• Home  
  • മുകുന്ദന് ഒരു തിരുത്ത്; എംടിയെ സ്മരിക്കുമ്പോള്‍ ബഷീറിനെയും വിജയനെയും മറക്കരുത്
- Opinion

മുകുന്ദന് ഒരു തിരുത്ത്; എംടിയെ സ്മരിക്കുമ്പോള്‍ ബഷീറിനെയും വിജയനെയും മറക്കരുത്

നോബല്‍ സമ്മാനം അര്‍ഹിക്കുന്ന മലയാളത്തിലെ ഒരേയൊരു എഴുത്തുകാരന്‍ എം ടി മാത്രമാണെന്നൊരു പ്രസ്താവന കഴിഞ്ഞാഴ്ച ശ്രീ എം മുകുന്ദന്‍ നടത്തുകയുണ്ടായി. എംടിയുടെ ചരമ അനുസ്മരണത്തില്‍ നടത്തിയ വികാരപരമായ ഒരു പ്രസ്താവനയായിരിക്കാം ഇത്. എന്നാല്‍ എം മുകുന്ദനെപ്പോലുള്ള ഒരു എഴുത്തുകാരന്റെ ഈ പ്രസ്താവന യുവതലമുറ അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുത്തവെന്നു വരാം. അതുകൊണ്ടുതന്നെ ഈ പ്രസ്താവന ഒരു വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്. എംടിയും തകഴിയും ഒക്കെ ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യ അവാര്‍ഡായ ജ്ഞാനപീഠം നേടിയവരാണ്. എന്നാല്‍ ഇവരുടെയൊക്കെ സമകാലീനരായിരുന്ന […]

നോബല്‍ സമ്മാനം അര്‍ഹിക്കുന്ന മലയാളത്തിലെ ഒരേയൊരു എഴുത്തുകാരന്‍ എം ടി മാത്രമാണെന്നൊരു പ്രസ്താവന കഴിഞ്ഞാഴ്ച ശ്രീ എം മുകുന്ദന്‍ നടത്തുകയുണ്ടായി. എംടിയുടെ ചരമ അനുസ്മരണത്തില്‍ നടത്തിയ വികാരപരമായ ഒരു പ്രസ്താവനയായിരിക്കാം ഇത്. എന്നാല്‍ എം മുകുന്ദനെപ്പോലുള്ള ഒരു എഴുത്തുകാരന്റെ ഈ പ്രസ്താവന യുവതലമുറ അതിന്റെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ എടുത്തവെന്നു വരാം. അതുകൊണ്ടുതന്നെ ഈ പ്രസ്താവന ഒരു വിലയിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്.

എംടിയും തകഴിയും ഒക്കെ ഭാരതത്തിലെ ഏറ്റവും വലിയ സാഹിത്യ അവാര്‍ഡായ ജ്ഞാനപീഠം നേടിയവരാണ്. എന്നാല്‍ ഇവരുടെയൊക്കെ സമകാലീനരായിരുന്ന രണ്ടു വലിയ നോവലിസ്റ്റുകള്‍ മലയാളത്തില്‍ ഉണ്ട്. ലോകനിലവാരത്തില്‍ എഴുതിയ, ലോകത്തിലെ ഏത് കോണിലുമുള്ള ഒരു അനുവാചകനെ ഉണര്‍ത്താന്‍ കഴിവുള്ള രണ്ട് എഴുത്തുകാര്‍. ആ രണ്ട് എഴുത്തുകാരുടെ രചനകള്‍ തീര്‍ത്തും അനന്യ സാധാരണമാണ്. ആ രണ്ട് എഴുത്തുകാരാണ് ഒ വി വിജയനും വൈക്കം മുഹമ്മദ് ബഷീറും.

ഇതില്‍ തന്നെ മുന്‍പന്തിയില്‍ ആര് എന്ന് ഒരു ചോദ്യം ഉയര്‍ന്നാല്‍ അതിനുത്തരം ഒ വി വിജയന്‍ ഒരു പണമിട തൂക്കം മുന്നില്‍ എന്നാണ്. ആദ്യം ബഷീറിനെ പറ്റി പറയാം. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് അനുവാചകര്‍ അദ്ദേഹത്തെ വിളിച്ചത് വെറും ഭംഗി വാക്കായിരുന്നില്ല. പ്രത്യക്ഷത്തില്‍ തോന്നുന്ന ലാളിത്യത്തിനും നേര്‍ക്കാഴ്ചകള്‍ക്കും അപ്പുറം ഒരുപാട് അര്‍ത്ഥതലങ്ങള്‍ ഉള്ളതായിരുന്നു ആ കൃതികള്‍. വേദനകള്‍ക്കും അപ്പുറത്തേക്ക് വളര്‍ന്ന അതിലെ നര്‍മ്മം ഒരു പക്ഷേ ലോകസാഹിത്യത്തില്‍ തന്നെ ഒരു അത്ഭുത പ്രതിഭാസം ആയിരിക്കാം.

