• Home  
  • അധ്യാപകര്‍ വടിയെടുത്തകാലം; ‘മ’ വില്ലനായ കഥ
- Nostalgia

അധ്യാപകര്‍ വടിയെടുത്തകാലം; ‘മ’ വില്ലനായ കഥ

ഒരു വര്‍ഷം പേമാരി പോലെ പെയ്‌തൊഴിഞ്ഞു. എന്താന്നറിയില്ല, പതിവിന് വിപരീതമായി ആരും ഹാപ്പി ന്യു ഈയര്‍ പറയാന്‍ വിളിച്ചില്ല.. ആശംസകളും വളരെ കുറവാണ്. കോവിഡ് കാലം മുതലുള്ള ആശംസകള്‍ ചാക്കില്‍ കെട്ടി വച്ചിരിക്കുന്നത് പൊടിപിടിച്ചു പൂത്തിരിക്കുന്നത് കൊണ്ടായിരിക്കാം. ഏതായാലും ഈ കുറിപ്പ് എഴുതുമ്പോഴും ജീവനോടെ ഇരിക്കുന്നുവെന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്നു. കണ്ടു മുട്ടുന്നവരില്‍ കൂടുതല്‍ പേരുടെയും മുഖത്ത് സന്തോഷത്തേക്കാള്‍ ഭയമോ നിരാശയോ ദുഃഖമോ ആണ്. ഉള്ളു തുറന്നു സന്തോഷിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. കൊച്ചിയിലും കോട്ടയത്തും നഗരവാസികള്‍ അവരുടെ സങ്കടങ്ങള്‍ […]

ഒരു വര്‍ഷം പേമാരി പോലെ പെയ്‌തൊഴിഞ്ഞു. എന്താന്നറിയില്ല, പതിവിന് വിപരീതമായി ആരും ഹാപ്പി ന്യു ഈയര്‍ പറയാന്‍ വിളിച്ചില്ല.. ആശംസകളും വളരെ കുറവാണ്. കോവിഡ് കാലം മുതലുള്ള ആശംസകള്‍ ചാക്കില്‍ കെട്ടി വച്ചിരിക്കുന്നത് പൊടിപിടിച്ചു പൂത്തിരിക്കുന്നത് കൊണ്ടായിരിക്കാം. ഏതായാലും ഈ കുറിപ്പ് എഴുതുമ്പോഴും ജീവനോടെ ഇരിക്കുന്നുവെന്നതില്‍ സന്തോഷം പ്രകടിപ്പിക്കുന്നു.

കണ്ടു മുട്ടുന്നവരില്‍ കൂടുതല്‍ പേരുടെയും മുഖത്ത് സന്തോഷത്തേക്കാള്‍ ഭയമോ നിരാശയോ ദുഃഖമോ ആണ്. ഉള്ളു തുറന്നു സന്തോഷിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. കൊച്ചിയിലും കോട്ടയത്തും നഗരവാസികള്‍ അവരുടെ സങ്കടങ്ങള്‍ ഒരു കോലം ഉണ്ടാക്കി അത് ചുവന്ന കുപ്പായത്തില്‍ പൊതിഞ്ഞ് വെള്ള തൊപ്പിയും വച്ച് ഉള്ളില്‍ വെടി മരുന്ന് നിറച്ചു വലിച്ചു കെട്ടി, അവനെ കത്തിച്ചു സമാധാനം കണ്ടെത്തുന്നു. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒരാശ്വാസത്തിന് ക്രിസ്മസിന് ബാക്കി വന്ന പടക്കങ്ങള്‍ വാങ്ങി കത്തിച്ചുരസിക്കുന്നു. ചിലര്‍ ബോധം മറയും വരെ അടിച്ചു പൂക്കുറ്റിയായി നല്ല കാലം വന്നു ചേരും എന്ന പ്രതീക്ഷയില്‍ ബോധമില്ലാതെ കിടന്നുറങ്ങുന്നു. ഞാന്‍ കുട്ടിക്കാലത്തെ ഓര്‍മ്മകളിലേയ്ക്ക് ചുമ്മാ കടന്നു. ഒരാശ്വാസത്തിന് ഏറ്റവും നല്ലത് നന്മയുള്ള ബാല്യകാല ഓര്‍മ്മകള്‍ തന്നെ.
.
പണ്ട് മുതല്‍ ഒന്നാം തീയതി എന്തെങ്കിലുംനല്ലത് നടക്കണം. മോശം പണികിട്ടിയാല്‍ ആ മാസം മുഴുവന്‍ കിട്ടും. ജനുവരി ഒന്നിന് പണികിട്ടിയാല്‍ ഒരു കൊല്ലം മുഴുവന്‍ അങ്ങനെ കിട്ടും എന്നൊരു വിശ്വാസം മധ്യതിരുവിതാംകൂറില്‍ പണ്ട് മുതല്‍ ഉണ്ട്.

