പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ ഇന്‍സ്റ്റാഗ്രാമില്‍ റീല്‍സ് ഇടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. റീല്‍സിന് ലൈക്ക് കൂട്ടാന്‍ അവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളും കാണാറുണ്ട്. എന്നാല്‍, ലോകത്തെ നിയന്ത്രിക്കുന്ന വന്‍ശക്തി രാജ്യങ്ങളുടെ തലവന്മാര്‍ ഇതേ ‘ന്യൂജെന്‍ കളി’ തുടങ്ങിയാലോ?
അന്താരാഷ്ട്ര നയതന്ത്രത്തിന് എന്ത് പറ്റി എന്ന ചോദ്യമാണ് ഇപ്പോള്‍ ലോകമെങ്ങും ഉയരുന്നത്. കഴിഞ്ഞ ജി7 ഉച്ചകോടിയുടെ ദൃശ്യങ്ങള്‍ മാത്രം എടുത്തു നോക്കൂ. ഗൗരവമേറിയ ചര്‍ച്ചകള്‍ നടക്കേണ്ട വേദി. യുദ്ധങ്ങളെക്കുറിച്ചും ആഗോള സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും സംസാരിക്കേണ്ട സമയം. എന്നാല്‍ അവിടെ കണ്ടത് എന്താണ്?
നമ്മള്‍ അത്ഭുതപ്പെടും, ഇത് ലോകനേതാക്കളുടെ യോഗമാണോ അതോ കോളേജ് അലുമിനി മീറ്റിംഗാണോ എന്ന്! സോഷ്യല്‍ മീഡിയയിലെ പിആര്‍ (ജഞ) ഗ്രൂപ്പുകള്‍ ഇതിനെയൊക്കെ വച്ച് പ്രണയകഥകളും ശത്രുതക്കഥകളും ചമയ്ക്കുന്നു. ഒരു അന്താരാഷ്ട്ര യോഗത്തെ വെറുമൊരു ‘പൈങ്കിളി സീരിയല്‍’ ആക്കി മാറ്റിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പക്ഷേ, സോഷ്യല്‍മീഡിയയെ മാഥ്രം കുറ്റം പറയാനാവില്ല, കാര്യങ്ങള്‍ ആ തലത്തിലേക്കെത്തിച്ചത് ഇപ്പറയുന്ന ലോകനേതാക്കള്‍ തന്നെ.
ജി7 ഉച്ചകോടിയിലേക്കുള്ള ഏമേരിക്കന്‍ പ്രസിഡന്‍ര് വരവ് ത്‌നനെ നോ്കകൂ. ക്ലാസ് തുടങ്ങിക്കഴിഞ്ഞ കയറിവരുന്ന ഒരു വഴക്കാളി പയ്യന്റെ ബോജഡിലാംഗ്വേജ്. അതു കൂടുതല്‍ വ്യക്തമാക്കുന്ന വരുന്ന വരവിലൊരു ഡയലോഗും ഉണ്ട്. ഐ ആം ദി ബോസ്. അതോടെ കാര്യങ്ങള്‍ വ്യക്തമായി.
പിന്നീട് ഫോട്ടോ സെഷനിലേക്ക് വരുമ്പോള്‍ അവിടെ കൂട്ടപ്പൊരിച്ചിലാണ്. കെട്ടിപ്പിടിത്തവും കൈകൊടുക്കലും ആകെ ബഹളം. അത്രയും കൊണ്ടു നിന്നാലും കുഴപ്പമില്ല. ഞാനിട്ട റീലു കണ്ടായിരുന്നോ എന്ന ചോദ്യവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദി നേരെ ഇറ്റാലിയന്‍ പ്രധാനമന്ത്രി മെലോണിയുടെ അടുത്തേക്ക്. നമ്മളാണിപ്പോള്‍ ഇന്‍സ്റ്റായിലെ ഹിറ്റെന്ന് മെലോണിയും.
ഇതെല്ലാം മാറിനിന്ന് കാണുന്ന ട്രംപിന് കലിപ്പ് കയറി. ക്ലാസിലെ സുന്ദരിപ്പെണ്ണ് അലുമംനിക്കു വരുമ്പോള്‍ തന്നെ മൈന്‍ഡ് ചെയ്യാതെ വുരമ്പോഴുണ്ടാകുന്ന പഴയഹീറോയുടെ കലിപ്പായി ട്രംപിന്. പീന്നീട് മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ ട്രംപ് ആ കലിപ്പു തീര്‍ത്തു. മെലോണിയെ ശരിക്കങ്ങ് അവഹേളിച്ചു. പിന്നാലെ മെലോണി ട്രംപിനെ വിമര്‍ശിച്ചുകൊണ്ട സെല്‍ഫി വീഡിയോയിറക്കി.
