗദിക്കെതിരെ വീണ്ടും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. സൗദിയുടെ എണ്ണപ്പാടങ്ങളും വിമാനത്താവളങ്ങളും തങ്ങള്‍ തകര്‍ക്കുമെന്നാണ് ഹൂതികളുടെ ഭീഷണി.
പശ്ചിമേഷ്യയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്? ആരാണ് ഈ ഹൂതികള്‍? അവര്‍ക്ക് സൗദിയോടുള്ള പകയുടെ കാരണമെന്താണ്? അമേരിക്കയും ഇറാനും തമ്മിലുള്ള ഈ പോരിലേക്ക് ഹൂതികള്‍ കൂടി വരുമ്പോള്‍ ലോകം നേരിടാന്‍ പോകുന്ന വലിയ ദുരന്തം എന്തായിരിക്കും?
ഈ ചോദ്യങ്ങള്‍ ഇന്ന് ലോകമെമ്പാടുമുള്ള ആളുകള്‍ ചോദിക്കുന്നുണ്ട്. ആരാണ് ഹൂതികള്‍ എന്ന ചോദ്യത്തിന് ലളിതമായി പറഞ്ഞാല്‍, യെമനിലെ ഒരു വലിയ സായുധ വിഭാഗമാണ് ഹൂതികള്‍. ഔദ്യോഗികമായി ഇവരുടെ സംഘടനയുടെ പേര് ‘അന്‍സാറുള്ള’ എന്നാണ്. അതായത് ‘ദൈവത്തിന്റെ സഹായികള്‍’. എന്നാല്‍ ഇവരുടെ സ്ഥാപകനായ ഹുസൈന്‍ ബദറുദ്ദീന്‍ അല്‍-ഹൂതിയുടെ പേരില്‍ നിന്നാണ് ഇവര്‍ക്ക് ‘ഹൂതികള്‍’ എന്ന പേര് വരുന്നത്.
യെമനിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം വരുന്നത് ഷിയാ മുസ്ലിങ്ങളിലെ ‘സൈദി’ (Zaidi) എന്ന വിഭാഗത്തില്‍ പെട്ടവരാണ്. നൂറ്റാണ്ടുകളായി യെമന്‍ ഭരിച്ചിരുന്നത് ഈ സൈദി വിഭാഗക്കാരായിരുന്നു. എന്നാല്‍ 1962-ല്‍ നടന്ന ആഭ്യന്തര യുദ്ധത്തോടെ ഇവരുടെ ഭരണം അവസാനിച്ചു. പിന്നീട് വന്ന സര്‍ക്കാരുകള്‍ തങ്ങളെ അവഗണിക്കുന്നു എന്ന തോന്നല്‍ ഈ ജനവിഭാഗത്തിനുണ്ടായി.
തങ്ങളുടെ മതപരവും സാംസ്‌കാരികവുമായ വ്യക്തിത്വം സംരക്ഷിക്കാന്‍ 1990-കളില്‍ ഹൂതികള്‍ ഒരു പ്രസ്ഥാനമായി രൂപം കൊണ്ടു. തുടക്കത്തില്‍ ഇതൊരു സമാധാനപരമായ സംഘടനയായിരുന്നു. എന്നാല്‍ അന്നത്തെ യെമന്‍ പ്രസിഡന്റായിരുന്ന അലി അബ്ദുള്ള സാലിഹിന്റെ അഴിമതി ഭരണത്തിനെതിരെയും, അമേരിക്കയോടുള്ള അദ്ദേഹത്തിന്റെ കടുത്ത വിധേയത്വത്തിനെതിരെയും ഹൂതികള്‍ ആയുധമെടുത്തു. 2004-ല്‍ ഹൂതികളുടെ സ്ഥാപകനായ ഹുസൈന്‍ അല്‍-ഹൂതിയെ യെമന്‍ സൈന്യം വധിച്ചു. ഇത് ഹൂതികളെ കൂടുതല്‍ ശക്തരും അക്രമാസക്തരുമാക്കി മാറ്റി.
പിന്നീടങ്ങോട്ട് യെമന്‍ സര്‍ക്കാരുമായി അവര്‍ നിരന്തരം ഏറ്റുമുട്ടി. 2011-ലെ അറബ് വസന്തത്തിന്റെ കാലത്ത് യെമനില്‍ വലിയ ജനകീയ പ്രക്ഷോഭമുണ്ടായി. ആ അവസരം മുതലാക്കി ഹൂതികള്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു. ഒടുവില്‍ 2014-ല്‍ അവര്‍ യെമന്റെ തലസ്ഥാനമായ ‘സന’ പിടിച്ചെടുത്തു. യെമന്‍ സര്‍ക്കാരിനെ അവര്‍ അവിടെനിന്ന് തുരത്തി. ഇന്ന് യെമന്റെ തലസ്ഥാനവും വടക്കന്‍ മേഖലകളും ചെങ്കടല്‍ തീരത്തെ പ്രധാന തുറമുഖമായ ഹൊദൈദയുമെല്ലാം ഭരിക്കുന്നത് ഹൂതികളാണ്.