ഒന്നാം തീയതി വയ്യാവേലി ഒന്നും വന്നു കേറരുതേ എന്ന് പ്രാര്‍ത്ഥിച്ചാണ് എല്ലാവരും എണീക്കുന്നത്.

ഒന്നാം തീയതിയുടെ രണ്ടു പ്രധാന ആചാരങ്ങള്‍ കണികാണലും കൈ നീട്ടവും ആയിരുന്നു. കൈനീട്ടം പ്രധാനമായും ബിസിനസുകാര്‍ക്ക് ആയിരുന്നു. ഐശ്വര്യമുള്ളവന്റെ കയ്യില്‍ നിന്ന് കൈനീട്ടം വാങ്ങണം. രാവിലെ ഏതേലും എരണംകെട്ടവനെ കടയിലേക്ക് കെട്ടിയെടുക്കരുതേ എന്നായിരുന്നു കച്ചവടക്കാരുടെ പ്രധാന പ്രാര്‍ത്ഥന അന്നും ഇന്നും. കൈനീട്ടത്തിനുള്ള കച്ചവട ഐറ്റങ്ങള്‍ക്കും ചില ചിട്ടവട്ടങ്ങള്‍ ഉണ്ട്. കൈനീട്ട കച്ചോടം ചില സാധനങ്ങള്‍ ആകരുതെന്നുണ്ട്. അത് ഓരോ പ്രദേശത്തും വ്യത്യാസമുണ്ട്.
കണികാണലിനു സ്ഥിരം ചില ദേശീയ മാനദണ്ഡങ്ങളും ഉണ്ട്. കന്നുകാലിയുടെയും ആനയുടെയും പിന്‍ഭാഗം, വേശ്യ, വയലില്‍ പോകുന്ന കര്‍ഷകരും സ്ത്രീകളും അങ്ങനെ നീളുന്നു ലിസ്റ്റ്. ചൂല്‍ അപശകുനമാണെങ്കിലും മുറ്റം അടിക്കുന്ന സ്ത്രീകള്‍ ഐശ്വര്യമാണ്.

നാട്ടിന്‍ പുറങ്ങളില്‍ സ്ഥിരമായി അതിരാവിലെ മിറ്റലും തെറിപ്പിച്ചു പള്ളിയിലും അമ്പലത്തിലും പോകുന്നവര്‍, റബ്ബര്‍ വെട്ടുകാര്‍, ചില നാളില്‍ ജനിച്ചവര്‍, ഒറ്റ പൂരാടന്മാര്‍, അവിവാഹിതര്‍ ഇവരെയൊക്കെ കണികാണുന്നത് പ്രശ്‌നമായിരുന്നു.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് രാവിലെ കണിക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു, ഒന്നാം തീയതി പ്രത്യേകിച്ച്. ചില കാലമാടന്മാരെ കണി കണ്ടാല്‍ പിന്നെ നിലം തൊടാന്‍ പറ്റിയെന്നു വരില്ല. എന്നെ സംബന്ധിച്ചു രാവിലെ എണീക്കുമ്പോള്‍ ഏതു സമയത്ത്, എങ്ങോട്ട് നോക്കിയാല്‍, ആരെ കാണാം എന്നൊരു കണക്കുണ്ടായിരുന്നു. ഓരോ ദിവസവും ഓരോ ആള്‍ക്കാരെ ഞാന്‍ ഫിക്‌സ് ചെയ്തു വെച്ചിട്ടുണ്ട്.