ഇത് മാത്രമല്ല. ഫ്രഞ്ച് പ്രസിഡന്റിന്റെ ഭാര്യയും മെലോണിയും തമ്മിലുള്ള അസ്വാരസ്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇത്തവണ പരസ്യമായി.
ട്രംപിന് മെലോണിയോടുള്ള കടുത്ത അനിഷ്ടത്തിന് കാരണം സോഷ്യല്‍ മീഡിയ കണ്ടെത്തിയത് ഇങ്ങനെയാണ്: മോദിയോട് മെലോനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്, ആ കെമിസ്ട്രി കണ്ടപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റായ ട്രംപിന് സഹിച്ചില്ല, അങ്ങേര്‍ക്ക് കലി കയറി! കേള്‍ക്കുമ്പോള്‍ ഒരു പൈങ്കിളി സിനിമയിലെ ത്രികോണ പ്രണയകഥ പോലെ തോന്നാം. ഒരു ചമ്മലുമില്ലാതെ സോഷ്യല്‍ മീഡിയയിലെ പിആര്‍ വര്‍ക്കുകാര്‍ ഇത് വലിയ കാര്യമായി ആഘോഷിക്കുകയും ചെയ്തു.
പക്ഷേ, കഥ അവിടെ തീരുന്നില്ല. മെലോണിയും ട്രംപും തമ്മിലുള്ള ആ വ്യക്തിപരമായ അസ്വാരസ്യം, ഒടുവില്‍ അമേരിക്കയും ഇറ്റലിയും തമ്മിലുള്ള നയതന്ത്ര ബന്ധത്തെത്തന്നെ ബാധിക്കുന്ന തലത്തിലേക്ക് വളര്‍ന്നു!
ട്രംപിന്റെ പരാമര്‍ശങ്ങള്‍ ഇറ്റലിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ആന്റോണിയോ താജാനി തന്റെ യുഎസ് സന്ദര്‍ശനം റദ്ദാക്കി. പ്രതിരോധ മന്ത്രി ഗ്വിഡോ ക്രോസെറ്റോയും ട്രംപിന്റെ വാക്കുകളെ ശക്തമായി വിമര്‍ശിച്ചു.
വ്യക്തിപരമായ പിണക്കങ്ങള്‍ രാജ്യങ്ങളുടെ ഔദ്യോഗിക നിലപാടുകളെ സ്വാധീനിക്കുന്ന വിചിത്രമായ കാഴ്ചയാണ് നമ്മള്‍ കാണുന്നത്!
പണ്ടൊക്കെ ലോകനേതാക്കളുടെ യോഗം എന്ന് പറഞ്ഞാല്‍ ഒരു പ്രത്യേക ഗൗരവമുണ്ടായിരുന്നു. നെഹ്റുവും ചര്‍ച്ചിലും കെന്നഡിയുമൊക്കെ ഇരുന്ന വേദികളില്‍ വാക്കുകള്‍ക്ക് തീപിടിക്കുന്ന ഗൗരവമുണ്ടായിരുന്നു. ഒരു രാജ്യത്തിന്റെ നിലപാട് മറ്റൊരു രാജ്യത്തിന്റെ ഭാവിയെ മാറ്റിമറിച്ചിരുന്നു. എന്നാല്‍ ഇന്നോ? ‘അവളെന്നോട് മിണ്ടിയില്ല’, ‘ഞാനിട്ട റീല്‍ കണ്ടോ?’ എന്ന ലെവലിലേക്ക് കാര്യങ്ങള്‍ താഴേയ്ക്ക് പോയിരിക്കുന്നു.
എന്തുകൊണ്ട് നമ്മള്‍ ഇതിനെ ഗൗരവമായി കാണണം?
