• Home  
  • അഭിഷിക്തരെ ആര് ശപിക്കും?
- Opinion

അഭിഷിക്തരെ ആര് ശപിക്കും?

എറണാകുളത്ത് ഒരു സംഘം വൈദികരും വിശ്വാസികളെന്ന നാട്യത്തില്‍ കുറച്ചു മനുഷ്യരും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍. ബിഷപ്പ് ഹൗസിനുള്ളിലിരുന്ന് പിതാക്കന്മാര്‍ എന്നലേബലില്‍ ധാര്‍ഷ്ട്യത്തോടെയുള്ള പുറത്താക്കല്‍ ഇണ്ടാസുകള്‍ പുറപ്പെടുവിക്കുന്നവര്‍. – ഇതെല്ലാം കണ്ട് അപമാനഭാരത്താല്‍ തലകുമ്പിട്ട് നില്‍ക്കുകയാണ് ക്രൈസ്തവസമൂഹം. സ്‌നേഹത്തിന്റെയും അനുരജ്ഞനത്തിന്റെയും വഴികളില്‍ ഒരു സമൂഹത്തെ നയിക്കുകയെന്ന ഭാരിച്ച ചുമതല ജീവിതവൃതമായി സ്വീകരിച്ചവരാണിവര്‍. അനുരജ്ഞിതരായ് തീര്‍ന്നീടാം…എന്ന പാട്ടും പാടി ദിവസവും ബലിയര്‍പ്പണം നടത്തുന്നവരാണ് ഈ വേണ്ടാതീനങ്ങള്‍ കാണിച്ചുകൂട്ടുന്നത്. തെരുവുഗുണ്ടകള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ പകല്‍വെളിച്ചത്തില്‍ ചെയ്തിട്ട് എങ്ങനെ ഇവരൊക്കെ ദേവാലയത്തില്‍ […]

എറണാകുളത്ത് ഒരു സംഘം വൈദികരും വിശ്വാസികളെന്ന നാട്യത്തില്‍ കുറച്ചു മനുഷ്യരും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍. ബിഷപ്പ് ഹൗസിനുള്ളിലിരുന്ന് പിതാക്കന്മാര്‍ എന്നലേബലില്‍ ധാര്‍ഷ്ട്യത്തോടെയുള്ള പുറത്താക്കല്‍ ഇണ്ടാസുകള്‍ പുറപ്പെടുവിക്കുന്നവര്‍. – ഇതെല്ലാം കണ്ട് അപമാനഭാരത്താല്‍ തലകുമ്പിട്ട് നില്‍ക്കുകയാണ് ക്രൈസ്തവസമൂഹം.

സ്‌നേഹത്തിന്റെയും അനുരജ്ഞനത്തിന്റെയും വഴികളില്‍ ഒരു സമൂഹത്തെ നയിക്കുകയെന്ന ഭാരിച്ച ചുമതല ജീവിതവൃതമായി സ്വീകരിച്ചവരാണിവര്‍. അനുരജ്ഞിതരായ് തീര്‍ന്നീടാം…എന്ന പാട്ടും പാടി ദിവസവും ബലിയര്‍പ്പണം നടത്തുന്നവരാണ് ഈ വേണ്ടാതീനങ്ങള്‍ കാണിച്ചുകൂട്ടുന്നത്. തെരുവുഗുണ്ടകള്‍ പോലും ചെയ്യാന്‍ അറയ്ക്കുന്ന കാര്യങ്ങള്‍ പകല്‍വെളിച്ചത്തില്‍ ചെയ്തിട്ട് എങ്ങനെ ഇവരൊക്കെ ദേവാലയത്തില്‍ ബലിവേദിയില്‍ കയറിനിന്ന് വിശ്വാസസമൂഹത്തെ അഭിസംബോധന ചെയ്യും. എങ്ങനെ കുമ്പസാരക്കൂട്ടില്‍ തങ്ങളുടെ മുന്നില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞെത്തുന്നവര്‍ക്ക് പാപമോചനം നല്‍കും.