അന്ന് ഞാന്‍ സ്‌കൂളിലെ സ്ഥിരം ക്ലാസ് ലീഡര്‍ ആയിരുന്നു. ക്ലാസ് ലീഡര്‍ പദവി സാധാരണ ക്ലാസിലെ ഏറ്റവും തല തെറിച്ചവന്, അല്ലെങ്കില്‍ ഏറ്റവും നല്ല പഠിപ്പിസ്റ്റിനായിരിക്കും കിട്ടുക. എന്നെ സംബന്ധിച്ചു പഠിപ്പിക്കാന്‍ വരുന്ന സകല ടീച്ചര്‍മാര്‍ക്കും എന്റെ മുതുകില്‍ പെരുമ്പറ കൊട്ടാനെ നേരമുണ്ടായിരുന്നുള്ളൂ. തോമസ് മൂര്‍ സിസ്റ്ററിനെ പോലുള്ളോര്‍ ക്ലാസ്സില്‍ വന്നു ഗുഡ്‌മോണിങ് വാങ്ങി പുസ്തകം മേശ പുറത്തു വച്ചിട്ട് എന്നെ വലിച്ചിറക്കി നാല് അടി ചുമ്മാ തന്നിട്ടാണ് ക്ലാസ്തുടങ്ങുന്നത്. ആ പീരിയഡില്‍ ഞാന്‍ ചെയ്യാന്‍ പോകുന്ന സകല കന്നംതിരുപ്പിനും അഡ്വാന്‍സ് അടിയായിരുന്നു അത്.

ക്ലാസ് ലീഡരുടെ പ്രധാന ജോലി ക്ലാസ്സില്‍ ടീച്ചറിന് അടിക്കാന്‍ വടി കൊണ്ട് വരുക, ക്ലാസ്സില്‍ ടീച്ചര്‍ ഇല്ലാത്തപ്പോള്‍ വര്‍ത്താനം പറയുന്നോരുടെ പേര് എഴുതുക എന്നുള്ളതായിരുന്നു. ഈ രണ്ട് ഉത്തരവാദിത്തങ്ങളും കോടാലി പരിപാടിയായിരുന്നു. ആകെ ഒരു രസം, ഇഷ്ടം ഇല്ലാത്തവന്മാരുടെ പേര് എഴുതി വയ്ക്കുക, അവന്മാര്‍ക്കിട്ട് സാറോ ടീച്ചറോ വലിച്ചുവാരി പെരുക്കുമ്പോള്‍ കിട്ടുന്ന ഒരു ചെറിയ സുഖംഅനുഭവിക്കുക എന്നതായിരുന്നു..

വടി പ്രധാനമായും ചെറിയ കാപ്പി തൈ വേരോടെ ചേര്‍ത്തു വെട്ടി തൊലി ചീകിയത് ആയിരുന്നു. നല്ല വര്‍ക്കത്തുള്ള കൈ ആണ് എന്റേത്. കൈ നീട്ടം കൊടുത്താല്‍ നീലക്കൊടുവേലി പോലെ പൊലിക്കും. എന്റെ നാട്ടുകാരന്‍ പോലീസില്‍ എസ് ഐ ആയപ്പോള്‍ പന അലക് കൊണ്ടുള്ള ഒരു ലാത്തി കൊടുത്തു ചുമ്മാ ഒന്ന് ആദരിച്ചതാ. അങ്ങേര് എസ് പി ആയി വിരമിക്കുന്നതിന്റെ തലേന്ന് വരെയും ലാത്തി ചാര്‍ജ് ആയിരുന്നു പ്രധാന വിനോദം. പുള്ളി ഇരിക്കുന്ന സ്റ്റേഷനില്‍ വാദി ചെന്നാലും പ്രതി ചെന്നാലും നടയടി ആയിരുന്നു. അപ്പോള്‍ പിന്നെ ഞാന്‍ വടി കൊണ്ടേ വച്ചാല്‍ ക്ലാസിലെ അവസ്ഥ എന്തായിരിക്കും. വടി ഒടിഞ്ഞു ആരോമല്‍ ചേകവന്റെ കയ്യിലെ മുറിചുരിക പോലെ ആകുംവരെയും അടിയുടെ പൂരം ആയിരിക്കും. അവസാന പീസ്‌കൂടി രണ്ടായി മുറിച്ചു ക്ലാസില്‍ അലമ്പുണ്ടാക്കുന്നുവന്റെ മണ്ടയ്ക്ക് എറിഞ്ഞു തീര്‍ക്കുമായിരുന്നു സാറന്മാര്‍. ഒറ്റ പീസും വെയിസ്റ്റാകില്ല..