ഹൂതികള്‍ യെമന്‍ പിടിച്ചടക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടത് അയല്‍രാജ്യമായ സൗദി അറേബ്യയാണ്. അതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്.
ഒന്നാമതായി, സൗദി അറേബ്യ ഒരു സുന്നി ഭൂരിപക്ഷ രാജ്യമാണ്. ഹൂതികള്‍ ഷിയാ വിഭാഗത്തില്‍ പെട്ടവരും. രണ്ടാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ കാരണം, ഹൂതികളുടെ പിന്നില്‍ സൗദിയുടെ ഏറ്റവും വലിയ ശത്രുവായ ഇറാനാണുള്ളത്. തങ്ങളുടെ തൊട്ടടുത്തുള്ള യെമനില്‍ ഇറാന്റെ പിന്തുണയുള്ള ഒരു ഭരണകൂടം വരുന്നത് സൗദിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.
അങ്ങനെയാണ് 2015-ല്‍ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഒരു അറബ് സഖ്യസേന യെമനിലേക്ക് സൈനിക അധിനിവേശം നടത്തുന്നത്. ഹൂതികളെ തുരത്തി യെമന്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റുക എന്നതായിരുന്നു സൗദിയുടെ ലക്ഷ്യം. ഏതാനും ആഴ്ചകള്‍ കൊണ്ട് ഹൂതികളെ തോല്‍പ്പിക്കാം എന്നായിരുന്നു സൗദി കരുതിയത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നാണ്.
യുദ്ധം വര്‍ഷങ്ങളോളം നീണ്ടുപോയി. ലോകത്തെ ഏറ്റവും അത്യാധുനിക ആയുധങ്ങളുള്ള സൗദി സൈന്യത്തെ, മലനിരകളില്‍ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്ന ഒളിപ്പോര് തന്ത്രങ്ങളിലൂടെ ഹൂതികള്‍ പ്രതിരോധിച്ചു. ഇറാന്റെ സഹായത്തോടെ ഹൂതികള്‍ വികസിപ്പിച്ചെടുത്ത ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും സൗദി അറേബ്യയുടെ ഉള്ളിലേക്ക് വരെ പറന്നെത്തി. സൗദിയുടെ എണ്ണപ്പാടങ്ങളും വിമാനത്താവളങ്ങളും ഹൂതികള്‍ ലക്ഷ്യമിട്ടു. ഇത് സൗദിയുടെ സമ്പദ്വ്യവസ്ഥയെ വലിയ രീതിയില്‍ ബാധിച്ചു.
വര്‍ഷങ്ങള്‍ നീണ്ട യുദ്ധത്തിനൊടുവില്‍ വലിയ നാശനഷ്ടങ്ങള്‍ സഹിച്ച സൗദിക്ക് മനസ്സിലായി, ഹൂതികളെ ആയുധം കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയില്ലെന്ന്. അങ്ങനെയാണ് 2022-ല്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ഒരു താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉണ്ടാകുന്നത്. അതിനുശേഷം വലിയ ഏറ്റുമുട്ടലുകള്‍ ഇല്ലാതെ കാര്യങ്ങള്‍ മുന്നോട്ടുപോകുകയായിരുന്നു.
എന്നാല്‍ ഇപ്പോള്‍, ഇറാന്‍-അമേരിക്ക യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആ സമാധാനം തകര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സന വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് തിരിച്ചടിയായി സൗദിയിലെ അബഹ വിമാനത്താവളത്തിലേക്ക് ഹൂതികള്‍ മിസൈലുകള്‍ തൊടുത്തുവിട്ടു. കിട്ടിയ അവസരത്തില്‍ സൗദിയോടുള്ള പഴയ കണക്കുകള്‍ തീര്‍ക്കാനാണ് ഹൂതികള്‍ ശ്രമിക്കുന്നത്. ഫലത്തില്‍, ഈ പശ്ചിമേഷ്യന്‍ യുദ്ധത്തിലേക്ക് സൗദി അറേബ്യയും വലിച്ചിഴയ്ക്കപ്പെടുന്ന സാഹചര്യമാണ്.
എന്തുകൊണ്ട് ചെങ്കടലിലുണ്ടാകുന്ന പ്രതിസന്ധി ലോകത്തെ മുഴുവന്‍ ബാധിക്കുന്നു എന്ന് നോക്കാം. ഇതിന്റെ ഉത്തരം കിടക്കുന്നത് ചെങ്കടലിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തിലാണ്.
ലോക വ്യാപാരത്തിന്റെ ഏകദേശം 12 ശതമാനവും നടക്കുന്നത് ചെങ്കടല്‍ വഴിയാണ്. ഏഷ്യയില്‍ നിന്നും യൂറോപ്പിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ സൂയസ് കനാല്‍ വഴി പോകണമെങ്കില്‍ ചെങ്കടലിലൂടെ കടന്നുപോകണം. പ്രത്യേകിച്ച് ലോകത്തിനാവശ്യമായ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും വലിയൊരു പങ്ക് പോകുന്നത് ഇതിലൂടെയാണ്.