ആന്റണ്‍ ചെഖോവിനെ പോലെ ചില ഉദാഹരണങ്ങള്‍ അവിടെയും ഇവിടെയും കണ്ടവെന്ന് വരാം. ആടും കോഴിയും കുറുക്കനും കള്ളനും പോക്കറ്റടിക്കാരനും വിശപ്പിന്റെ മുള്ള് വിഴുങ്ങിയ എഴുത്തുകാരനും എല്ലാം ഒരു മാങ്കോസ്റ്റിന്‍ ചെടിയുടെ തണലില്‍ ഒത്തുകൂടി. പഴയ നിയമത്തിലെ മഹാപ്രളയകാലത്തെ മോശയുടെ പെട്ടകം പോലെ അതില്‍ എല്ലാ ജീവികളും ഉണ്ടായിരുന്നു, എല്ലാ ജീവിതങ്ങളും. ഈ അണ്ഡകടാഹത്തെ ചീട്ടുകളിക്കാരന്റെയോ ആനവാരിയുടെയോ പാത്തുമ്മയുടെയോ ഒക്കെ കണ്ണിലെ പ്രതിബിംബത്തില്‍ കണ്ട അത്ഭുത വിദ്യയായിരുന്നു ബഷീറിന്റെ കൃതികള്‍. തീര്‍ത്തും സാധാരണമെന്ന് തോന്നുന്ന സാധാരണ മനുഷ്യരുടെ ജീവിതം. അവരുടെ ഭൗതിക ജീവിതവും സാമൂഹ്യ ജീവിതവും ആന്തരിക ജീവിതവും അതിനുമപ്പുറം മതാതീതമായ ആത്മീയ ജീവിതവും തന്റെ കൃതികളിലൂടെ അദ്ദേഹം അനാവരണം ചെയ്തു. എല്ലാ ഒന്നിനെയും ഉള്‍ക്കൊള്ളുന്ന ഇമ്മിണി വലിയ ഒന്നിന്റെ പ്രപഞ്ച ദര്‍ശനം.

അനിതര സാധാരണവും ഘനസാന്ദ്രവുമായ ദാര്‍ശനിക തലങ്ങളുള്ളവയാണ് ഒ വി വിജയന്റെ നോവലുകള്‍. അവയോളം തന്നെ തലപ്പൊക്കമുള്ള കുറേ ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്. അരാജകത്വമെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ പലപ്പോഴും ഭൗതിക ജീവിതത്തോട് തോന്നുന്ന മടുപ്പോ അസംതൃപ്തിയോ ആകാം. പ്രത്യക്ഷത്തിന് അതീതമായ ഒരു അന്വേഷണവും ആകാമത്. ഉള്ളില്‍ ഉണര്‍ന്നിരിക്കുന്ന ഒരു മനുഷ്യന്‍ പലപ്പോഴും ജീവിതത്തിന്റെ ഈയൊരു ദശാസന്ധിയിലൂടെ കടന്നു പോവാറുണ്ട.് ഇത്തരം മനുഷ്യാവസ്ഥയെ അടയാളപ്പെടുത്തുന്ന കൃതിയാണ് വിജയന്റെ ആദ്യ നോവലായ ഖസാക്കിന്റെ ഇതിഹാസം.

‘പ്രവാചകന്റെ വഴിയും’, ‘ഗുരു സാഗരവും’, ‘തലമുറകളും’ കടന്ന് അദ്ദേഹം മുന്നോട്ട് പോയി. വ്യക്തി, ലോകം, പ്രപഞ്ചം എന്നിങ്ങനെയെല്ലാമുള്ള അനുഭവങ്ങളുടെ ദാര്‍ശനിക തലങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സ്ഥലകാല ബന്ധത്തിന്റെ സമസ്യകള്‍ പ്രപഞ്ചത്തിന്റെ പടവുകളില്‍ മാനത്തുകണ്ണികളെ പോലെ ആ കൃതികളില്‍ മയങ്ങിക്കിടന്നു. ഉണ്ണുകയും ഉറങ്ങുകയും ചെയ്താല്‍ മാത്രം ഭൗതികമായി നിലനില്‍പ്പുള്ള മനുഷ്യന്‍ എന്ന ജീവി. അനാദിയായ പ്രപഞ്ചസീമകള്‍ക്കുള്ളില്‍ അതീവസൂക്ഷ്മതലത്തില്‍ നിലനില്‍ക്കുന്ന ഈ ജീവിക്ക് പ്രപഞ്ച താളത്തോടൊപ്പം മാത്രമേ നിലനില്‍പ്പുള്ളൂ. അതൊരുതരം പ്രായോഗികതയുടെ തലം കൂടിയാണ.് ‘അമൃതം ഗായതി’ ആ വിതാനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന നോവലാണ.് എക്കോ സ്പിരിച്വാലിറ്റിയിലൂടെ ആത്മീയ അന്വേഷണങ്ങള്‍ക്ക് ഫലപ്രാപ്തി കണ്ടെത്തി വിശ്രാന്തിയില്‍ എത്തുന്ന ജൈവ മനുഷ്യനാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ഇക്കാര്യങ്ങളെല്ലാം പറയുമ്പോള്‍ സാങ്കേതികമായ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട.് മുന്‍പറഞ്ഞ രണ്ട് എഴുത്തുകാരുടെയും പ്രധാന കൃതികളെല്ലാം എഴുതപ്പെട്ടിട്ട് ഇപ്പോള്‍ ഏതാണ്ട് അരനൂറ്റാണ്ടുകളാകുന്നു. ആ ഒരു കാര്യം കൂടി മനസ്സില്‍ വച്ചു വേണം ഈ കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍. ഈ കൃതികള്‍ കാലഹരണപ്പെട്ടു എന്നല്ല പറഞ്ഞത് മറിച്ച് ആധുനികതയുടെ അതിവേഗപ്പാച്ചിലിലും ഇന്നും പ്രസക്തിയോടെ നിലനില്‍ക്കുന്നു എന്നുകൂടി സൂചിപ്പിക്കുവാനാണ്.

അക്കാലത്ത് ഈ കൃതികള്‍ക്കും ഈ എഴുത്തുകാര്‍ക്കും ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചിരുന്നുവെങ്കില്‍ അന്നും ഇന്നും അത് ലോക സാഹിത്യത്തിന് ഒരു മുതല്‍ക്കൂട്ടാവുമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *