രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കഴിഞ്ഞദിവസം നടന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവങ്ങളായിരുന്നു.
സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണും ഇലക്ട്രിക് ഷോക്കും പ്രയോഗിച്ചു!
മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് പെല്ലറ്റ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.
വിഷയം പാര്‍ലമെന്റില്‍ കൊടുങ്കാറ്റാകാന്‍ പോവുകയാണ്.
സമാധാനപരമായി പ്രതിഷേധിക്കാന്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥികള്‍.
എന്നാല്‍ അവരെ നേരിടാന്‍ സുരക്ഷാസേന ഉപയോഗിച്ചത് കടുത്ത മാര്‍ഗ്ഗങ്ങളാണ്.
ലാത്തിച്ചാര്‍ജ് മാത്രമല്ല ഇവിടെയുണ്ടായത്.
വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്ണുകള്‍ പ്രയോഗിച്ചു!
കൂടാതെ ഇലക്ട്രിക് ഷോക്ക് നല്‍കിയതായും ആരോപണങ്ങളുണ്ട്.
പെല്ലറ്റ് പതിച്ച് ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നു.
ഡല്‍ഹി പോലൊരു നഗരത്തില്‍, രാജ്യത്തിന്റെ തലസ്ഥാനത്ത്, വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കേണ്ടി വന്നു എന്നത് നിസ്സാര കാര്യമല്ല.
ഒരു സൈനികനോ പോലീസുകാരനോ സ്വന്തം ഇഷ്ടപ്രകാരം ആയുധമെടുത്ത് ജനങ്ങള്‍ക്ക് നേരെ വെടിവെക്കാനാകില്ല.
ഉന്നത ഉദ്യോഗസ്ഥരുടെയോ അല്ലെങ്കില്‍ ഭരണാധികാരികളുടെയോ കൃത്യമായ ഉത്തരവില്ലാതെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കാന്‍ കഴിയില്ല.
അങ്ങനെയെങ്കില്‍ ആരാണ് ആ ഉത്തരവ് നല്‍കിയത്?
പ്രതിഷേധത്തെ നേരിട്ട രീതിയില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചു എന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് (RAF) തങ്ങളുടെ ആഭ്യന്തര അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കു നേരം പെല്ലറ്റ് ഗണ്ണോ ഇലക്ട്രിക് ഷോക്കോ പ്രയോഗിക്കേണ്ട യാതൊരു സാഹചര്യവും അവിടെ ഉണ്ടായിരുന്നില്ല എന്നാണ് ആര്‍.എ.എഫ് ന്റെ കണ്ടെത്തല്‍!
അതായത്, അനാവശ്യമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഈ ക്രൂരത കാട്ടിയതെന്ന് സേന തന്നെ സമ്മതിക്കുന്നു.
രാജ്യ തലസ്ഥാനത്ത് ഇത്രയും വലിയൊരു അക്രമവും ക്രമസമാധാന പ്രശ്‌നവും നടന്നിട്ടും ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയത്തില്‍ നേരിട്ട് ഇടപെട്ടില്ല എന്ന ആരോപണം ശക്തമാകുന്നു.
സി.ജെ.പിയുമായി ചര്‍ച്ചകള്‍ നടത്തിയത് കേന്ദ്രമന്ത്രിമാരായ ജെ.പി നദ്ദയും ജിതേന്ദ്ര സിംഗുമാണ്.
ഡല്‍ഹി പൊലീസും കേന്ദ്ര സേനകളും പൂര്‍ണ്ണമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് വരുന്നത്.
എന്നിട്ടും എന്തുകൊണ്ട് ആഭ്യന്തരമന്ത്രി മൗനം പാലിച്ചു?
സാധാരണയായി കശ്മീര്‍ പോലെയുള്ള അതീവ സംഘര്‍ഷ ഭരിതമായ മേഖലകളിലാണ് പെല്ലറ്റ് ഗണ്ണുകള്‍ മുന്‍പ് ഉപയോഗിച്ചിരുന്നത്.
അത് തന്നെ വലിയ മനുഷ്യാവകാശ ലംഘനമാണെന്ന വിമര്‍ശനം ആഗോളതലത്തില്‍ ഉയര്‍ന്നിട്ടുള്ളതാണ്.
എന്നാല്‍, പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ തെരുവിലിറങ്ങിയ സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹിയുടെ മണ്ണില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്.
ഇത് ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ്.
പ്രതിപക്ഷം ഈ വിഷയം പാര്‍ലമെന്റില്‍ ശക്തമായി അവതരിപ്പിക്കാനൊരുങ്ങുകയാണ്.
ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് മറുപടി പറയണമെന്നാണ് രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രധാന ആവശ്യം.
പെല്ലറ്റ് ഗണ്‍ പ്രയോഗിക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ മറുപടി പറയാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിക്കുന്ന സാഹചര്യമുണ്ടാകും.
മാത്രമല്ല, രാജ്യവ്യാപകമായി വിദ്യാര്‍ത്ഥി സംഘടനകള്‍ തെരുവിലിറങ്ങാനും സാധ്യതയേറെയാണ്.
ഡല്‍ഹിയില്‍ സംഭവിച്ചത് ഒറ്റപ്പെട്ട സംഭവമായി കണ്ടു തള്ളിക്കളയാന്‍ പ്രതിപക്ഷം തയ്യാറല്ല.
അതുകൊണ്ടുതന്നെ വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തെയാകും നേരിടേണ്ടി വരിക.
ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്.
എന്നാല്‍ ആ പ്രതിഷേധങ്ങളെ നേരിടാന്‍ അനാവശ്യമായി മാരകമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് ന്യായീകരിക്കാന്‍ കഴിയുമോ?
ആരാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പെല്ലറ്റ് ഗണ്‍ പ്രയോഗിക്കാന്‍ അനുമതി നല്‍കിയത്?
ആഭ്യന്തരമന്ത്രി അമിത് ഷാ ഇതിന് വ്യക്തമായ മറുപടി നല്‍കേണ്ടിവരും.