ഇറാന്‍ ഇതിനകം തന്നെ പേര്‍ഷ്യന്‍ ഉള്‍ക്കടലിലെ ഹോര്‍മുസ് കടലിടുക്ക് വഴി കപ്പലുകള്‍ പോകുന്നത് തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇറാന്റെ നിര്‍ദ്ദേശപ്രകാരം ഹൂതികള്‍ ചെങ്കടലിന്റെ പ്രവേശന കവാടമായ ബാബ് അല്‍-മന്ദബും അടക്കാന്‍ പോകുന്നു. ലോകത്തെ രണ്ട് പ്രധാനപ്പെട്ട കടല്‍പ്പാതകള്‍ ഒരേസമയം അടയ്ക്കപ്പെടുക! ഇതിന്റെ ആഘാതം എത്രത്തോളം വലുതായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
ചെങ്കടല്‍ വഴി വരാന്‍ കഴിയാത്ത കപ്പലുകള്‍ക്ക് ഇനി ആഫ്രിക്കന്‍ ഭൂഖണ്ഡം മുഴുവന്‍ ചുറ്റി, അതായത് കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി വേണം യൂറോപ്പിലെത്താന്‍. ഇത് യാത്രാ സമയം 10 മുതല്‍ 14 ദിവസം വരെ കൂട്ടും. ഇന്ധനച്ചെലവ് കോടികളായി വര്‍ദ്ധിക്കും.
ഇത് സംഭവിക്കുമ്പോള്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ കുതിച്ചുയരും. ലോകമെമ്പാടും ചരക്കുകൂലി വര്‍ദ്ധിക്കും. ഫലം എന്തായിരിക്കും? ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയും, നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ചുയരും. ഒരു വലിയ ആഗോള പണപ്പെരുപ്പത്തിലേക്കാണ് ഇത് വഴിതുറക്കുന്നത്. അതുകൊണ്ടാണ് യെമനിലെ ഒരു സായുധ സംഘത്തിന്റെ നീക്കം അമേരിക്കയെയും യൂറോപ്പിനെയും ഒരുപോലെ ഭയപ്പെടുത്തുന്നത്.
അമേരിക്ക ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ ആക്രമിക്കാന്‍ മുതിര്‍ന്നാല്‍, ഇറാന്‍ ഹൂതികളെ ഉപയോഗിച്ച് ചെങ്കടല്‍ പൂര്‍ണ്ണമായി ഉപരോധിക്കും. അങ്ങനെ വന്നാല്‍ അമേരിക്കന്‍ സഖ്യസേനയ്ക്ക് യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ വലിയ തോതിലുള്ള വ്യോമാക്രമണം നടത്തേണ്ടി വരും.
പക്ഷേ കഴിഞ്ഞ പത്ത് വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ നമുക്കൊരു കാര്യം മനസ്സിലാകും. ലോകത്തെ ഏറ്റവും വലിയ ആയുധശക്തികളിലൊന്നായ സൗദി അറേബ്യ നിരന്തരം ബോംബിട്ടിട്ടും തകരാത്ത കൂട്ടരാണ് ഹൂതികള്‍. അവര്‍ക്ക് അത്യാധുനിക സൈനിക ക്യാമ്പുകളോ താവളങ്ങളോ ഇല്ല. മലനിരകളിലെ തുരങ്കങ്ങളിലും ഭൂഗര്‍ഭ അറകളിലുമാണ് അവരുടെ മിസൈല്‍ ശേഖരമുള്ളത്. അതുകൊണ്ട് തന്നെ വ്യോമാക്രമണം കൊണ്ട് മാത്രം ഹൂതികളെ തടയാന്‍ അമേരിക്കയ്ക്ക് കഴിയില്ല.
കൂടുതല്‍ രാജ്യങ്ങളെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുക എന്നത് ഇറാന്റെ വ്യക്തമായ തന്ത്രമാണ്. ചെങ്കടലില്‍ ഹൂതികളും, ലെബനനില്‍ ഹിസ്ബുള്ളയും ഒരേസമയം ആക്രമണം ശക്തമാക്കുമ്പോള്‍ അമേരിക്കയുടെ മേലുള്ള സമ്മര്‍ദ്ദം ഇരട്ടിക്കും. കൂടാതെ, സൗദി അറേബ്യയെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനും ഇറാന്‍ ശ്രമിക്കുന്നുണ്ട്.
ഒരു കാര്യം ഉറപ്പാണ്. പശ്ചിമേഷ്യയിലെ ഈ കളിയില്‍ ഇറാന്‍ തങ്ങളുടെ ഏറ്റവും ശക്തമായ ആയുധം കരു കരുതിവെച്ചിരിക്കുന്നത് ചെങ്കടലിലാണ്. ആ കരു നീക്കാന്‍ ഹൂതികള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങള്‍ ലോക സമ്പദ്വ്യവസ്ഥയ്ക്കും സമാധാനത്തിനും നിര്‍ണായകമാണ്. പശ്ചിമേഷ്യയില്‍ നിന്ന് പുകയുന്ന ഈ തീ ലോകത്തെ മുഴുവന്‍ വിഴുങ്ങുമോ?