സാധാരണ ക്ലാസ്സില്‍ കുട്ടികള്‍ വൈകിട്ട് വടി എടുത്തു ബ്ലേഡിന് വരഞ്ഞു വയ്ക്കും. അല്ലെങ്കിലെടുത്ത് ഒടിച്ചു പഞ്ചായത്തുപറമ്പില്‍ എറിയും.. ടീച്ചര്‍ വന്നാല്‍ ആദ്യം നോക്കുന്നത് വടി ആണ്. ചില ടീച്ചര്‍മാര്‍ക്കും സാറന്മാര്‍ക്കും വടി ഇല്ലെങ്കില്‍ സമാധാനം ഇല്ല.

സ്‌കൂളുകള്‍ക്ക് ജനുവരി ഒന്നിന് അവധി കൊടുക്കണമെന്നാണ് അന്നും ഇന്നും എന്റെ അഭിപ്രായം. പക്ഷെ ഇപ്പോള്‍ അവന്മാര്‍ പാപ്പാഞ്ഞിക്കു പകരം മാഷുമാരുടെ കോലം ഉണ്ടാക്കി കത്തിക്കും.

സാധാരണ ജനുവരി ഒന്നാം തീയതി വരുന്നത് ക്രിസ്മസ് അവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുന്ന ദിവസമോ തുറന്നതിന്റെ പിറ്റേന്നോ ആയിരിക്കും. അന്ന് സകല ടീച്ചര്‍മാരും ക്ലാസ്സില്‍ വരുന്നത് ക്രിസ്മസ് പരീക്ഷയുടെ വാലുവേഷന്‍ കഴിഞ്ഞ പേപ്പറും കൊണ്ടായിരിക്കും. കുട്ടികളുടെ സന്തോഷം പോകാനും വയറുനിറച്ചു ടീച്ചര്‍മാരുടെ ശകാരം കേള്‍ക്കാനും പിന്നെ വേറെ ഒന്നും വേണ്ട. ഇതെല്ലാം ചുമന്നു വീട്ടില്‍ ചെന്നു മാതാപിതാക്കളുടെ തൊഴി വേറെയും. അതെങ്ങനെ, വീട്ടില്‍ ചെന്നു കേറുമ്പോഴേ ചോദിക്കും എത്ര പേപ്പര്‍ കാണിച്ചെടാ എന്ന്. ജയിച്ച വിഷയം വല്ലതും ഉണ്ടെങ്കില്‍ പറയും ഇല്ലെങ്കില്‍ മിണ്ടില്ല. വെറുതെ ഒന്നാം തീയതി വാങ്ങിച്ചു കെട്ടാന്‍ എനിക്കെന്നാ സൂക്കേടാന്നു പിള്ളേര് വിചാരിക്കും

ഒരു ജനുവരി ഒന്നിന് അയല്‍വക്കത്തെ മുറ്റം അടിക്കുന്ന ചേച്ചിയെ കണികാണാന്‍ അവരുടെ മുറ്റം അടിയുടെ ശബ്ദത്തിനു കാതോര്‍ത്തു ഞാന്‍ കിടന്നു. മുറ്റത്തെ മണലും ഇലകളും രണ്ടു സൈഡുകളിലേയ്ക്കും വാരി എറിഞ്ഞുകൊണ്ട് ആ ശബ്ദം അവരുടെ വീടിന്റെ കിഴക്കേ മുറ്റത്ത് കൂടി കിണറിന്റെ അരികിലേയ്ക്ക് എത്തുന്നത് മനസിലാക്കി ഞാന്‍ എന്റെ ജനല്‍ അവര്‍ക്ക് നേരെ തുറന്നു.

കപ്പക്കാലയ്ക്ക് മുകളിലൂടെ അവരുടെ കിണറിന്റെ സൈഡിലൂടെ അവരുടെ മുറ്റത്തിന്റെ കോര്‍ണറിലേയ്ക്ക് അവരുടെ മേലേയ്ക്ക് എന്റെ കണ്ണിന്റെ ഷട്ടര്‍ ഞാന്‍ തുറന്നു. എന്റെ കണ്ണിനും അവര്‍ക്കും ഇടയിലൂടെ പ്രകാശരശ്മികളെ കീറി മുറിച്ചു കൊണ്ട് ഒരു അലവലാതി പ്രകാശ വേഗത്തില്‍ ഒറ്റ ക്രോസിങ്?? തീര്‍ന്നു… അന്നത്തെ ദിവസം… എന്റെ ഒരു വര്‍ഷം… ഹോ.. ഒന്നും പറയേണ്ട എന്റമ്മോ..