കാരണം ലളിതമാണ്. ഈ റീല്‍സ് കളിക്കുന്നവരും കുട്ടിക്കളി മാറാത്തവരുമായ നേതാക്കളുടെ കൈകളിലാണ് ലോകത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ബട്ടണുകള്‍ ഇരിക്കുന്നത്. ഒരു യുദ്ധം തുടങ്ങാനും നിര്‍ത്താനും ഉത്തരവിടേണ്ടത് ഇവരാണ്. യുക്രൈനിലും ഗാസയിലും ജനങ്ങള്‍ മരിച്ചുവീഴുമ്പോള്‍, ലോകം മറ്റൊരു വലിയ സാമ്പത്തിക തകര്‍ച്ചയിലേക്ക് പോകുമ്പോള്‍, ഈ നേതാക്കള്‍ ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ്.
സോഷ്യല്‍ മീഡിയാ റേറ്റിംഗും പിആര്‍ വര്‍ക്കുകളും മാത്രമാണ് തങ്ങളുടെ നിലനില്‍പ്പെന്ന് ഇവര്‍ കരുതുന്നു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയം ഇവര്‍ റീല്‍സ് ചെയ്യാന്‍ മാറ്റിവയ്ക്കുന്നു. ലോകജനതയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന കാര്യമാണിത്. കാരണം, നേതൃത്വത്തിന്റെ ഈ പക്വതക്കുറവ് ബാധിക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തെയാണ്. നയതന്ത്രം എന്നത് വെറുമൊരു ഇന്‍സ്റ്റാഗ്രാം ലൈവ് അല്ല, അത് കോടിക്കണക്കിന് മനുഷ്യരുടെ ജീവിതമാണ്.
ഒന്ന് ആലോചിച്ചു നോക്കൂ. ഈ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ എന്തായിരിക്കും സംഭവിക്കുക?
രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുദ്ധമല്ലാത്ത ഏക വഴി നയതന്ത്ര ചര്‍ച്ചകളാണ്. എന്നാല്‍ ഈ ചര്‍ച്ചകള്‍ വെറും പിആര്‍ സ്റ്റണ്ടുകളായി മാറിയാല്‍, യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകും. ഫലമോ, കൂടുതല്‍ യുദ്ധങ്ങള്‍, കൂടുതല്‍ പ്രതിസന്ധികള്‍.
‘അവന്‍ അല്ലെങ്കില്‍ അവള്‍ എന്നെ നോക്കിയില്ല, അതുകൊണ്ട് ഞാന്‍ ആ കരാറില്‍ ഒപ്പിടില്ല’ എന്ന് ഏതെങ്കിലും ഒരു ഭരണാധികാരി വിചാരിച്ചാല്‍ എന്ത് സംഭവിക്കും? വ്യക്തിപരമായ ഈഗോകള്‍ രാജ്യങ്ങളുടെ നയങ്ങളെ ബാധിക്കാന്‍ തുടങ്ങിയാല്‍ ലോകം ഒരു പടുകുഴിയിലേക്ക് വീഴും.
തങ്ങളെ നയിക്കുന്നവര്‍ വെറും കോമാളികളാണെന്ന് ജനങ്ങള്‍ക്ക് തോന്നിത്തുടങ്ങിയാല്‍, അത് ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകും. അരാജകത്വത്തിലേക്ക് ലോകം വഴിമാറും. കുട്ടിക്കളി മാറാത്ത വൃദ്ധനേതൃത്വം ലോകത്തെ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വരെ എത്തിച്ചേക്കാം.
നമുക്ക് വേണ്ടത് ഇന്‍സ്റ്റാഗ്രാമിലെ ട്രെന്‍ഡിംഗ് സ്റ്റാറുകളെയല്ല. നമുക്ക് വേണ്ടത് റീല്‍സ് കണ്ട് കൈയടിക്കുന്ന സൈബര്‍ അണികളെയുമല്ല. ലോകത്തിന് ഇപ്പോള്‍ ആവശ്യം പക്വതയുള്ള, ഗൗരവമുള്ള നേതാക്കളെയാണ്.
അറുപതാം വയസ്സില്‍ ന്യൂജെന്‍ കളിച്ച് ലോകത്തെ അപകടത്തിലാക്കുന്ന ഈ രീതി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നയതന്ത്രത്തിന്റെ മേശപ്പുറത്ത് ചര്‍ച്ച ചെയ്യേണ്ടത് ജനങ്ങളുടെ പട്ടിണിയും സമാധാനവുമാണ്, അല്ലാതെ ലൈക്കുകളുടെ എണ്ണമല്ല.


