അമേരിക്ക വരച്ച വരയില്‍ ഇന്ത്യ? ഹോര്‍മുസിലെ നയതന്ത്ര വീഴ്ച!

Date:

ഹോര്‍മുസ് കടലിടുക്ക്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ ജലപാത. ഇന്ന് ഈ ജലപാത ഒരു യുദ്ധക്കളമാണ്. കഴിഞ്ഞ 107 ദിവസമായി 13 ഇന്ത്യന്‍ പതാക വഹിക്കുന്ന ചരക്കുകപ്പലുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. അതിലുള്ളത് 562 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരാണ്.
അമേരിക്കയും ഇറാനും തമ്മില്‍ പശ്ചിമേഷ്യയില്‍ രൂക്ഷമാകുന്ന സൈനിക സംഘര്‍ഷത്തിന്റെ നേരിട്ടുള്ള ഇരകളാണ് ഇവര്‍. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ഇവര്‍ കടുത്ത ഭീതിയുടെ നിഴലിലാണ്. എപ്പോള്‍ വേണമെങ്കിലും ഒരു മിസൈലോ ഡ്രോണോ തങ്ങളെ തേടിയെത്താം എന്ന ഭയം.
ഇവരുടെ നാട്ടിലെ കുടുംബങ്ങള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ എന്തായിരിക്കും? ഒരു ഫോണ്‍ കോളിനായി, ഒരു സുരക്ഷിത സന്ദേശത്തിനായി അവര്‍ ദിവസങ്ങള്‍ തള്ളിനീക്കുന്നു. പക്ഷേ, കാത്തിരിപ്പുപോലെ പ്രതിസന്ധിയും നീളുകയാണ്.
ഒമാനിലെ ദുഖ്മ് തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ‘എംടി സെലസ്റ്റിയല്‍’ എന്ന കപ്പലില്‍ നിന്ന് കഴിഞ്ഞ ദിവസം ആ ദാരുണ വാര്‍ത്തയെത്തി. തമിഴ്നാട് സ്വദേശിയായ നിശാന്ത് ഉയിര്‍തനാഥന്‍ എന്ന 35 വയസ്സുകാരനായ കപ്പല്‍ ജീവനക്കാരന്‍ മരിച്ചു. ആരോഗ്യപ്രശ്‌നങ്ങളായിരുന്നു കാരണം.
പക്ഷേ, ഇതൊരു സ്വാഭാവിക മരണമാണോ? അല്ലെന്നാണ് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ ആരോപിക്കുന്നത്. അന്താരാഷ്ട്ര ഉപരോധങ്ങളുടെയും പരിശോധനകളുടെയും പേരില്‍ കപ്പല്‍ തടഞ്ഞുവെക്കപ്പെട്ടപ്പോള്‍, കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ജീവനക്കാര്‍. നിശാന്തിന് കൃത്യസമയത്ത് വൈദ്യസഹായം എത്തിക്കാന്‍ സാധിച്ചില്ല. കപ്പലുകള്‍ മാസങ്ങളോളം കടലില്‍ കിടക്കുമ്പോള്‍ മരുന്നും ഭക്ഷണവും ശുദ്ധജലവും പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നു.
എന്താണ് എംടി സെലസ്റ്റിയല്‍ എന്ന കപ്പലിന് സംഭവിച്ചത്? ഹോര്‍മുസ് കടലിടുക്കില്‍ ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച സാമ്പത്തിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു ഈ കപ്പലിന്മേലുള്ള ആരോപണം. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഈ കപ്പല്‍ കസ്റ്റഡിയിലെടുക്കുകയും കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. തൊട്ടടുത്ത ദിവസം മറ്റൊരു യുഎസ് ആക്രമണത്തില്‍ രണ്ട് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടു. അവര്‍ വിദേശ പതാകയുള്ള കപ്പലിലെ ജീവനക്കാരായിരുന്നിരിക്കാം. പക്ഷേ, അവര്‍ ഇന്ത്യന്‍ പൗരന്മാരായിരുന്നു. അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട്, സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളില്‍ ഇന്ത്യന്‍ പൗരര്‍ തൊല്ലപ്പെടുമ്പോള്‍ നമ്മള്‍ എന്തെടുക്കുകയാണ്?
ഇവിടെയാണ് നാം ഗൗരവമേറിയ ചോദ്യങ്ങള്‍ ചോദിക്കേണ്ടത്. വിദേശനയമെന്നത് വെറും സോഷ്യല്‍ മീഡിയ റീലുകളാണോ?
നമ്മള്‍ ദിവസേന കാണാറുണ്ട്; ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ദ്ധിച്ചു എന്ന അവകാശവാദങ്ങള്‍. വിദേശ നേതാക്കളുമായുള്ള ആലിംഗനങ്ങള്‍, ‘മൈ ഫ്രണ്ട്’ വിളികള്‍, കൈകൊടുക്കലുകള്‍, പൊട്ടിച്ചിരികള്‍. ഇവയൊക്കെ നയതന്ത്രത്തിന്റെ ഭാഗമായിരിക്കാം. പക്ഷേ, യഥാര്‍ത്ഥ നയതന്ത്രം അളക്കപ്പെടേണ്ടത് ഇത്തരം ഫോട്ടോ സെഷനുകളിലല്ല.
ഇതുപോലെയുള്ള അത്യന്തം സങ്കീര്‍ണ്ണമായ അവസ്ഥയില്‍, സ്വന്തം പൗരന്മാര്‍ മരണത്തിന്റെ നിഴലില്‍ നില്‍ക്കുമ്പോള്‍, ഈ പറയുന്ന വ്യക്തിപരമായ സൗഹൃദങ്ങള്‍ എവിടെപ്പോകുന്നു?
ഈ വിഷയത്തില്‍ ഇടപെടാന്‍ ശ്രമിച്ച ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് യുഎസ് പ്രതിരോധ സെക്രട്ടറിയില്‍ നിന്നും നേരിടേണ്ടി വന്നത് കനത്ത തിരിച്ചടിയാണ്. മുഖം നോക്കാതെ, അത്യന്തം കര്‍ക്കശമായ ഭാഷയിലാണ് യുഎസ് പ്രതിരോധ സെക്രട്ടറി ഇന്ത്യക്ക് മറുപടി നല്‍കിയത്: ‘അന്താരാഷ്ട്ര ഉപരോധങ്ങള്‍ ലംഘിക്കുന്ന കപ്പലുകള്‍ ഏത് രാജ്യത്തിന്റേതായാലും യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ നടപടി നേരിടേണ്ടി വരും. അതില്‍ സഖ്യകക്ഷിയെന്നോ സുഹൃത്തെന്നോ ഉള്ള വിവേചനമില്ല.’ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വാദങ്ങളെയും അഭ്യര്‍ത്ഥനകളെയും പൂര്‍ണ്ണമായി തള്ളിക്കളയുന്നതായിരുന്നു ഈ മറുപടി. ലോകവേദികളില്‍ ഇന്ത്യയുടെ വാക്ചാതുരിയും നയതന്ത്ര മികവും വാഴ്ത്തപ്പെടുമ്പോഴും, വാഷിംഗ്ടണിന്റെ അധികാര ഹുങ്കിന് മുന്നില്‍ അത് നിഷ്പ്രഭമായിപ്പോകുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്.
562 ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ ഒരു യുദ്ധമേഖലയില്‍ കുടുങ്ങിക്കിടക്കുന്നു. രണ്ട് പേര്‍ കൊല്ലപ്പെടുന്നു. ഒരാള്‍ ചികിത്സ കിട്ടാതെ മരിക്കുന്നു. എന്നിട്ടും യുഎസിന്റെ ഈ കടുംപിടുത്തത്തിന് മുന്നില്‍ ശക്തമായ ഒരു മറുപടി നല്‍കാനോ, നയതന്ത്ര സമ്മര്‍ദ്ദം ചെലുത്താനോ ഇന്ത്യന്‍ ഗവണ്‍മെന്റിന് കഴിയാത്തത് എന്തുകൊണ്ടാണ്?
മുന്‍കാലങ്ങളില്‍ ഇറാഖ് പ്രതിസന്ധിയിലോ, യെമന്‍ ആഭ്യന്തര യുദ്ധത്തിലോ ഇന്ത്യ പ്രവാസി പൗരന്മാരെ രക്ഷിക്കാന്‍ കാണിച്ച ആര്‍ജ്ജവം ഇന്നെവിടെ? എന്തുകൊണ്ട് ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യക്ക് ഒരു സുരക്ഷിത ഇടനാഴി ഉറപ്പാക്കാന്‍ കഴിയുന്നില്ല?
അമേരിക്കയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടം പുലര്‍ത്തുന്ന ഈ മൗനത്തിന് കാരണമെന്ത്. അത് കേവലം ഒരു തന്ത്രപരമായ മൗനമല്ല, മറിച്ച് അതൊരു വിനയമാണ്. അമേരിക്ക വരച്ച വരയില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതമാകുന്ന ഒരു വിദേശനയത്തിലേക്ക് ഇന്ത്യ മാറുകയാണോ എന്ന സംശയം ഇവിടെ ഉയരുക സ്വാഭാവികം.
ഇന്ത്യയുടെ വിദേശനയത്തില്‍ സമീപകാലത്തുണ്ടായ ഘടനാപരമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
ഇന്ത്യ പരമ്പരാഗതമായി പുലര്‍ത്തിയിരുന്ന ‘ചേരിചേരാ നയം’ ഇന്ന് ദുര്‍ബലമാണ്. നമ്മള്‍ ഇന്ന് അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണ്. ക്വാഡ് (QUAD) പോലുള്ള സഖ്യങ്ങളില്‍ നമ്മള്‍ സജീവമാണ്. എന്നാല്‍, പശ്ചിമേഷ്യയില്‍ ഇറാന്റെ ശത്രുപക്ഷത്താണ് അമേരിക്ക. ഇന്ത്യക്കാകട്ടെ ഇറാനുമായി വലിയ തന്ത്രപരമായ ബന്ധങ്ങളുണ്ട്. ചബഹാര്‍ തുറമുഖം അതിലൊന്നാണ്.
അമേരിക്കയെ പിണക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍, ഇറാന്റെ സ്വാധീനവലയത്തിലുള്ള കടല്‍മേഖലകളില്‍ ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമല്ലാതാകുന്നു. അമേരിക്കന്‍ ഉപരോധങ്ങള്‍ കാരണം ഇന്ത്യന്‍ കപ്പലുകള്‍ പരിശോധിക്കപ്പെടുമ്പോള്‍, ഇന്ത്യക്ക് ശക്തമായി പ്രതികരിക്കാന്‍ കഴിയുന്നില്ല. കാരണം, നമ്മള്‍ അമേരിക്കയുമായി അത്രമേല്‍ സാമ്പത്തിക-സൈനിക കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
സ്വന്തം പൗരന്മാരുടെ ജീവനേക്കാള്‍ വലുതാണോ തന്ത്രപരമായ പങ്കാളിത്തങ്ങള്‍? വാഷിംഗ്ടണില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സ്വന്തം പൗരന്മാരെ കടലില്‍ ഉപേക്ഷിക്കുന്നതാണോ പുതിയ ഇന്ത്യയുടെ നയതന്ത്രം? ഈ മൗനം ഇന്ത്യയുടെ അന്താരാഷ്ട്ര പദവിക്ക് ഏല്‍പ്പിക്കുന്ന ആഘാതം ചെറുതല്ല.
നമ്മള്‍ ഇനിയും മൗനം തുടര്‍ന്നാല്‍, ഹോര്‍മുസ് കടലിടുക്കില്‍ കൂടുതല്‍ ഇന്ത്യന്‍ ചോര വീഴും. അതൊഴിവാക്കാന്‍ ഇന്ത്യ അടിയന്തിരമായി ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
ഒന്നാമതായി: അമേരിക്കയുമായും ഇറാനുമായും ഒമാനുമായും ഉള്ള നയതന്ത്ര ചാനലുകള്‍ ഒരേസമയം സജീവമാക്കണം.
രണ്ടാമതായി: കുടുങ്ങിക്കിടക്കുന്ന 562 കപ്പല്‍ ജീവനക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ‘ഇന്ത്യന്‍ നേവി’യുടെ അകമ്പടിയോടെ ഒരു പ്രത്യേക ദൗത്യം പ്രഖ്യാപിക്കണം.
മൂന്നാമതായി: അന്താരാഷ്ട്ര ജലപാതകളില്‍ സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെയുള്ള യുഎസ് ഉപരോധ പരിശോധനകളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ കടുത്ത നിലപാട് സ്വീകരിക്കണം.
ഫോട്ടോകളും റീലുകളും വിദേശത്തെ കൈയടികളും നല്ലതുതന്നെ. പക്ഷേ, ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ കരുത്ത് അളക്കുന്നത് അയല്‍ നാടുകളില്‍ ലഭിക്കുന്ന സ്വീകരണങ്ങളിലല്ല. പ്രതിസന്ധിയിലകപ്പെടുന്ന അവസാനത്തെ പൗരനെയും നെഞ്ചോട് ചേര്‍ത്തുപിടിക്കാന്‍ ആ രാജ്യത്തിന് കഴിയുന്നുണ്ടോ എന്നതിലാണ്. ഹോര്‍മുസ് കടലിലെ ഇന്ത്യന്‍ കപ്പല്‍ ജീവനക്കാര്‍ കാത്തിരിക്കുന്നത് തങ്ങളുടെ ജന്മനാടിന്റെ ഇടപെടലുകളാണ്. അവരെ നിരാശരാക്കരുത്.