അന്ന് കെട്ടവനെ കണിയും കണ്ടിട്ട് സ്‌കൂളില്‍ വന്നപ്പോള്‍ തന്റേതല്ലാത്ത കാരണത്താല്‍ വല്ലാതെ ലേറ്റായി. ക്ലാസ്സില്‍ കേറിയ പാടെ ടീച്ചര്‍ ചെവിക്ക് പിടിച്ചു കറക്കി മേശയ്ക്ക് ചുറ്റും ഒന്ന് പ്രദക്ഷിണം വയ്പ്പിച്ചിട്ട് ഒറ്റ അലര്‍ച്ച, ‘പോയി വടി എടുത്തോണ്ട് വാടാ..’ ക്രിസ്മസ് അവധി കഴിഞ്ഞു ഞാന്‍ കൊണ്ടേവച്ച ഒന്നാന്തരം കാപ്പി വടി ഏതോ തെണ്ടി മുക്കി. പരീക്ഷ പേപ്പര്‍ കാണിക്കുമ്പോള്‍ വെറുതെ മേടിച്ചു കെട്ടേണ്ട എന്ന് വിചാരിച്ചു നല്ല ഉദ്ദേശത്തോടെ ചെയ്തതാകാം. അതോ എനിക്കിട്ട് പണിതതാണോ എന്നറിയില്ല. ഒന്ന് കറങ്ങി നോക്കുമ്പോള്‍ എട്ടു പത്തെണ്ണം അടി വാങ്ങാന്‍ എഴുന്നേറ്റു നില്‍പ്പുണ്ട്. ഓടി അടുത്ത ക്ലാസ്സില്‍ ചെന്നു. അവിടെ മാണിസാര്‍ ആണ്. മേലാല്‍ വടിയും ചോദിച്ച് അങ്ങോട്ട് ചെന്നേക്കരുതെന്ന് പറഞ്ഞ് അവിടേന്ന് ഓടിച്ചിട്ട് അധികം ആയിട്ടില്ലായിരുന്നു. വടി വായ്പ തരുന്ന ഒപ്പം അങ്ങേരുടെ വക അഡീഷണല്‍ അടിയും കിട്ടിയതാണ്. അത് കൊണ്ട് അവിടെ കേറാതെ അടുത്ത ക്ലാസിലേയ്ക്ക് വിട്ടു. അവിടെ വടി ഇല്ലായിരുന്നു. അവിടെന്ന് അടുത്ത ക്ലാസ്സില്‍ ചെന്നു. ദേവസ്യ സാര്‍ ആണ്. പാണ്ടി ലോറിക്ക് തല വയ്ക്കുന്നതാ അതിലും ഭേദം. അവിടെന്നും മുങ്ങി. നേരെ ചെന്നു കേറി കൊടുത്തത് ഹെഡ് മാസ്റ്റര്‍ മത്തായി സാറിന്റെ മുന്നില്‍..

എങ്ങോട്ടാടാ..

സാറേ ടീച്ചറു പറഞ്ഞു വടി. വേണം..

അവിടുത്തെ വടിയെവിടെ..

ഒടിഞ്ഞു പോയി.. സാറേ..

ഒന്നാം തീയതി ആയത് കൊണ്ട് ഗുരുതര കേസാണെന്ന് കരുതി മത്തായി സാര്‍ കയ്യില്‍ ഇരുന്ന ചൂരല്‍ എന്റെ കയ്യിലേയ്ക്ക് വച്ച് തന്നു. പെരുന്നാളിന് കഴുന്ന് പിടിക്കുന്നത് പോലെ രണ്ടു കൈയ്യും ചേര്‍ത്ത് പിടിച്ചു ഞാന്‍ വടിയും കൊണ്ട് ക്ലാസ്സില്‍ എത്തി. ടീച്ചര്‍ നോക്കുമ്പോള്‍ ഒന്നാന്തരം 916 ചൂരല്‍. തെല്ലമ്പരപ്പോടെ ടീച്ചര്‍ ചോദിച്ചു, എങ്ങനെ ഒപ്പിച്ചു. ഞാന്‍ കൂളായിട്ട് പറഞ്ഞു, ഹെഡ് മാസ്റ്റര്‍ സാറിനോട് മേടിച്ചു. ചൂരല്‍ വാങ്ങിയ എന്നോടാണോ മത്തായി സാറിനോടുള്ള ബഹുമാനം കൊണ്ടാണോയെന്നറിയില്ല നീ പോയി ഇരുന്നോളാന്‍ പറഞ്ഞു. എണീറ്റ് നിന്നോര്‍ക്കിട്ട് എല്ലാം പെരുക്കി ടീച്ചര്‍ ചൂരല്‍ മേശമേല്‍ വച്ചു. ടിപ്പു സുല്‍ത്താന്റെ വാള്‍ പോലെ ഹെഡ്മാസ്റ്ററുടെ ചൂരല്‍ ആ മേശമേല്‍ അങ്ങനെ വിശ്രമിച്ചു.