സീറോമലബാര്‍ സഭയില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്താണ്. ആര്, ആരെയാണ് മര്യാദപഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്തിനുവേണ്ടിയാണീ കോലാഹലങ്ങളെന്ന് ഇവിടെ എല്ലാവര്‍ക്കുമറിയാം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇതൊന്നും. ആരാണ് തുടങ്ങിവെച്ചതെന്നും, എന്തിനായിരുന്നുവെന്നും വ്യക്തം. അധികാരതര്‍ക്കവും കല്‍ദായവ്തകരണനീക്കങ്ങളും…അങ്ങനെ പലതുമുണ്ട്.

എറണാകുളം- അങ്കമാലി അതിരൂപത എന്നു നീട്ടിവലിച്ചൊരു പേരിട്ടതെന്തിനാണ്. പാലാ, കാഞ്ഞിരപ്പള്ളി എന്ന പോലെ ഒന്നോ,രണ്ടോ രൂപതയാക്കാവുന്നതല്ലേയുള്ളു. അതുംപോട്ടെ, അതിരൂപതയെന്നു പേരുമിട്ട് അതിന്റെ തലപ്പത്ത് എന്തിനാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് തന്നെ കയറിയിരിക്കുന്നത്. എറണാകുളംകാര്‍ക്കും രൂപതയും മെത്രാനും കൊടുക്കൂ. പാലായിലോ കാഞ്ഞിരപ്പള്ളിയിലോ ചങ്ങനാശേരിയിലോ ഒരു ദിവസം രാവിലെ മേജര്‍ ആര്‍ച്ച് ബിഷപ്പ് വന്ന് കസേരവലിച്ചിട്ടിരുന്ന് ഇവിടുത്ത കാര്യങ്ങള് ഞാന്‍ നോക്കിക്കോളാമെന്നു പറഞ്ഞാല്‍ ആരെങ്കിലും സമ്മതിക്കുമോ.

എന്തായാലും എറണാകുളത്തെ സംഘര്‍ഷം പുതിയൊരു വൈദികവിഭാഗത്തിനു കൂടി രൂപംകൊടുത്തു-വിമത വൈദികര്‍. തിരുവസ്ത്രം എന്ന് ഇവര്‍ തന്നെ വിശേഷിപ്പിക്കുന്ന ളോഹ മടക്കിക്കുത്തി തെരുവിലേക്കിറങ്ങാന്‍ ഇവര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്. ‘എന്റെ അഭിഷിക്തനെ തൊട്ടുപോകരുത്, തൊട്ടാല്‍ അവനെ ഞാന്‍ മുച്ചൂടും മുടിക്കും’- പഴയ നിയമം ഉദ്ധരിച്ച് ധ്യാനകേന്ദ്രങ്ങളില്‍ പതിവായി മുഴങ്ങുന്ന വാക്കുകളാണിത്. വൈദികര്‍ക്കെതിരെ ഏതെങ്കിലും അത്മായന്‍ വിരല്‍ ചൂണ്ടിയാല്‍ തലമുറകളോളം ശാപം നിലനില്‍ക്കുമെന്നാണ് പറഞ്ഞ് പേടിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ എറണാകുളത്ത് ബിഷപ്പ് ഹൗസിനകത്തിരിക്കുന്നവരെയും പുറത്തുനില്‍ക്കുന്നവരുടെയും അവസ്ഥ എന്തായിരിക്കും.

എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് സംഘര്‍ഷം തുടരുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇന്നലെ കണ്ട ടിവി ദൃശ്യങ്ങലില്‍ ഒരു വിശ്വാസി എതിരാളിയെ അടിക്കാന്‍ ഇരുമ്പു തകിട് ഓങ്ങുന്നത് കാണാമായിരുന്നു. അതിനിടയില്‍കൂടി ഒരു ചുരിദാറുകാരി ഉന്താനും തള്ളാനും ഉത്സാഹിച്ചു നടക്കുന്നതും കാണാം. വിശ്വാസി എന്ന വാക്ക് ഇവരെ അഭിസംബോധന ചെയ്യുന്നതിനായി ഉപയോഗിക്കരുത്. ദൈവത്തില്‍ വിശ്വസിക്കുന്നവനാണ് വിശ്വാസി. അവരുടെ സമൂഹമാണ് വിശ്വാസസമൂഹം. അവരെ നയിക്കുന്നവരാണ് ഇടയന്മാര്‍. അല്ലാതെ എറണാകുളത്ത് ബിഷപ്പ് ഹൗസിനകത്തും പുറത്തുമിരുന്ന് ഗോഗ്വാ വിളികള്‍ നടത്തുന്നവരല്ല.