Leave A Reply

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ഇനി വണ്ടി ഓടാന്‍ പെട്രോള്‍ വേണ്ട; വരുന്നു ഇ 100 വിപ്ലവം!

നൂറ് ശതമാനം എഥനോള്‍, അതായത് 'ഇ 100' ഇന്ധനമായി ഉപയോഗിക്കാനുള്ള നിയമങ്ങള്‍ക്ക്...

ഒന്നര വയസുകാരനെ ഭിത്തിയിലിടിച്ച് കൊന്നു! പിഞ്ചുകുഞ്ഞ് അനുഭവിച്ചത് നരകയാതന

ഒന്നര വയസ്സ്… എന്താണ് ചുറ്റും നടക്കുന്നതെന്ന് പോലും തിരിച്ചറിയാന്‍ കഴിയാത്ത പ്രായം....

പിണറായിക്ക് നേട്ടം, പക്ഷേ സി.പി.എമ്മിന് വന്‍ തിരിച്ചടിയോ?

കേരള രാഷ്ട്രീയത്തില്‍ നമ്മള്‍ ഒരുപാട് അക്രമങ്ങളും തെരുവ് യുദ്ധങ്ങളും കണ്ടിട്ടുള്ളതാണ്. എന്നാല്‍,...

വീണയുടെ ഫോണ്‍ ഇഡി തുറക്കുമ്പോള്‍!

വാര്‍ത്തകളില്‍ 'ഇ.ഡി റെയ്ഡ് നടത്തി', 'വീണാ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തു', 'അക്കൗണ്ടുകള്‍...