പിന്നീട് വന്ന ടീച്ചര്‍മാര്‍ എല്ലാം ചൂരലിനെ വണങ്ങി. സാധാരണ ഉറുമ്പിനെ പോലും നുള്ളാത്തഹിന്ദി പഠിപ്പിക്കുന്ന നാരായണന്‍ സാര്‍ പോലും അന്ന് ചൂരല്‍ കൊണ്ട് ആസ്വദിച്ചടിയായിരുന്നു. അന്ന് ഹിന്ദി പേപ്പര്‍ കാണിച്ചു. തോറ്റ എല്ലാത്തിനും കിട്ടി. എനിക്കിട്ട് കിട്ടിയില്ല. പക്ഷെ കിട്ടിയേച്ചാല്‍ മതിയായിരുന്നു. ഭൂമി പിളര്‍ന്നു താഴേയ്ക്ക് പോയിരുന്നെങ്കില്‍ എന്നോര്‍ത്ത് പോയി. ആ പരീക്ഷയ്ക്ക് ഒരു ഒടുക്കത്തെ ചോദ്യമുണ്ടായിരുന്നു. റെയില്‍വേയുടെ ചിത്തരഞ്ചന്‍ ഫാക്ട്ടറി പഞ്ചാബില്‍ സ്ഥാപിക്കാതെ ഹരിയാനയില്‍ സ്ഥാപിച്ചു, എന്താ കാര്യം. ചോദ്യത്തിന്റെ അര്‍ഥം മനസിലായി. ഒരു പൊട്ടബുദ്ധിക്ക് ഞാന്‍ ഒരു കീച്ച് അങ്ങ് കീച്ചി. നിങ്ങള്‍ക്കറിയാം ഈ നാട്ടില്‍ മംഗ്‌ളീഷ് വന്നിട്ട് എത്ര കാലം ആയി എന്ന്.. മംഗ്ലീഷ് പോലും സ്വപ്നം കാണാത്ത അന്നത്തെ കാലത്ത് 1980 ന് മുന്‍പ് ഞാന്‍ മ ഹിന്ദി കണ്ടു പിടിച്ചു. പഞ്ചാബ് മൊത്തം നെല്ലും ഗോതമ്പും കൃഷി ചെയ്യുന്ന കണ്ടം പോലത്തെ ചതുപ്പ് നിലം ആണ്. റെയില്‍ ഫാക്ട്ടറി നല്ല വെയിറ്റ് ഉള്ള ഏര്‍പ്പാട് ആണ്. ചതുപ്പില്‍ താഴ്ന്നു പോകും.. ഹരിയാനയില്‍ ഉറപ്പുള്ള മണ്ണാണ് അപ്പിടി കല്ലും മണ്ണും ആണ്. അതുകൊണ്ട് ഹരിയാനയില്‍ സ്ഥാപിച്ചെന്ന് ഹിന്ദി ലിപിയില്‍ മലയാളത്തില്‍ തട്ടി.. ഇന്ന് മൊബൈലില്‍ കുത്തിയിരുന്ന് ഇഗ്‌ളീഷ് അക്ഷരം വച്ചു ഹിന്ദിയില്‍ താങ്ങുന്ന ബംഗാളിയുടെ മുന്നിലൂടെ കടന്നു പോകുമ്പോള്‍ എനിക്കടി മുടി ഏതാണ്ട് കേറി വരും. ഇവനൊക്കെ ഇപ്പൊ ചെയ്യുന്ന സാങ്കേതികവിദ്യ ആദ്യം പരീക്ഷിച്ച ചാണക്യന്‍ മുന്നിലൂടെ പോയിട്ട് ഒരുത്തനും ഒരു ബഹുമാനവുമില്ല ബ്ലഡി പീപ്പിള്‍സ്..