ഇന്നത്തെ പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തകര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദികരെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിഷേധം. ഗേറ്റില്‍ കയര്‍ കെട്ടിയശേഷം വലിച്ചാണ് ഗേറ്റിന്റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. ഗേറ്റ് തകര്‍ക്കാതിരിക്കാനുള്ള ശ്രമം പൊലീസ് നടത്തിയെങ്കിലും വിഫലമായി. ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. ആര്, ആരോട് ചര്‍ച്ച നടത്താന്‍. ഇത്തരം കാര്യങ്ങള്‍ തെരുവിലേക്ക് വലിച്ചിഴച്ച് സ്വന്തം മുഖം വികൃതമാക്കിയ ശേഷം ഇനി എന്തിനാണ് ചര്‍ച്ച.

ക്രിസ്തുവിന്റെ അനുയായി അല്ലെങ്കില്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്‍ എന്നവകാശപ്പെട്ട് ഇവര്‍ക്കിനി പുറത്തിറങ്ങി നടക്കാനാവുമോ. എങ്ങോട്ടു തിരഞ്ഞു നിന്ന് ബലിയര്‍പ്പണം നടത്തണമെന്ന തര്‍ക്കമാണ് ഇവിടെയെത്തി നില്‍ക്കുന്നത്. അടുത്ത നിമിഷം എന്തുസംഭവിക്കുമെന്നുപോലും തിരിച്ചറിയാനാവാതെ, ആദിയുമന്തവുമില്ലാതെ നീണ്ടുകിടക്കുന്ന ഈ പ്രപഞ്ചത്തിന്റെ കോണിലാണ് തങ്ങളെന്ന തിരിച്ചറിവുപോലുമില്ല.

നിന്റെ മുന്നിലും പിന്നിലും ഇരുവശങ്ങളിലും ദൈവമുണ്ടെന്നാണ് വിശ്വാസം. ആ വിശ്വാസം കണിക പോലുമില്ലാത്തവരായിട്ടുവേണം തമ്മിലടിക്കുന്നവരെ കണക്കാക്കാന്‍. ഭൗതിക ജീവിതത്തില്‍ അഭിരമിക്കുന്ന ഇവര്‍ക്കൊക്കെ ആത്മീയതയുടെ പുറംകുപ്പായമിട്ടു നടക്കാന്‍ നാണമില്ലേ.

മാര്‍പാപ്പയോട് ഒരുവാക്ക്: സീറോ മലബാര്‍ സഭയ്ക്ക് സ്വതന്ത്രസഭയെന്ന പട്ടം കൊടുത്തത് എടുത്തുകളയുക. കാര്യങ്ങളെല്ലാം പഴയതുപോലെ വത്തിക്കാനില്‍ തീരുമാനിച്ചാല്‍ മതി. ഇവിടെയുള്ളവര്‍ക്ക് ആവശ്യമായ പക്വത കൈവന്നുവെന്ന് തോന്നുമ്പോള്‍ മതി സ്വതന്ത്രരാക്കല്‍. ‘ഞങ്ങളങ്ങ് തീരുമാനിക്കും നിങ്ങളങ്ങ് കേട്ടാല്‍മതി’, എന്നമട്ടിലാണ് ഇവിടെ കാര്യങ്ങള്‍ നടക്കുന്നത്. സഭയില്‍ ഏകീകൃത കുര്‍ബാന വേണം, അത് മാര്‍പാപ്പ അര്‍പ്പിക്കുന്ന കുര്‍ബാന ക്രമം തന്നെയാകട്ടെ ലോകം മുഴുവന്‍. അപ്പോള്‍ പിന്നെ വഴക്കില്ലല്ലോ.

Leave a comment

Your email address will not be published. Required fields are marked *