അന്ന് നാരായണന്‍ സാര്‍ തെണ്ടിപ്പോയി. മൊത്തം ഹിന്ദി വാക്കുകള്‍. ഇത്രയും വലിയ ഹിന്ദി വിദ്വാനായ പുള്ളി ആദ്യം കാണുവാ ഇത്രയും പുതിയ വാക്കുകള്‍. സാറിനു .ഒന്നും മനസിലായില്ല. സാര്‍ വിയര്‍ത്തു പോയി. ഉറക്കം ഇളച്ചിരുന്നു പാവം എന്റെ പേപ്പര്‍ തിരിച്ചും മറിച്ചും പിടിച്ചു വായിച്ചു വിയര്‍ക്കുന്നത് കണ്ടു സാറിന്റെ മോള്‍ വന്നു വാങ്ങി നോക്കി. ഏതാണ്ട് ഒരു മണിക്കൂര്‍ രണ്ടു പേരും ഗവേഷണം നടത്തിയപ്പോള്‍ മോള്‍ കണ്ടു പിടിച്ചു എന്റെ സാങ്കേതിക വിദ്യ. എന്റെ പേപ്പര്‍ പ്രത്യേകംവച്ച് ഉത്തരപേപ്പര്‍ കെട്ടി സാര്‍ പിറ്റേന്ന് ക്ളാസില്‍ വന്നു.

52 കുട്ടികളുടെ മുന്നില്‍ എണീറ്റ് നില്‍ക്കുന്ന എന്റെ മുന്നില്‍ നാരായണന്‍ സാര്‍ നീട്ടി പിടിച്ചിരിക്കുന്നത് ചരിത്രം സൃഷ്ടിച്ച എന്റെ പേപ്പര്‍ ആണ്. എല്ലാവര്‍ക്കും പേപ്പര്‍ കൊടുത്തു കഴിഞ്ഞു. ഇനി പേപ്പര്‍ കിട്ടാത്തവര്‍ എണീക്കാന്‍ പറഞ്ഞു. ഞാന്‍ പൊങ്ങി, ഒന്ന് നീട്ടി ചിരിച്ചു. സാര്‍ ചോദിച്ചു ഇയ്യാളാണോ ആ മഹാന്‍. ഈ പതിനേഴാമത്തെ ആന്‍സര്‍ ഒന്ന് വായിക്കു. വെള്ളിടി വെട്ടുക എന്ന് കേട്ടിട്ടേ ഉള്ളൂ. കുട്ടികളുടെ മുന്നില്‍ ഇത് വായിച്ചിട്ട് പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യം ഉണ്ടോ. ഞാന്‍ ദയനീയമായിട്ട് സാറിനെ നോക്കി കൈ കൂപ്പി. എല്ലാവരോടും തലേന്ന് അദ്ദേഹം അനുഭവിച്ച യാതനകള്‍ സാര്‍ വിവരിച്ചു. എല്ലാവരും വാ പൊത്തി ചിരിച്ചു. ഒരുമാതിരി ഊമ്പിയ ചിരി. സാര്‍ സ്റ്റാഫ് റൂമിലും ഇത് താങ്ങിയെന്ന് തോന്നുന്നു. മറ്റു ടീച്ചര്‍മാരൊക്കെ എന്നെ നോക്കി ഒരു ഓഞ്ഞ നോട്ടം. ഏതായാലും സാര്‍ എനിക്കിട്ട് ചാമ്പിയില്ല. പക്ഷെ എനിക്ക് അര മാര്‍ക്ക് തന്നു. മ ഹിന്ദിയും മംഗ്‌ളീഷും അന്ന് രണ്ടും ഇല്ല. 40വര്‍ഷം കഴിഞ്ഞാണ് സുക്കന്‍ബര്‍ഗ്‌പോലും ഇത് കണ്ടെത്തിയത്. ഇത് കണ്ടു പിടിച്ച ഭാഷ പണ്ഡിതന് അതിന് കിട്ടിയ പ്രതിഫലം അരമാര്‍ക്കാണ്.

അന്ന് ക്ലാസ്സില്‍ ടീച്ചര്‍മാര്‍ ഒന്നാം തീയതി അടിയുടെ പൂരം തീര്‍ത്തു. ആരും ഞങ്ങളോട് സഹതാപ പൂര്‍വ്വം പെരുമാറിയില്ല. ഉച്ചകഴിഞ്ഞു കണക്ക് ടീച്ചര്‍ ബോര്‍ഡില്‍ കണക്കു എഴുതി പഠിപ്പിക്കുന്നു. ഞങ്ങള്‍ എഴുതിയെടുക്കുന്നു. ടീച്ചര്‍ ബോര്‍ഡ് മായിക്കുന്നു. വീണ്ടും എഴുതുന്നു. ഒരു തവണ മായിച്ചപ്പോള്‍ ഡസ്റ്ററില്‍ നിറയെ ചോക്ക് പൗഡര്‍ ആയതുകൊണ്ട് കുറച്ചു ഭാഗം മായാതെ കിടന്നു. ടീച്ചര്‍ അടുത്തത് എഴുതിയപ്പോള്‍ മായാതെ കിടന്നതുമായി ചേര്‍ത്തു വായിച്ചു ചില പെണ്‍കുട്ടികള്‍ സംശയം ചോദിച്ചു. ഉടനെ നിഷ്‌കളങ്കനായ ഞാന്‍ ചോദിച്ചു ഇതെന്നാ മായീരാ ടീച്ചറേന്ന്. ഓ എന്നു പറഞ്ഞു ടീച്ചര്‍ ഡസ്റ്റര്‍ എടുത്തു മേശയില്‍ നന്നായി കൊട്ടി പൗഡര്‍ കളഞ്ഞിട്ട് മായിച്ചു കൊണ്ടിരിക്കുന്നു. ദാ അപ്പുറത്തെ ക്ലാസ്സില്‍ നിന്ന് മാണിസാര്‍ ഇടിവാള് പോലെ ക്ലാസിലേയ്ക്ക് പാഞ്ഞു കേറി എന്നെ വലിച്ചു ചാടിച്ചു നാലടി. അങ്ങേരുടെ മുഴുവന്‍ ശക്തിയും സമാഹരിച്ചുള്ള അടി ആയിരുന്നു.

വൃത്തികേട് പറയുന്നോടാ ക്ലാസ്സില്‍.. നീയൊക്കെ വീട്ടില്‍ പഠിച്ചിട്ട് ഇങ്ങോട്ട് വരുന്നോ. നാക്ക് ഞാന്‍ കണ്ടിച്ചു കളയും. നിന്ന് അലറുകയാണ് മാണി സാര്‍. അടി എനിക്ക് പുത്തരിയല്ല. പക്ഷെ എന്തിനാ, എവിടെന്നാ, ഏതു വകുപ്പില്‍ പെടും എന്നറിയാത്തതു കൊണ്ട് ഒരു കണ്‍ഫ്യൂഷന്‍. ടീച്ചര്‍ ഓടി വന്നു. സ്വന്തം ക്ലാസ്സില്‍ മാണി സാര്‍ അതിക്രമിച്ചു കയറിയതിലും താണ്ഡവമാടിയതിലും ഉള്ള അതൃപ്തിയോടെ സാറിനോട് എന്താ, എന്തിനാണെന്ന് ചോദിച്ചു.

സാര്‍ രൂക്ഷമായി ടീച്ചറിന് നേരെ കൈ ചൂണ്ടി. ഇപ്പോള്‍ ഈ ക്ലാസ്സില്‍ നിന്ന് കെട്ട ശബ്ദം ആരുടേതാണ്, ഇവനല്ലേ തെറി വിളിച്ചത്. എന്നിട്ടും ടീച്ചര്‍ എന്തെടുക്കുവാ. എന്നൊക്കെയായി സാര്‍.

എന്നാ മായീരാ ടീച്ചറെന്ന് ചോദിച്ചത് സാറിനു തിരിഞ്ഞത് മാ യുടെ ദീര്‍ഘമില്ലാത്ത വേര്‍ഷന്‍ ആയിരുന്നു. ഓരോ അടിയും വണ്ടി വിളിച്ചു വന്നു കേറുന്നതേ.

ഇപ്പം ഇത്രേം മതി. മാണിസാറിന്റെ അടിയുടെ ചൂടില്‍ പുതുവര്‍ഷം പിറക്കട്ടെ. ഇനിയും വരാം നല്ല ഓര്‍മ്മകളുമായി

Leave a comment

Your email address will not be published. Required fields are marked *